ഓഹരികളുടെ ഗുണനിലവാരവും വളര്‍ച്ചയും പരിഗണിച്ചു വേണം നിക്ഷേപിക്കാന്‍
Mail This Article
കോവിഡ് ഭീഷണിയെ തുടര്‍ന്ന് അടിസ്ഥാന ഓഹരി സൂചികകള്‍ ഒരു മാസത്തിനിടെ റെക്കോര്‍ഡ് ഉയരങ്ങളില്‍ നിന്നു താഴേക്കു പതിക്കുകയായിരുന്നല്ലോ. വിപണിയില്‍ അല്‍പം കൂടി തിരുത്തലിനു സാധ്യതയുണ്ടെങ്കിലും മിക്കവാറും താഴ്ചയും സംഭവിച്ചു കഴിഞ്ഞു എന്നാണ് വിലയിരുത്തുന്നത്. ഇപ്പോഴത്തെ പിഇ നിലയായ 12-13 എക്‌സ് അതാണു സൂചിപ്പിക്കുന്നത്.
പ്രതിരോധ ശേഷി വേണം
കുത്തനെയുള്ള തിരുത്തലിനു ശേഷമുള്ള സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് മൂല്യങ്ങള്‍ ആകര്‍ഷകമാണ്. പക്ഷേ, ഈ വിഭാഗത്തില്‍ നിന്ന് ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഏതാനും ചില കാര്യങ്ങള്‍ മനസിലുണ്ടായിരിക്കണം. ദീര്‍ഘകാലത്തില്‍ സമ്പത്തുണ്ടാക്കാനാവുന്ന ബിസിനസിലായിരിക്കണം നിക്ഷേപിക്കേണ്ടത്. അവയ്ക്ക് ഉയര്‍ന്ന ക്യാഷ് ഫ്‌ളോയും ശക്തമായ ബാലന്‍സ് ഷീറ്റും സൃഷ്ടിക്കാനുള്ള കഴിവുണ്ടാകും. പിഇ നിലകള്‍ക്കപ്പുറം പോയി വേണം കമ്പനികളെ തെരഞ്ഞെടുക്കാന്‍. അതായത് മികച്ച പ്രതിരോധ ശേഷി, പ്രത്യേകിച്ച് കൊറോണ വൈറസ് ബാധ പോലെ ബുദ്ധിമുട്ടേറിയ കാലങ്ങളിലും മുന്നോട്ടു പോകാന്‍ കഴിവുള്ള കമ്പനികള്‍.
കടം വേണ്ട
ശക്തമായ ബാലന്‍സ് ഷീറ്റും ഉയര്‍ന്ന ക്യാഷ് ഫ്‌ളോയും വളരെ താഴ്ന്നതോ കടം ഇല്ലാത്തതോ ആയ അവസ്ഥയും ഉള്ള ബിസിനസുകളെയാണ് തെരഞ്ഞെടുക്കേണ്ടത്. ദുര്‍ബലമായ കമ്പനികളെ കാലക്രമത്തില്‍ ഏറ്റെടുക്കുന്ന ഇത്തരം കമ്പനികള്‍ കൂടുതല്‍ ശക്തരായി വിപണി വിഹിതം വര്‍ധിപ്പിക്കുകയും ചെയ്യും.
മികച്ച വളര്‍ച്ചാ മാതൃകകഴിഞ്ഞ 3-5 വര്‍ഷങ്ങളായി അടിസ്ഥാന സൂചികകളെ തങ്ങളുടെ ഇക്വിറ്റി ഫണ്ട് മറികടന്നത് ഇത്തരം പ്രവര്‍ത്തന രീതികളുടെ അടിസ്ഥാനത്തിലാണ്. ഗുണമേന്‍മയും മികച്ച വളര്‍ച്ചാ മാതൃകയുമാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത്.
ഉപഭോക്തൃ മേഖല കുത്തനെയുള്ള തിരുത്തലിനു ശേഷം ആകര്‍ഷകമായിട്ടുണ്ട്. പ്രതിരോധ ശേഷിയും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളും അവയ്ക്കുണ്ട്. ബാങ്കുകള്‍, വാഹന മേഖല എന്നിവയും കുത്തനെയുള്ള തിരുത്തലുകള്‍ക്കാണ് വിധേയമായത്. വിവര സാങ്കേതികവിദ്യ, ഔഷധ മേഖലകള്‍ പ്രതിരോധ സ്വഭാവമാണ് പ്രകടിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
യുടിഐ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ഇക്വിറ്റി ഫണ്ട് മാനേജരുമാണ് ലേഖകൻ
English Summery: Invest in Shares Carefully