പലിശ വരുമാനം കൊണ്ട് ജീവിക്കുന്നവരാണോ നിങ്ങള്‍? വലിയ വില കൊടുക്കണം
Mail This Article
ശരിയാണ്, വരുമാനം നഷ്ടമായവര്‍ക്ക് മൂന്ന് മാസത്തെ ഇ എം ഐ ഒഴിവും ബാങ്ക് വായ്പകള്‍ക്ക് പലിശ ഇളവും നല്‍കി. എന്നാല്‍ ജീവതസമ്പാദ്യം മുഴുവന്‍ സ്ഥിര നിക്ഷേപമാക്കി അതില്‍ നിന്നുള്ള പലിശ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ രാജ്യത്ത് ഒട്ടനവധിയുണ്ട്. പലിശ നിരക്കില്‍ വലിയ കുറവ് വരുത്താനുള്ള ആര്‍ ബി ഐ നിര്‍ദേശം അവരുടെ വയറ്റത്തടിക്കില്ലേ?
പ്രായമായവര്‍ പ്രശ്നത്തിലാകും
റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലുമായി വലിയ കുറവാണ് ആര്‍ബി ഐ വരുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വായ്പ പലിശയില്‍ കുറവ് വരുത്തണമെന്നാണ് ആര്‍ ബി ഐ ബാങ്കുകള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ച് .5-.7 ശതമാനം പലിശ നിരക്കില്‍ കുറവ് പ്രതീക്ഷിക്കുന്നുണ്ട് വിപണി. അപ്പോള്‍ സ്വാഭാവികമായും നിക്ഷേപ പലിശയും കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും. ഫലത്തില്‍ സമ്പാദ്യം മുഴുന്‍ സ്ഥിരനിക്ഷേപമാക്കി അതിന്റെ പലിശ വരുമാനം കൊണ്ട് രണ്ടറ്റവും മുട്ടിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് പ്രായമായവര്‍ക്ക് ആര്‍ബി ഐ തീരുമാനം ഇരുട്ടടിയാകും.
പലിശ കുറയും
പുതിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ അതിന്റെ പലിശ നിരക്കില്‍ .2 മുതല്‍ .5 ശതമാനം വരെ കുറവ് വരുത്തി. തീരുമാനം മാര്‍ച്ച്് 28 മുതല്‍ പ്രാബല്യത്തിലായി. 2019 ഡിസംബര്‍ വരെ ആര്‍ ബി ഐ പലിശ നിരക്ക് സ്ഥിരമാക്കി വച്ചപ്പോള്‍ പോലും രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകളെല്ലാം നിക്ഷേപ പലിശയില്‍ കുറവ് വരുത്തിയിരുന്നു. സ്ഥിര നിക്ഷേപ നിരക്ക് കാലാവധിയനുസരിച്ച് പല ബാങ്കുകളും 3.5 മുതല്‍ 6.4 ശതമാനം വരെ അന്ന് കുറച്ചിരുന്നു.
ചെറുകിട സമ്പാദ്യ പദ്ധതികള്‍
നിക്ഷേപ പലിശ പരിധി വിട്ട് കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറായാൽ താരതമ്യേന പ്രയോജനപ്രദമായ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. സര്‍ക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതികളായ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ് എന്നിവ പരീക്ഷിക്കാവുന്നതാണ്. നിലവില്‍ സ്ഥിരനിക്ഷേപത്തേക്കാള്‍ ആദായം നല്‍കുന്നതാണിവ.