ഉയർന്ന പലിശ കിട്ടും, ഒപ്പം മനസമാധാനവും
Mail This Article
പോപ്പുലർ ഫിനാൻസ്, ഫാഷൻ ജ്വല്ലറി തുടങ്ങി നിക്ഷേപ തട്ടിപ്പുകൾ എന്നത്തേക്കാളും പെരുകുന്ന ഇക്കാലത്ത് വരുമാനം ലേശം കുറഞ്ഞാലും മനസമാധാനമാണ് വലുതെന്ന് കരുതുന്നവരാണേറെയും. ഇങ്ങനെ ചിന്തിക്കുന്ന പരമ്പരാഗത നിക്ഷേപകര്‍ക്ക് ഇപ്പോഴും ആശ്രയിക്കാവുന്ന ഒന്നാണ് പബ്ളിക് പ്രോവിഡന്റ് ഫണ്ടും ( പിപിഎഫ്) നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റും. ഇതിന്റെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലേക്കുള്ള പലിശ നിരക്ക് നിര്‍ണയിച്ചു.
ബാങ്ക് നിക്ഷേപമുൾപ്പടെ മിക്കവാറും എല്ലാ നിക്ഷേപങ്ങളുടെയും പലിശ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഈ നിക്ഷേപങ്ങള്‍ക്കുള്ള നിരക്കിലും കുറവ് വരുത്തിയേക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇത്തരം നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ വരുമാനം കുറയുന്നത് നിക്ഷേപകര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലാണിതിന് പിന്നില്‍. ഇതനുസരിച്ച് ചെറുകിട സമ്പാദ്യ നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനവും നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റിന് 6.8 ശതമാനവും പലിശ ലഭിക്കും.
സാധാരണ മൂന്ന് മാസം കൂടുമ്പോള്‍ ഇത്തരം സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പുതുക്കാറുണ്ട്. മുതിര്‍ന്ന പൗരന്‍മാരുടെ അഞ്ചു വര്‍ഷ സേവിങ്സ് നിക്ഷേപത്തിന് 7.4 ശതമാനമാണ് പലിശ നിരക്ക്.
കൂടിയ പലിശ വാഗ്ദാനം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ പലിശ 7.6 ശതമാനമായി തുടരും.
കിസാന്‍ വികാസ് പത്രയ്ക്ക് 6.9 ശതമാനമാണ് പലിശ.
English Summary : Attractive Interest Rate From Small Saving Schemes