നിങ്ങളുടെ വിവിധ ബാങ്ക് ശാഖകളിലെ നിക്ഷേപത്തിനു ഇന്‍ഷൂറന്‍സ് പരിരക്ഷ ഒന്നു മാത്രം
Mail This Article
കിട്ടാക്കടങ്ങള്‍ പെരുകുന്നതോടെ രാജ്യത്തെ പല ബാങ്കുകളും വലിയ പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണല്ലോ. പൊതുമേഖലാ ബാങ്കുകള്‍ അടക്കമുള്ളവ ഇത്തരം പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്ന് സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നു. ഇനി ഈ ബാങ്കുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മുടെ നിക്ഷേപങ്ങളുടെ ഗതി എന്താകും? സാധാരണക്കാരുടെ വലിയ ആശങ്കയാണിത്. ഇന്ത്യന്‍ ബാങ്കുകളില്‍ കോടി കണക്കിന് രൂപ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ടിരിക്കുന്നവരുണ്ട്.
നിക്ഷേപം സുരക്ഷിതമാണോ?
നിലവിലുള്ള അവസ്ഥയില്‍ ഡിപ്പോസിറ്റ് തുക എത്ര വലുതായാലും പരമാവധി ഒരു ലക്ഷം രൂപ ഇന്‍ഷൂറന്‍സ് ലഭിക്കും. ആത് ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ മാത്രം. ആര്‍ ബി ഐ യുടെ സബ്സിഡിയറി സ്ഥാപനമായ ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനാണ് രാജ്യത്തെ ബാങ്ക് ഡിപ്പോസിറ്റുകള്‍ ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. ഇതിനായി ഇടപാടുകാരില്‍ നിന്ന് പ്രീമിയം ഈടാക്കുന്നില്ല. ഒരു ചെറിയ തുക ബാങ്കുകളില്‍ നിന്ന് ഈടാക്കുന്നുണ്ടെന്ന് മാത്രം.
പൂട്ടിയാൽ മാത്രം പരിരക്ഷ
ബാങ്ക് പൂട്ടുന്നതോടെ മാത്രമെ ഇന്‍ഷൂറന്‍സ് ലഭിക്കു. കേസില്‍ പെട്ടാലും ലഭിക്കണമെന്നില്ല. മുംബൈയിലെ പി എം സി ബാങ്കിന്റെ തകര്‍ച്ചയോടെയാണ് ഒരു ലക്ഷം രൂപ എന്ന പരിധി ഉയര്‍ത്തണമെന്ന ചിന്ത പൊതുവില്‍ ഉണ്ടായത്. എന്നാല്‍ ഇതിന് പര്‍ലമെന്റിന്റെ അംഗീകാരം വേണ്ടി വരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഈ ഒരു ലക്ഷം നഷ്ടപരിഹാരം എന്നാല്‍ ഡിപ്പോസിറ്റിനും പലിശയ്ക്കും കൂടിയാണ്. ഇനി ഒരേ ബാങ്കിന്റെ 10 ശാഖകളില്‍ 10 ലക്ഷം രൂപ വീതം നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഇത് ഒറ്റ നിക്ഷേപമായിട്ടേ കരുതു. അവര്‍ക്കു കിട്ടുന്നതും ഒരു ലക്ഷം മാത്രം. എന്നാല്‍ വിവിധ ബാങ്കുകളിലാണ് നിക്ഷേപമെങ്കില്‍ ഇതിനെ ക്ലബ് ചെയ്യാനാവില്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകള്‍, കോ ഓപ്പറേറ്റിവ് ബാങ്കുകള്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്.