ഉത്തേജക പാക്കേജിൽ ഇന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടാകുമോ?
Mail This Article
പ്രതീക്ഷിച്ച പോലെ ഉത്തേജക പാക്കേജിൽ അനുകൂല തീരുമാനങ്ങളൊന്നും വരാതിരുന്നതും, ലോകത്തെ കോവിഡ്കേസുകളുടെ എണ്ണം 40 ദശലക്ഷം കടന്നതും ഈയാഴ്ച അമേരിക്കൻ വിപണിക്ക് മോശം തുടക്കം നൽകി. സ്‌പീക്കർ നാൻസി പെലോസി ട്രംപ് ഭരണകൂടത്തിന് തീരുമാനത്തിലെത്താൻ 48 മണിക്കൂർ സമയമനുവദിച്ചതിന് പിന്നാലെ ഇന്നലെ പെലോസിയും, ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുണിക്കനും തമ്മിൽ നടക്കാനിരുന്ന ചർച്ചയിലായിരുന്നു വിപണിയുടെ പ്രതീക്ഷയത്രയും. അമേരിക്കൻ വിപണിയിൽ പടർന്ന കടുത്ത ആശങ്കയും, വാഷിംഗ്‌ടൺ പോസ്റ്റിലെ ‘’ചർച്ച ഫലം അനുകൂലമല്ലെന്ന’’ വാർത്തയും അമേരിക്കൻ സൂചികകൾക്ക് തിരുത്തൽ നൽകി. ഡൗ ജോൺസ് 1.4% വും , നാസ്ഡാക് 1.65 % വും വീണു.
നാൻസിയുടെ തന്ത്രങ്ങളെ ട്രംപ് ക്യാമ്പ് മറികടക്കുന്നതും കാത്ത്
ഇന്ന് വീണ്ടും നാൻസി പെലോസിയും , ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുണിക്കനും തമ്മിലുള്ള ചർച്ച തുടരുമെന്നത് വിപണിക്കനുകൂലമാണ്.അമേരിക്കൻ വിപണി സ്വാധീനത്തിൽ ഏഷ്യൻ സൂചികകളിൽ ഇന്ന് ഒരു സമ്മിശ്ര തുടക്കമാണ് നടന്നിരിക്കുന്നത്. ലാഭത്തിൽ ആരംഭിച്ച സിങ്കപ്പൂർ നിഫ്റ്റിക്കും , ഹോങ്കോങ്ങിന്റെ ഹാങ്‌സെങ് സൂചികക്കും പിടിച്ചു നിൽക്കാനായില്ല, നഷ്ടത്തിലാരംഭിച്ച കോസ്‌പി സൂചികയും , ജപ്പാന്റെ നിക്കി സൂചികയും തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതു ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. കോവിഡ് വാക്‌സിൻ വിജയങ്ങളും, രണ്ടാം പാദ ഫലങ്ങളും, ഇന്ത്യൻ സർക്കാരിന്റെ സാമ്പത്തിക ഉത്തേജന നടപടികളും തന്നെയാവും ഇന്ത്യൻ വിപണിയുടെ യഥാർത്ഥ രക്ഷാസങ്കേതങ്ങൾ.
നിഫ്റ്റി
ഇന്നലത്തെ ഗ്യാപ് അപ് തുടക്കത്തിന് ശേഷം നിഫ്റ്റി 11898 പോയിന്റിൽ നിന്നും തിരിച്ചിറങ്ങി. 11820 പോയിന്റിൽ നിഫ്റ്റിക്ക് പിന്തുണയുംലഭിച്ചു. ഇന്നും 11800-11820 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ പിന്നെ 11600 - 11650 മേഖലയിലാണ് നിഫ്റ്റിയുടെ അടുത്ത ശക്തമായ പിന്തുണ മേഖല. 11440 പോയിന്റിനും11900 പോയിന്റിനുമിടയിൽ ഈ ആഴ്ച്ച നിഫ്റ്റി ക്രമപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഉത്തേജക പാക്കേജ് വാർത്തകൾ ലോക വിപണിക്കൊപ്പം ഇന്ത്യൻ സൂചികകളെയും 12000 പോയിന്റിന് മുകളിലേക്കും, 11400 പോയിന്റിന് താഴേക്കും കൊണ്ട് പോയേക്കാം..
ബാങ്കിങ്, ധനകാര്യ ഓഹരികൾക്കൊപ്പം, മെറ്റൽ , എഫ്എംസിജി മേഖലകളും ഇന്നലത്തെ ഇന്ത്യൻ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചു . ബാങ്ക് നിഫ്റ്റിയുടെ 3 .12% മുന്നേറ്റമാണ് നിഫ്റ്റിക്ക് ഇന്നലെ 0 .94 % ന്റെ നേട്ടം നൽകിയത്. ബാങ്കിങ്, എൻ ബി എഫ്സി മുന്നേറ്റം തുടർന്നേക്കും. എഫ്എംസിജി, ഫാഷൻ , ഉപഭോക്തൃ ഉൽപ്പന്ന മേഖലകൾക്ക് ഈ ഉത്സവകാലം മുന്നേറ്റം സമ്മാനിക്കും. ഇൻഫ്രാ, സിമന്റ്, റിയൽ എസ്റ്റേറ്റ്, ഹൗസിങ് ഫൈനാൻസ് ഓഹരികളും നിക്ഷേപത്തിന് അടുത്ത തിരുത്തലിൽ പരിഗണിക്കാം.
ബൈക്ക് , ചെറുകാറുകൾ എന്നിവയുടെ വില്പനയും കയറുമെന്ന് കരുതുന്നു. ഐസിഐസിഐ ബാങ്ക്, ഫെഡറൽബാങ്ക്, മാരുതി, ഐഷർ, ടാറ്റ മോട്ടോഴ്‌സ്, ഹീറോ, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യൂണിലിവർ, മാരിക്കോ, ടൈറ്റാൻ, ആദിത്യ ബിർള ഫാഷൻ, ട്രെന്റ് മുതലായ ഓഹരികൾ മീഡിയം ടേം നിക്ഷേപത്തിന് പരിഗണിക്കാം.
റിസൾട്ടുകൾ
ബ്രിട്ടാനിയ, എച് ഡിഎഫ് സി ലൈഫ്,എസിസി, റാലിസ് ഇന്ത്യ, ഹട്സൺ അഗ്രോ, ഒബ്‌റോയ് റിയാലിറ്റി , സിഎസ്ബി മുതലായ ഓഹരികൾ മികച്ച രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ബ്രിട്ടാനിയ മുൻ വർഷത്തിൽ നിന്നും 23 % നേട്ടത്തോടെ 495 കോടി രൂപയുടെ അറ്റാദായം നേടിയത് ഇന്ന് എഫ് എം സി ജി ഓഹരികൾക്ക് മുൻതൂക്കം നൽകും.
ഹിന്ദുസ്ഥാൻ യൂണിലിവർ, ക്രിസിൽ, ഗ്രാന്യൂൾസ്, ഹിന്ദ് സിങ്ക്, ഐഇഎക്‌സ്, കജാരിയ, ഡിസിഎം ശ്രീറാം, ബോംബെ ഡൈയിങ്, ഗുജറാത്ത് അംബുജ എക്സ്പോര്ട്സ് മുതലായ കമ്പനികൾ ഇന്ന് രണ്ടാം പദ്ധ ഫല പ്രഖ്യാപനങ്ങൾ നടത്തും.
ഐപിഓ
ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഐപിഓ ഇന്ന് ആരംഭിച്ചു വ്യാഴാഴ്ച അവസാനിക്കും. ബാങ്ക് 32-33 രൂപ നിരക്കിൽ 500 കോടി രൂപ സമാഹരിക്കുന്നു. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.
ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.