നിഫ്റ്റി അടുത്ത ബുള്ളിഷ് ആകുന്നത് എന്നു മുതൽ?
Mail This Article
ട്രംപിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്ന വാർത്തയും, അമേരിക്കൻ സാമ്പത്തിക ഉത്തേജന പാക്കജിന്റെ രണ്ടാംഘട്ടം വലിയ തടസങ്ങളില്ലാതെ അടുത്തു തന്നെ നടപ്പിലായേക്കുമെന്ന ശുഭാപ്തി വിശ്വാസവും ഇന്നലെ അമേരിക്കൻ സൂചികകളിൽ വൻ മുന്നേറ്റത്തിന് കാരണമായി. നാസ്ഡാക് 2.32 ശതമാനവും ഡൗജോൺസ് സൂചിക 1 68 ശതമാനവും , എസ്&പി500 1.80ശതമാനവും നേട്ടമുണ്ടാക്കി. യൂറോപ്യൻ വിപണികളും ഇന്നലെ നേട്ടത്തിലായിരുന്നു. ഇതിന്റെ ആവേശത്തിൽ ഏഷ്യൻ വിപണികൾ ഇന്നും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ സൂചികകളും നേട്ടത്തിലാകും വ്യാപാരമാരംഭിക്കുക.
നിഫ്റ്റി
തുടർച്ചയായ മുന്നേറ്റത്തിന്റെ മൂന്നാം ദിനമായ ഇന്നലെ 11503 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് പുതിയ ഉയരത്തിൽ തന്നെ വ്യാപാരം ആരംഭിച്ചേക്കാം. ചാർട്ടുകൾ പ്രകാരം ചില ഇൻട്രാ ഡേ തിരുത്തലുകൾക്ക് സാധ്യതയുണ്ടെങ്കിൽ പോലും ഇന്ത്യൻ വിപണിയിൽ ഹ്രസ്വകാല മുന്നേറ്റസാധ്യതയാണ് കാണുന്നത്. 11,444 പോയിൻറ് വീണ്ടും നിഫ്റ്റിയുടെ സപ്പോർട്ട് പോയിന്റ് ആയി മാറി. 11380 പോയിന്റും 11250 പോയിന്റുമാണ് നിഫ്റ്റിയുടെ പിന്തുണ മേഖലകൾ. 11580, 11630 പോയിന്റുകളാണ് നിഫ്റ്റിയുടെ അടുത്ത കടമ്പകൾ. 11550-11600 മേഖല കടന്നാൽ പിന്നെ നിഫ്റ്റിയിൽ അടുത്ത ബുള്ളിഷ് ട്രെൻഡ് പ്രകടമായിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ബാങ്ക് നിഫ്റ്റി
ഐടിക്കൊപ്പം ബാങ്കിങ്, ധനകാര്യ മേഖലകൾ ഇന്നും ഇന്ത്യൻ വിപണിയുടെ നെടുംതൂണായേക്കാം. അനുകൂലമായേക്കാമെന്ന് കരുതിയ കോടതി പ്രസ്താവനകൾ വിപരീതമായിട്ടുപോലും ഇന്നലെ ബാങ്ക്നിഫ്റ്റി 125 പോയിന്റ് കയറി 22371 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചത് വിപണിക്കനുകൂലമാണ്. 22150 , 21950 പോയിന്റുകളിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത പ്രധാന പിന്തുണ മേഖലകൾ ഉറപ്പിച്ചിരിക്കുന്നത്. 22650, 22950 പോയിന്റുകളായിരിക്കും നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പകൾ.
മോറട്ടോറിയം പലിശ
മോറട്ടോറിയം പലിശ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം അപൂർണമാണെന്ന സുപ്രീംകോടതിയുടെ പ്രസ്താവന വിപണിക്ക് തിരുത്തൽ നൽകിയെങ്കിലും, ഒക്ടോബര് 13-ന് തന്നെ ബാങ്കുകൾക്കനുകൂലമായ നിലയിൽ കേസ് അവസാനിക്കുമെന്ന വിപണിധാരണ ബാങ്കിങ്, എൻബിഎഫ്സി ഓഹരികൾക്ക് ഈയാഴ്ച മുന്നേറ്റം നൽകിയേക്കും.
ടിസിഎസ്, ഐടി മേഖല
ടിസിഎസ് ‘’ഓഹരി തിരികെ വാങ്ങൽ’’ പരിഗണിക്കുന്നു എന്ന വാർത്തയെ തുടർന്ന് ഓഹരിയുടെ ഏഴു ശതമാനം കടന്ന ഏകദിന മുന്നേറ്റമാണ് നിഫ്റ്റിക്ക് ഇന്നലെ മുന്നേറ്റവും, പിന്തുണയും നൽകിയത്. ഇന്നലെ 10 ലക്ഷം കോടി വിപണി മൂല്യം നേടിയ കമ്പനിയുടെ നാളെ പുറത്തു വരുന്ന രണ്ടാം പാദഫലം തന്നെയാകും ഇന്ത്യൻ വിപണിക്ക് ഈ ത്രൈമാസ ഫലപ്രഖ്യാപന സീസണിൽ ദിശാബോധം നൽകുക. ചെലവുകൾ കുറയുകയും, നിലവിലെ കരാറുകൾക്കൊപ്പം പുതിയ മേഖലകൾകൂടി കമ്പനി ചെയ്തിട്ടുള്ളത് വിപണിക്ക് പ്രതീക്ഷയേറ്റുന്നു. എന്നാൽ ഓഹരി ‘’തിരികെ വാങ്ങൽ’’ പദ്ധതി കമ്പനി പരിഗണിക്കാതെ പോയാൽ, പാദഫലം മികച്ചതായാൽ കൂടിനിരാശ ഉണ്ടായേക്കും. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ബിർള സോഫ്റ്റ്, വിപ്രോ, ടെക് മഹിന്ദ്ര, എൽ&ടി ടെക് മുതലായ ഓഹരികൾ പരിഗണിക്കാം
സ്വർണം
സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 1900 ഡോളർ നിരക്കിൽ ക്രമപ്പെട്ട ശേഷം 2000 ഡോളർ ലക്ഷ്യമിട്ട് യാത്ര തുടങ്ങുമെന്ന പ്രതീക്ഷ വിപണിയിൽ ശക്തമാണ്. അമേരിക്കൻ തിരെഞ്ഞെടുപ്പ് ചൂട് ഓഹരി വിപണിയിൽ തിരുത്തലുകൾ കൊണ്ട് വരുന്നതും സ്വർണത്തിന് അനുകൂലമാണ്.
ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.