ബില്‍ഡര്‍ താമസിപ്പിച്ചാലും പേടി വേണ്ട, ഭവന വായ്പ എടുത്തവര്‍ക്ക് സുരക്ഷ ഉറപ്പ്
Mail This Article
രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ 25000 കോടി രൂപയുടെ പദ്ധതി എങ്ങുമെത്താതെ മുടങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചെറിയ തുകകള്‍ സ്വരുക്കൂട്ടി സ്വപ്‌ന ഭവനത്തിന് നല്‍കിയ പലരും ഇന്ന് പണവുമില്ല ഫ്‌ളാറ്റുമില്ല എന്ന അവസ്ഥയിലാണ്. ഒരു പരിധി വരെ ഇത്തരം പ്രതിസന്ധിയ്ക്ക് പരിഹാരം എന്നുള്ള നിലയിലും കൂടിയാണ് എസ് ബി ഐ ഉപഭോക്താക്കളുടെ രക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. തുടക്കത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മെട്രോ നഗരങ്ങളില്‍ മാത്രം പ്രഖ്യാപിച്ച പദ്ധതി പിന്നീട് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പറയുന്നത്.
ബിൽഡർമാർക്കും സഹായം
ബാങ്കിന്റെ ഭവന വായ്പ ഉപഭോക്താക്കളില്‍ നിന്ന് പണം കൈപ്പറ്റിയ ശേഷം ബില്‍ഡര്‍മാര്‍ ഹൗസിംഗ് പദ്ധതികള്‍ താമസിപ്പിക്കുകയോ മുടക്കുകയോ ചെയ്താല്‍ മുടക്കിയ തുക ഉറപ്പാക്കുകയാണ് ബാങ്ക്. റസിഡന്‍ഷ്യല്‍ ബില്‍ഡര്‍ ഫിനാന്‍സ് വിത്ത് ബയര്‍ ഗ്യാരണ്ടി എന്ന പദ്ധതിയനുസരിച്ച് ബില്‍ഡര്‍മാര്‍ക്ക് പദ്ധതി പൂര്‍ത്തിയാക്കാനുള്ള പണം ബാങ്ക് നല്‍കും. ഇങ്ങനെ പണം നല്‍കുന്ന പദ്ധതി മുടങ്ങിയാല്‍ ഇതില്‍ നിക്ഷേപിച്ചിട്ടുളള ഉപഭോക്താക്കള്‍ക്ക് മുടക്കിയ തുക ബാങ്ക് മടക്കി നല്‍കും. നിലവിലുള്ള ഭവനവായ്പ പലിശ നിരക്കില്‍ തന്നെയാണ് ബാങ്ക് ബില്‍ഡര്‍മാര്‍ക്ക് ലോണ്‍ നല്‍കുന്നത്. മികച്ച ക്രെഡിറ്റ് സ്‌കോറുള്ള ബില്‍ഡര്‍മാര്‍ക്ക് തങ്ങളുടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 50 മുതല്‍ 400 കോടി വരെ വായ്പ നല്‍കുമെന്ന് ബാങ്ക് പറയുന്നു.
ഉപഭോക്താവിന് ആശ്വാസം
ഇതിന്റെ നേട്ടം പലതാണ്. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. കാരണം പല പദ്ധതികളിലും പണം മുടക്കിയ ഉപഭോക്താക്കള്‍ ഒടുവില്‍ പണവുമില്ല ഭവനവുമില്ല എന്ന അവസ്ഥയിലാണ്. വിശ്വാസ്യത തകര്‍ന്നത് മൂലം ഉപഭോക്താക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് പണം കൈമാറുന്നില്ല. ബാങ്ക് ഏറ്റെടുത്ത പ്രോജക്ടുകള്‍ക്ക് പദ്ധതി മുടങ്ങിയാല്‍ പ്രിന്‍സിപ്പല്‍ തുക ഗ്യാരണ്ടിയാണ്.
ബില്‍ഡര്‍മാരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായതോടെ പദ്ധതി തുടരാനാകാത്ത സ്ഥിതിയുണ്ടായിരുന്നു. പല ബില്‍ഡര്‍മാര്‍ക്കും വായ്പ സഹായമുണ്ടെങ്കില്‍ പിടിച്ച് നില്‍ക്കാനാകും.
വായ്പ തോത് വളരെയേറെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ റീട്ടെയ്ല്‍ വായ്പയ്ക്കുള്ള സാധ്യതയാണിത്. ഇത്തരം വായ്പകള്‍ നല്‍കുമ്പോള്‍ അഫോഡബിള്‍ ഹൗസുകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. റെറ (റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) യില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള പദ്ധതികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക.