ADVERTISEMENT

 മത്സരാധിഷ്ഠിതമായ വിപണി സമ്പദ് വ്യവസ്ഥകളില്‍  പല പഴയ കമ്പനികളും മാഞ്ഞു പോവുകയും പുതിയവ ഉയിര്‍ക്കൊള്ളുകയും ചെയ്യുന്നു. അമേരിക്കയില്‍  2020ലെ വിപണിമൂല്യമനുസരിച്ച് ആദ്യത്തെ 10 സ്ഥാനങ്ങളില്‍ നില്‍ക്കുന്ന കമ്പനികളില്‍ മൈക്രോ സോഫ്റ്റ് ഒഴികെ ഒമ്പതും ഒരു പതിറ്റാണ്ടു മുമ്പ്  ആ പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഫെയ്‌സ് ബുക്ക്, ആപ്പിള്‍, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഗൂഗിള്‍ എന്നിങ്ങനെ FAANG-s എന്നറിയപ്പെടുന്ന കമ്പനികള്‍ക്ക് സംയുക്തമായി ഇന്ന് അതിശയിപ്പിക്കുന്ന 5.4 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യമുണ്ട്.  അത്ഭുതകരമായ ഈ കുതിപ്പു മുന്നില്‍ കണ്ട് നിക്ഷേപിച്ചവര്‍ കൂറ്റന്‍ ലാഭം കൊയ്തു. നിക്ഷേപകരുടെ കാഴ്ചപ്പാടില്‍ വിപണിയിലെ നേതൃ മാറ്റങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്. വരാനിരിക്കുന്ന മാറ്റങ്ങള്‍  മുന്നില്‍ കണ്ട് ആ അറിവിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് കണ്ണഞ്ചിക്കുന്ന നേട്ടം കൊയ്യാം.  

 

നേതൃത്വമാറ്റങ്ങളില്‍ നിന്നുള്ള നേട്ടം

 

ഇന്ത്യയെപ്പോലൊരു വികസ്വര വിപണിയില്‍ മാറ്റങ്ങളുടെ ഊറ്റം കുറവാണെങ്കിലും ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാവുകയും നിക്ഷേപകര്‍ക്കു നേട്ടം ലഭിക്കുകയും ചെയ്യുന്നുണ്ട്.  ഒരു പ്രതിസന്ധിക്കു ശേഷമാണ് വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നത് എന്ന കാര്യം മനസിലാക്കുക. വിപണിയിലെ തകര്‍ച്ചക്കു ശേഷം വിപണി നേതൃത്വത്തില്‍ മാറ്റമുണ്ടാകുന്നു എന്ന പാഠം ഓഹരിവിപണിയില്‍ നിന്ന്  ഉള്‍ക്കൊള്ളേണ്ടതുണ്ട്.  1992, 2000, 2008 എന്നീ വര്‍ഷങ്ങളിലെ തകര്‍ച്ചകള്‍ ഉദാഹരണമായെടുക്കാം. 1992ലെ തകര്‍ച്ചയ്ക്കു ശേഷം ടെക് കമ്പനികള്‍ നേതൃനിരയിലേക്കുയരുകയും ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികള്‍ നിക്ഷേപകര്‍ക്ക്  വലിയ തോതില്‍ നേട്ടം നല്‍കുകയും ചെയ്തു. 2000ലെ തകര്‍ച്ചയെത്തുടര്‍ന്ന് ടെക് വിഭാഗത്തില്‍ പെടാത്ത അടിസ്ഥാന സൗകര്യമേഖല, എഞ്ചിനീയറിംഗ് എന്നീ  മേഖലകള്‍ മുന്നോട്ടു വന്നു. 2008ലെ തകര്‍ച്ചയ്ക്കു ശേഷം വിപണി നേതൃത്വം എഫ്എംസിജി, ഫാര്‍മ, ഓട്ടോ മേഖലകളിലേക്കു മാറി. സമീപ വര്‍ഷങ്ങളില്‍ ഇതില്‍ വീണ്ടും മാറ്റമുണ്ടായി. മുന്‍നിര സ്വകാര്യ മേഖലാ ബാങ്കുകളുടെ പിന്തുണയോടെ ധനകാര്യ സ്ഥാപനങ്ങള്‍ നേതൃനിരയിലേക്കു വന്നു.  സ്വകാര്യ  ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപകര്‍ക്കു വന്‍തോതില്‍ ലാഭം നല്‍കി. 2020 മാര്‍ച്ചിലെ തകര്‍ച്ചയ്ക്കു ശേഷവും ഇപ്പോള്‍ വിപണി  ഉയര്‍ന്നു വരികയാണ്.  വരും നാളുകളില്‍ പുതിയ മേഖലകളും പുതിയ വിപണി നേതാക്കളും ഉയര്‍ന്നു വരും. സാധ്യതകള്‍ എവിടെയെല്ലാമാണ് ?  

 

ടെലികോം മേഖലയ്ക്ക് വന്‍ സാധ്യതകള്‍

 

ടെലികോം രംഗത്ത് ദീര്‍ഘകാലത്തേക്ക് വന്‍ വളര്‍ച്ചാ സാധ്യതകളാണുള്ളത്.  ഐടി തുടങ്ങിയ മേഖലകളില്‍ കോവിഡിനു ശേഷവും വീട്ടിലിരുന്നു ജോലി ചെയ്യുന്ന രീതി തുടരാനാണ് സാധ്യത. സുരക്ഷിതവും അതിരുകളില്ലാത്തതുമായ  തൊഴിലിടം ( Secured borderless work space)  എന്ന സങ്കല്‍പം വ്യക്തമായും വരും കാലത്തിന്റെ ശൈലിയായിരിക്കും. ഇന്ത്യയിലെ ടെലികോം വിജയ ഗാഥ മുന്നോട്ടു തന്നെ പോവുമെന്ന് നിസംശയം പറയാം.  ആളോഹരി ടെലികോം ഡേറ്റ ഉപയോഗം ഇന്ത്യയില്‍ ഇപ്പോഴും നന്നേ കുറവാണ്. ഇതില്‍ ഗണ്യമായ വര്‍ധനവുണ്ടാവാം.  വിപണിയില്‍ രണ്ടു വന്‍ കമ്പനികള്‍ - റിലയന്‍സ്, ഭാരതി എയര്‍ടെല്‍-  മാത്രം അവശേഷിക്കുന്ന അവസ്ഥയും ഈ വ്യവസായത്തിന്റെ ലാഭ സാധ്യതയാണു സൂചിപ്പിക്കുന്നത്.    

 

ആത്മനിര്‍ഭര്‍ കൊണ്ടുള്ള പ്രയോജനം

 

ആത്മനിര്‍ഭര്‍ എന്നത് പുതിയ നയ പ്രമാണം ആയിത്തീര്‍ന്നിരിക്കുന്നു. തദ്ദേശീയമായതിനുവേണ്ടി ഉച്ചത്തില്‍ ശബ്ദിക്കുക എന്ന ശൈലി ആഗോളവല്‍ക്കരണ വിരുദ്ധ നീക്കങ്ങളുടെ ഈ ഘട്ടത്തില്‍ ഇന്ത്യ ശക്തമായി പിന്തുടരുകയാണ്. ഇതേത്തുടര്‍ന്ന് ഇറക്കുമതി നയത്തിലും നിരക്കുകളിലും ഉണ്ടാവുന്ന മാറ്റം പുതിയ വിപണി നേതൃത്വത്തിനു വഴിയൊരുക്കും. പ്രതിരോധത്തിനു വേണ്ടിയുള്ള നിര്‍മ്മിതികളാണ് വന്‍ സാധ്യതയുള്ള മറ്റൊരു മേഖല. ഇന്ത്യയില്‍ ഈ രംഗത്ത് വൈദഗ്ധ്യമുള്ള എല്‍ആന്റ് ടി, ഭാരത് ഫോര്‍ജ്, ബെല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനികളുണ്ട്.  

 

ലോകത്തിന് ചികിത്സ നല്‍കി ഫാര്‍മ മേഖല വളരും

 

മഹാമാരിയില്‍ നേട്ടമുണ്ടാക്കിയത് ഫാര്‍മ മേഖലയാണ്. ലോകത്തിന്റെ ഫാര്‍മസി എന്ന ഇന്ത്യയുടെ പദവി മുന്‍തൂക്കം നേടുകയും നിലനില്‍ക്കുകയും ചെയ്യും. ഇതു മനസിലാക്കി വിപണിയില്‍ ഇപ്പോള്‍ തന്നെ ഫാര്‍മ സൂചിക  നല്ല പ്രകടം നടത്തിയിട്ടുണ്ട്.  കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മോശം പ്രകനത്തില്‍ നിന്ന് ഉണര്‍ന്ന ഫാര്‍മ മേഖലയ്ക്ക്   ഇപ്പോള്‍ ആവശ്യക്കാര്‍ ഏറിയിരിക്കുന്നു. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ധനകാര്യ, ടെലികോം, ഓട്ടോ, എഫ്എംസിജി വിഭാഗങ്ങളുമായി ഫാര്‍മ മേഖലയെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. എന്നാലും വ്യവസായത്തിന്റെ സാധ്യതകള്‍ മികച്ചതാണ്. 

 

സ്വകാര്യബാങ്കിംഗ് കരുത്തോടെ ഉയിര്‍ത്തെണീക്കും

 

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി സ്വകാര്യ ബാങ്കുകളടങ്ങുന്ന ധനകാര്യ മേഖല വന്‍ കുതിപ്പാണു നടത്തിയത്. ഇതില്‍ മാറ്റമുണ്ടായേക്കാം, എന്നാല്‍ അത് അത്ര പ്രധാനമായിരിക്കില്ല. ഉയരാനിടയുള്ള  കിട്ടാക്കടങ്ങളുടെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രതിസന്ധിയെ അതിജീവിച്ച്  മുന്‍നിര സ്വകാര്യ ബാങ്കുകള്‍ അവരുടെ വിപണി പങ്കാളിത്തം വന്‍ തോതില്‍ വര്‍ധിപ്പിക്കാനിടയുണ്ട്.  ധനകാര്യ സ്ഥാപനങ്ങളില്‍ ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്‌മെന്റ് ,  ഹൗസിംഗ് ലോണ്‍  എന്നിവയ്ക്ക് വന്‍ സാധ്യതകളാണുള്ളത്.  

 

കുട്ടികള്‍ ഒത്ത പുരുഷന്‍മാരായി വളരും

 

വ്യത്യസ്ത മേഖലകളിലെ ചെറിയ-ഇടത്തരം കമ്പനികള്‍ നേതൃനിരയിലേക്ക് ഉയര്‍ന്നു വരും. വിപണിയില്‍ മറഞ്ഞു കിടക്കുന്ന അനേകം രത്‌നങ്ങളുണ്ട്. വരും വര്‍ഷങ്ങളില്‍ ഈ കുട്ടികള്‍ വളര്‍ന്ന് ഒത്ത പുരുഷന്മാരായിത്തീരും.  എന്നാല്‍ ഇത്തരക്കാരെ ഇപ്പോള്‍ തിരിച്ചറിയുക എന്നത് വെല്ലുവിളിയാണ്. ചെറുകിട, ഇടത്തരം ഓഹരികള്‍ ഏറെ നഷ്ട സാധ്യത ഉള്ളതാണെന്നു കൂടി മനസിലാക്കണം.  അതിനാല്‍ നിക്ഷേപകര്‍ ഈ മേഖലയില്‍ നിക്ഷേപിക്കുന്നത് മ്യുച്വല്‍ ഫണ്ടുകളിലൂടെ, വിശിഷ്യാ എസ്‌ഐപി യിലൂടെ ആകുന്നതായിരിക്കും  ബുദ്ധി.

 

(ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍സര്‍വീസസ്)

 

English Summary : Go Ahead with Changes in Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com