വിപണി പത്താം ദിനവും മുന്നേറുമോ?
Mail This Article
അമേരിക്കൻ വിപണിയുടെ നാലു ദിവസം നീണ്ട മുന്നേറ്റത്തിന് വിരാമമിട്ടു. ഇന്നലെയും വാഷിങ്ങ്ടണിൽ ഉത്തേജക പാക്കേജ് ചർച്ചകൾ തുടരുകയാണ്. അമേരിക്കൻ കമ്പനികളുടെ പ്രവർത്തനഫലം പുറത്തു വരുന്നത് വിപണിയെ മുന്നോട്ട് കൊണ്ട് പോകുമെന്ന് കരുതുന്നു. ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സിങ്കപ്പൂർ നിഫ്റ്റി നഷ്ടത്തിൽ തുടങ്ങിയെങ്കിലും വേഗം തന്നെ മുന്നേറി തുടങ്ങിയത് അനുകൂലമാണ്.
ഇന്ത്യൻ സൂചികകളിലും ഇന്ന് ഒരു പതിഞ്ഞ തുടക്കം വിപണി പ്രതീക്ഷിക്കുന്നു. ഐടി ഓഹരികൾ വിപണിയെ മുന്നോട്ട് കൊണ്ട് പോകുമ്പോൾ ബാങ്കിങ് ധനകാര്യ മേഖലകൾ ആശങ്കയിലാകുന്നത് ആദ്യ മണിക്കൂറുകളിൽ ഇന്ത്യൻ സൂചികകൾക്ക് മുന്നേറ്റം നിഷേധിച്ചേക്കാം.
നിഫ്റ്റി
രണ്ടര വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യൻ വിപണിയിൽ ഒൻപത് ദിവസം നീണ്ടു നിന്ന ഒരു റാലി സംഭവിച്ചിരിക്കുന്നു. സുപ്രീം കോടതിയുടെ വിധി എന്ന ഭയം ഇല്ലായിരുന്നു എങ്കിൽ ഇന്നലെ നിഫ്റ്റി 12000 പോയിന്റിന് മുകളിൽ വ്യാപാരം അവസാനിപ്പിക്കുമായിരുന്നു. നിഫ്റ്റി ഇന്നലെ 11988 പോയിന്റിനും, 11888 പോയിന്റിനുമിടയിലാണ് സഞ്ചരിച്ചത്. മോറട്ടോറിയം വിഷയത്തിൽ കോടതി വിധി അനുകൂലമാകുകയും, അമേരിക്കൻ പാക്കേജ് യഥാസമയം പുറത്തിറങ്ങുകയും ചെയ്താൽ 12000 പോയിന്റ് നിഫ്റ്റിക്ക് പഴങ്കഥയാകും. ഇന്ത്യൻ വിപണി ഇന്ന് തുടർച്ചയായ പത്താം ദിന മുന്നേറ്റം പ്രത്യാശിക്കുന്നു. സെൻസെക്സ് 2600 പോയിന്റുകളാണ് കഴിഞ്ഞ ഒൻപത് ദിവസം കൊണ്ട് കൂട്ടിച്ചേർത്തത്.ഇന്നലെയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും നഷ്ടത്തിൽ തന്നെയാവും വ്യാപാരം ആരംഭിക്കുക. ബാങ്കിങ് ഓഹരികളിൽ ഇന്ന് സ്റ്റോപ്പ് ലോസ് മറക്കാതിരിക്കാം.
വരാനിരിക്കുന്ന മികച്ച രണ്ടാം പാദ ഫലപ്രഖ്യാപനങ്ങളിലാണ് ഇന്ത്യൻ വിപണിയുടെ പ്രതീക്ഷ. ദീർഘകാല നിക്ഷേപങ്ങൾ മികച്ച ഫലം കൊണ്ട് വരും. ഐടി, ഫാർമ, എനർജി, മെറ്റൽ ഇൻഫ്രാ ഓഹരികൾ ശ്രദ്ധിക്കുക. ഹാവെൽസ്, പിഎൻസി ഇൻഫ്രാ ടെക്ക്, എച് സി എൽ ടെക്, ഐ ടി സി, എൽ & ടി മുതലായ ഓഹരികളും ശ്രദ്ധിക്കുക.
മോറട്ടോറിയം കേസ് നീളുന്നു
കേസ് പരിഗണിക്കുന്ന മൂന്ന് ജഡ്ജിമാരിലൊരാൾക്ക് ഇന്നലെ ഉച്ചക്ക് ശേഷം മറ്റൊരു കേസ് കേൾക്കാനുണ്ടായിരുന്നത് കൊണ്ട് രാജ്യതാത്പര്യമുള്ള മോറട്ടോറിയം പലിശ കേസ് പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് നീട്ടിയത് വിപണിയിൽ അരക്ഷിതാവസ്ഥയുടെ ഒരു ദിനം കൂടി സമ്മാനിച്ചു.. മോറട്ടോറിയം നീട്ടുന്നതും, 2 കോടി രൂപയിൽ കൂടുതലുള്ള വായ്പകളുടെ പിഴ പലിശ സർക്കാർ വഹിക്കുന്നതും വിപണിയുടെ തകർച്ചക്ക് വഴി വെച്ചേക്കും. ഉത്തമമായ വിധിക്കായി വിപണി കാത്തിരിക്കുന്നു.
വിപ്രോയും ഓഹരികൾ തിരികെ വാങ്ങും
വിപ്രോ ഓഹരി ഒന്നിന് 400 രൂപക്ക് 9500 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങുമെന്ന് പ്രഖ്യാപിച്ചത് വിപണി പ്രതീക്ഷിച്ചിരുന്ന വാർത്ത തന്നെയാണ്. കമ്പനി കഴിഞ്ഞ പാദത്തിൽ 2466 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷത്തിൽ ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 2553 കോടി രൂപയും ആദ്യ പാദത്തിലിത് 2390 കോടി രൂപയുമായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം 15115 കോടി രൂപയാണ്. ജിഎൻഎ ആക്‌സിൽസ്,ഷാൽബി ലിമിറ്റഡ്, ടാറ്റ സ്റ്റീൽ ലോങ്ങ് പ്രോഡക്ട് എന്നീ കമ്പനികളും ഇന്നലെ മോശമല്ലാത്ത രണ്ടാം പാദ ഫലങ്ങൾ പുറത്തു വിട്ടു. ഇൻഫോസിസും ടാറ്റാ എൽഎക്‌സിയും ഇന്ന് രണ്ടാം പാദ ഫലം പ്രഖ്യാപിക്കുന്നത്ഐടി മേഖലക്ക് വൻ കുതിപ്പ് നൽകുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.
ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.