ഇപിഎഫ് വിഹിതം കുറച്ചത് ജീവനക്കാരുടെ പോക്കറ്റില്‍ വീഴുമോ?
Mail This Article
കോവിഡ് ഉത്തേജക പാക്കേജിന്റെ ഭാഗമായി ജീവനക്കാരുടെ വരുമാനം വര്‍ധിപ്പിക്കാനുളള നടപടിയെന്ന നിലയില്‍ പി എഫ് വിഹിതത്തില്‍ കുറവ് വരുത്തിയത് ഫലത്തില്‍ അവര്‍ക്ക് ഗുണം ചെയ്യുമോ? ജീവനക്കാരന്റേതായി തൊഴില്‍ ദാതാവ് അടയ്‌ക്കേണ്ട പി എഫ് വിഹിതം അടുത്ത മൂന്ന്് മാസത്തേയ്ക്ക് 10 ശതമാനമായി കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. അതായത് പ്രതിസന്ധി അതിജീവിക്കാന്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പളം വീട്ടില്‍ കൊണ്ടുപോകാവുന്ന വിധത്തിൽ പി എഫ് വിഹിതമടവില്‍ രണ്ട് ശതമാനം കുറവ് നല്‍കും. എന്നാല്‍ ജീവനക്കാക്ക് നല്‍കിയ ആനുകൂല്യത്തിന്റെ ഗുണം അവര്‍ക്ക് കിട്ടുമോ എന്ന് നിലവില്‍ വ്യക്തതയില്ല.
ഇങ്ങനെ ലഭിക്കുന്ന അധിക തുക ജീവനക്കാരുടെ ശമ്പളത്തില്‍ വക ചേര്‍ക്കണോ വേണ്ടയോ എന്നത് തൊഴില്‍ ദാതാവിന്റെ വിവേചനമാണെന്നാണ് നിലവിലുള്ള വിവരം. തന്നെയുമല്ല ജീവനക്കാരുടെ ചെലവാക്കാനുള്ള ശമ്പളം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും ഒപ്പം തന്നെ തൊഴില്‍ ദാതാവിനും പി എഫ് വിഹിതത്തില്‍ ആശ്വാസം ലഭിക്കണമെന്നും ഇന്നലത്തെ കോവിഡ് പാക്കേജ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നുണ്ട്. അതുകൊണ്ട് പി എഫ് വിഹിതമായി അടയ്‌ക്കേണ്ട തുകയില്‍ വരുത്തിയ ഈ കുറവ് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് കൈമാറുമോ എന്നതാണ് പ്രശ്‌നം. നിലവില്‍ അതിന് കമ്പനികള്‍ക്ക് ബാധ്യതയില്ല. അങ്ങനെയാണെങ്കില്‍ ജീവനക്കാരുടെ പി എഫ് വിഹിതത്തില്‍ അടവ് കുറപ്പിച്ച് സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടി മാത്രമാകും ഇത്.
പോക്കറ്റിന്റെ ഭാരം കുറയ്ക്കാന്‍ ജീവനക്കാര്‍ അടയ്‌ക്കേണ്ട പി എഫ് വിഹിതവും രണ്ട് ശതമാനം കുറച്ച് 10 ശതമാനം അടച്ചാല്‍ മതിയെന്നും ധനമന്ത്രി പറയുന്നു. ഇതോടെ പി എഫ് വിഹിതത്തിലേക്കുള്ള സംഭാവന നിലവിലെ 24 ശമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്ക് താഴും. (അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ജീവനക്കാരനും 12 ശതമാനം തൊഴില്‍ ദാതാവും) ഇതോടെ റിട്ടയര്‍മെന്റ് ഫണ്ട് എന്ന നിലയ്ക്ക് ഇത് പി എഫ് തുകയിലും കുറവുണ്ടാക്കും.
English Summery: Employees may not get Benefit