ADVERTISEMENT

ബുദ്ധിമുട്ടേറിയ സാമ്പത്തിക സാഹചര്യങ്ങളിലാണ് മഹത്തായ ബജറ്റുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ശക്തമായ ഘടനാപരമായൊരു ബജറ്റ് അവതരിപ്പിക്കാനുള്ള കൃത്യമായ സന്ദര്‍ഭമാണ് ഇപ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമനു മുന്നിലുള്ളത്. ഇതിനനുസരിച്ചു മുന്നേറാന്‍ നിര്‍മലാ സീതാരാമനു കഴിയുമോ എന്നാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. സമ്പദ്ഘടനയില്‍ ആവശ്യമായ ക്രിയാത്മക പ്രതിഫലനങ്ങള്‍ സൃഷ്ടിച്ച സ്ട്രക്ചറലിസ്റ്റ് ബജറ്റുകളാണ് 1985ല്‍ വി പി സിങും 1991ല്‍ മന്‍മോഹന്‍ സിങും 1996ല്‍ ചിദംബരവും അവതരിപ്പിച്ചതെന്നു നമുക്കറിയാമല്ലോ. പ്രമുഖ ഭരണഘടനാ, നികുതി വിദഗ്ദ്ധനായ പല്‍ക്കീവാല ധനമന്ത്രിമാരെ രണ്ടായാണു തരം തിരിച്ചിട്ടുള്ളത്. നികുതി നിരക്കുകളും വകയിരുത്തലുകളും നടത്തി സുപ്രധാന ചലനങ്ങളോ സമ്പത്തിക വളര്‍ച്ചയോ ഇല്ലാതെ തന്നെ ഓരോ വര്‍ഷവും ബജറ്റുമായി മുന്നോട്ടു പോകുന്നവരും  മികച്ച കാഴ്ചപ്പാടോടു കൂടി സമ്പദ്ഘടനയേയും ജനങ്ങളുടെ ക്ഷേമത്തേയും മെച്ചപ്പെടുത്തുന്ന കാഴ്ചപ്പാടോടു കൂടിയ ബജറ്റുകള്‍ അവതരിപ്പിക്കുന്നവരും എന്നാണ് അദ്ദേഹം ധനമന്ത്രിമാരെ തരം തിരിച്ചത്. 

തൊഴിലില്ലായ്മ രൂക്ഷം

എന്തായാലും മികച്ച കാഴ്ചപ്പാടോടു കൂടിയ ശക്തമായ ബജറ്റ് ആവശ്യമുള്ളൊരു സാഹചര്യമാണു നമുക്കു മുന്നിലുള്ളത്. 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍  അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് 2020 സാമ്പത്തിക വര്‍ഷത്തേക്കായി കണക്കാക്കിയിരിക്കുന്നത്. തൊഴിലില്ലായ്മ ഉയര്‍ന്ന നിലയിലാണ്. ഗ്രാമീണ മേഖലയും മികച്ച നിലയിലല്ല. നികുതി പിരിവ് കണക്കാക്കിയതിലും വളരെ താഴെയായതിന്റെ ഫലമായി ധനകമ്മി ഉയര്‍ന്നിരിക്കുന്നു. ബജറ്റിനു പുറമെയുള്ള കടമെടുക്കലുകള്‍ അടക്കമുള്ള കേന്ദ്രത്തിന്റെ കമ്മി ജിഡിപിയുടെ നാലു ശതമാനത്തിനടുത്താണ്. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും എഫ്‌സിഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടേയും ആകെ സാമ്പത്തിക കമ്മി ജിഡിപിയുടെ 8.5 ശതമാനത്തിനടുത്തെത്തിട്ടുമുണ്ട്. ഇത് രാജ്യത്തെ മൊത്തം ഗാര്‍ഹിക സമ്പാദ്യത്തിനെ മുക്കിക്കളയുന്നതാണ്. അതു കൊണ്ടു തന്നെ ധന കമ്മി കൂടുതല്‍ വിപുലമാക്കുന്നത് ആശ്യാസ്യമല്ല. ഇനിയും ധനകമ്മി വിപുലമാക്കുകയാണെങ്കില്‍ അത് അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ചെലവിനു മാത്രമായിരിക്കണം. 

വ്യക്തിഗത ആദായ നികുതിക്ക് മുൻഗണന

ചരക്കു സേവന നികുതി നടപ്പാക്കിയതിനു ശേഷം പരോക്ഷ നികുതികളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നികുതി നിരക്കുകളില്‍ ഉണ്ടായ പ്രധാന മാറ്റങ്ങള്‍ പ്രത്യക്ഷ നികുതികളുമായി ബന്ധപ്പെട്ടാണ്. പക്ഷേ, കോര്‍പറേറ്റ് നികുതി 2019 ഒക്ടോബറില്‍ വന്‍ തോതില്‍ കുറച്ചതിനാല്‍ ഈ ബജറ്റ് കൂടുതലായി പരിഗണിക്കുക വ്യക്തിഗത ആദായ നികുതിയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് കോര്‍പറേറ്റ് നികുതിയിളവിനു തുടര്‍ച്ചയായ വ്യക്തിഗത ആദായ നികുതിയിലെ കുറവ് ഒഴിവാക്കാനാവാത്തതായതിനാല്‍. എന്നാല്‍ ഉയര്‍ന്ന ധനകമ്മി നേരിടുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വന്‍ തോതിലുള്ള ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും കരുതാനാവില്ല. രണ്ടര ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ പത്തു ശതമാനം, പത്തു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ 20 ശതമാനം, 20 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെ 30 ശതമാനം രണ്ടു കോടി രൂപയ്ക്കു മുകളില്‍ 35 ശതമാനം എന്നിങ്ങനെയുള്ള സ്ലാബുകളാണ് പ്രത്യക്ഷ നികുതി കോഡിനായുള്ള സമിതി ശുപാര്‍ശ ചെയ്തിട്ടുളളത്. സര്‍ചാര്‍ജുകളോ സെസ്സോ ഇല്ലാത്ത നിരക്കുകളാണ് ഇങ്ങനെ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഉയര്‍ന്ന കമ്മി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത്ര ശക്തമായൊരു പരിഷ്‌ക്കാരത്തിനു മുതിരുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. 

അടിസ്ഥാന സൗകര്യ മേഖലയില്‍ ചെലവ് വേണം

സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ വിപുലമായ ചെലവുകള്‍ നടത്തേണ്ടതുണ്ട്. ഇതിനകം തന്നെ പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ 102 ലക്ഷം കോടി രൂപയുടെ ചെലവു വരുന്നതാണ്. ഇതിനായുള്ള വിഭവങ്ങള്‍ കണ്ടെത്താനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സ്വകാര്യവല്‍ക്കരണം ശക്തമാക്കുകയാണ്. ആവശ്യത്തിനു സ്വകാര്യ കമ്പനികളും മല്‍സരവും ഉള്ള ബിസിനസ് മേഖലകളില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണം. സ്വകാര്യവല്‍ക്കരണത്തിനായുള്ള മികച്ച നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. 

അവസരത്തിനൊത്ത് ഉയരുമോ?

ഓഹരി വില്‍പനയും സ്വകാര്യവല്‍ക്കരണവും വിജയിക്കണമെങ്കില്‍ ഓഹരി വിപണി ശക്തമായി നിലനില്‍ക്കണം. അതു കൊണ്ടു തന്നെ ഓഹരി വിപണിയുമായി ബന്ധപ്പെട്ട നികുതികളില്‍ പരിഷ്‌ക്കരണത്തിനു സാധ്യതയുണ്ട്. മൂലധനവുമായി ബന്ധപ്പെട്ട് അഞ്ചു നികുതികളാണ് നിലവിലുള്ളത്. കോര്‍പറേറ്റ് നികുതി, ലാഭ വിഹിത വിതരണ നികുതി, പത്തു ലക്ഷം രൂപയ്ക്കു മുകളിലുള്ള ലാഭ വിഹിതത്തിനുള്ള നികുതി, മൂലധന ലാഭ നികുതി, സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ നികുതി എന്നിവയാണവ. കോര്‍പറേറ്റ് നികുതിയില്‍ ഗണ്യമായ കുറവുകള്‍ വരുത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യ ബോധത്തോയുള്ളതാവില്ല. രണ്ടു വര്‍ഷത്തിലേറെ കൈവശം വെക്കുന്ന ഓഹരികളെ ദീര്‍ഘകാല മൂലധന ലാഭ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കാം. അതു പോലെ തന്നെ ഗ്രാമീണ മേഖലയില്‍ ഉണര്‍വ്വേകാനായി ദേശീയ തൊഴിലുറപ്പു പദ്ധതിയിലേക്കും പ്രധാന മന്ത്രിയുടെ കര്‍ഷക പദ്ധതികളിലേക്കും ഉള്ള വകയിരുത്തലുകള്‍ വര്‍ധിപ്പിക്കുമെന്നു പ്രതീക്ഷിക്കാം. 

വി പി സിങും മന്‍മോഹന്‍ സിങും പി ചിദംബരവും ഇന്ത്യയുടെ സമ്പദ്ഘടനയുടെ മുന്നേറ്റത്തിനായി വലിയ സംഭാവനകളാണു നല്‍കിയത്. നിര്‍മലാ സീതാരാമന്‍ അവസരത്തിനൊത്ത് ഉയരുമോ എന്നു നമുക്കു വിശകലനം ചെയ്യാം. 

ലേഖകൻ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com