ഐ ടിയുടെ പിൻബലത്തിൽ വിപണിക്ക് മുന്നേറാനാകുമോ?
Mail This Article
തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ ഒപ്പിട്ട ചെക്കുകൾ അമേരിക്കൻ വോട്ടർമാരുടെ പക്കലെത്തരുത് എന്ന സാമാന്യ തെരെഞ്ഞെടുപ്പ് തന്ത്രം അമേരിക്കൻ ഡെമോക്രാറ്റുകൾക്കറിയാമെന്ന കാര്യം ഇന്നലെയാണ് അമേരിക്കൻ വിപണിക്ക് മനസിലായത്. തെരഞ്ഞെടുപ്പിന് മുൻപായി അമേരിക്കൻ ഉത്തേജക പാക്കേജ് തീരുമാനമാകുക വലിയ ‘’ബുദ്ധിമുട്ടുള്ള ‘’ കാര്യമാണ് എന്ന യു എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യൂണിക്കന്റെ പ്രസ്താവന ഇന്നലെ യു എസ് സൂചികകളുടെ മുന്നേറ്റം തടഞ്ഞു. ഇന്നും നാൻസി പെലോസിയും സ്റ്റീവൻ മ്യൂണിക്കനും ചർച്ച തുടരുന്നത് അമേരിക്കൻ വിപണിക്ക് അവസാന മണിക്കൂറിൽ തിരിച്ചു വരവ് നൽകി. ടെക് ഓഹരികളുടെ പിൻബലത്തിൽ നേട്ടത്തോടെയാണ് ഇന്നലെ അമേരിക്കൻ സൂചികകൾ വ്യാപാരം തുടങ്ങിയത്.
ചൈന ഒഴികെയുള്ള ഏഷ്യൻ സൂചികകൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. അമേരിക്കൻ പാക്കേജ് പെട്ടെന്ന് നടന്നേക്കില്ല എന്ന സത്യം ലോക വിപണി ഉൾകൊണ്ട് തുടങ്ങുന്നത് അനുകൂലമാണ്. ഇന്ത്യൻ വിപണിയിലും ഒരു മങ്ങിയ തുടക്കം പ്രതീക്ഷിക്കുന്നു. ഐടി, ബാങ്കിങ് മേഖലകൾ വിപണിക്ക് തിരിച്ചു വരവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ കുതിപ്പിന്റെ പത്തു ദിനങ്ങൾ
ഇടയ്ക്കൊന്ന് കിതച്ച കാളക്കൂറ്റന്മാർ ബാങ്ക് നിഫ്റ്റിയിലേറി പൂർവാധികം ശക്തിയോടെ ഇന്ത്യൻ കുതിപ്പിന്റെ പത്താം ദിനമാണ് ഇന്നലെ ആഘോഷിച്ചത്. വീണ്ടും നീട്ടിയ കൂട്ടുപലിശകേസിന്റെ വിധി ബാങ്കുകൾക്ക് പ്രതികൂലമായേക്കില്ല എന്ന ശുഭാപ്തി വിശ്വാസവും, അമേരിക്കൻ തെരെഞ്ഞെടുപ്പിന് ബാക്കിയുള്ള രണ്ടാഴ്ച കാലം ബാങ്കിങ് ഓഹരികൾക്ക് മറ്റ് ഭീഷണികളില്ല എന്നതും വിപണിക്ക് അനുകൂലമാണ്.
മോറട്ടോറിയം വിധിയെ ഭയന്ന് 11822 പോയിന്റിലേക്കിറങ്ങിയ നിഫ്റ്റി 11997 പോയിന്റ് വരെ മുന്നേറിയെങ്കിലും 12000 എന്ന വൻ കടമ്പ കടക്കാനായില്ല. ബാങ്കിങ് , റിയാലിറ്റി മേഖലയാണ് ഇന്നലെ ഇന്ത്യൻ വിപണിക്ക് നൽകിയത്. ഇന്നും ബാങ്കിങ്, ഐടി മേഖലകളുടെ പിൻബലത്തിൽ നിഫ്റ്റി മുന്നേറ്റ ശ്രമം നടത്തിയേക്കും. 11820 നിഫ്റ്റിയുടെ പ്രധാന പിന്തുണ മേഖല.
ബാങ്ക് നിഫ്റ്റി ഇന്നലെ 382 പോയിന്റ് മുന്നേറി 23874 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 24200 ലാണ് ബാങ്ക്നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ. 23350 ലും 22850 ലുമാണ് ബാങ്ക്നിഫ്റ്റിയുടെ അടുത്ത പിന്തുണ മേഖലകൾ.
മോറട്ടോറിയം കൂട്ടുപലിശകേസ്
രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ മോറട്ടോറിയം കാലത്തെ കൂട്ടുപലിശയിൽ സർക്കാരിന്റെ തുടർ നടപടികൾ ആവശ്യപ്പെട്ട കോടതി സർക്കാർ തീരുമാനം ശരി വെച്ചു എന്ന് വിപണി വിശ്വസിച്ചു തുടങ്ങിയത് ഇന്നും ഇന്ത്യൻ വിപണിക്ക് മുന്നേറ്റത്തിന് കാരണമാകും. നവംബർ മൂന്നിനാണ് സുപ്രീം കോടതി കൂട്ടുപലിശക്കേസിൽ ഇനി വാദം കേൾക്കുക.
ഇൻഫോസിസ്
ഇൻഫോസിസ് വിപണിയുടെ പ്രതീക്ഷ കാക്കുന്ന രണ്ടാം പാദഫലപ്രഖ്യാപനമാണ് നടത്തിയത്. കമ്പനിയുടെ അറ്റാദായം മുൻ വർഷത്തെ 4019 കോടിയിൽ നിന്നും 4845 കോടിയിലേക്കുയർന്നു. കമ്പനിയുടെ മാർജിനും, വരുമാനവും വർദ്ധിച്ചതും, കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓർഡർ ബുക്കും ഓഹരിയെ ദീര്‍ഘകാല നിക്ഷേപത്തിന് അനുകൂലമാക്കുന്നുണ്ട്.
ടാറ്റ എൽഎക്സിയും മികച്ച രണ്ടാംപാദ ഫലം പുറത്തുവിട്ടു. കമ്പനി കഴിഞ്ഞ പാദത്തിൽ 78 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. കമ്പനിയുടെ മുൻപാദ അറ്റാദായം 68 കോടി രൂപയും, മുൻവർഷ രണ്ടാംപാദ ലാഭം 50 കോടിരൂപയുമായിരുന്നു.ഇന്നും നാളെയമായി കൂടുതൽ ഐടി കമ്പനികൾ രണ്ടാംപാദ ഫലങ്ങൾ പ്രഖ്യാപിക്കും. ഐടി ബാങ്കിങ്, എൻബിഎഫ് സി, എഫ്എംസിജി മേഖലകൾ ഇന്നും വിപണിക്ക് തുണയാകും.
ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.