ഇന്ന് നിഫ്റ്റിക്ക് 11950 പോയിന്റ് കടക്കാനാകുമോ
Mail This Article
യൂറോപ്യൻ വിപണികൾക്ക് പിന്നാലെ അമേരിക്കൻ വിപണിയും നഷ്ടത്തോടെ തുടങ്ങിയെങ്കിലും ‘’ഉത്തേജക ഡീൽ’’ അവസാന ഘട്ടത്തിലാണെന്ന സ്പീക്കർ നാൻസി പെലോസിയുടെ പ്രസ്താവന യുഎസ് സൂചികകൾക്ക് തിരിച്ചു വരവ് നൽകി. രാവിലെ നടന്ന അമേരിക്കൻ പ്രസിഡൻഷ്യൽ ഡിബേറ്റിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ വിപണികളിലെല്ലാം പതിഞ്ഞ തുടക്കമാണ്. ചൈനീസ്,ഹോംങ്കോങ്ങ് വിപണികൾ നഷ്ടത്തോടെ ആരംഭിച്ചു. എന്നാൽ ജാപ്പനീസ് & കൊറിയൻ സൂചികകൾ നേരിയ ലാഭത്തിൽ വ്യാപരമാരംഭിച്ചെങ്കിലും നേട്ടം നിലനിർത്താനായില്ല. ഇന്ത്യൻ വിപണിയിലും ഒരു പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു.
നിഫ്റ്റി
ഇന്ത്യൻ വിപണിയുടെ നാല് ദിവസത്തെ മുന്നേറ്റത്തിന് രാജ്യാന്തര വിപണിയിലെ തിരുത്തൽ വിരാമമിട്ടു. അമേരിക്കൻ ഏഷ്യൻ വിപണികളുടെ സ്വാധീനത്തിൽ മങ്ങിയ തുടക്കമിട്ട ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് പിന്നീട് യൂറോപ്യൻ വിപണി തടയിട്ടു. നിഫ്റ്റി 11896 പോയിന്റിലും, സെൻസെക്സ് 40558 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. 11830 പോയിന്റിലും , 11770 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത സപ്പോർട്ട്, 12000 പോയിന്റ് ആണ് നിഫ്റ്റിയുടെ പ്രധാന കടമ്പ. നിഫ്റ്റി ഇന്നും 11800 പോയിന്റിനും 11950 പോയിന്റിനുമിടയിൽ വ്യാപാരം തുടരാനാണ് സാധ്യത. ബാങ്ക് നിഫ്റ്റി ഇന്നലെ 150 പോയിന്റ് നഷ്ടത്തിൽ 24484 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നത്തെ രണ്ടാം പാദഫലപ്രഖ്യാപനങ്ങൾ
ഏഷ്യൻ പെയിന്റ്സ് വരുമാനത്തിലും, ലാഭകണക്കുകളിലും മുന്നേറ്റം നേടിയപ്പോൾ അംബുജ സിമന്റ് മുൻ വർഷത്തിൽ നിന്നും 51 % വർദ്ധനവോടെ 804 കോടി രൂപയുടെ അറ്റാദായം നേടിക്കൊണ്ട് സിമന്റ് മേഖലയെ കൂടുതൽ ആകർഷകമാക്കി. പ്രികോൾ , അലെംബിക് ഫാർമ, ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്, ഭാരതി ഇൻഫ്രാടെൽ, ഹെക്‌സാവെയർ മുതലായ കമ്പനികളും ഇന്നലെ മുൻ വർഷത്തിൽ നിന്നും ലാഭവളർച്ച പ്രഖ്യാപിച്ചു. ബജാജ് ഓട്ടോക്ക് മുൻവർഷത്തെ കണക്കുകൾക്കൊപ്പമെത്താൻ സാധിച്ചില്ലെങ്കിലും വിപണിയുടെപ്രതീക്ഷ കാത്തു.
എസ്ബിഐ കാർഡ് 862 കോടി രൂപ കരുതൽ ധനശേഖരത്തിലേക്ക് മാറ്റിയത് കമ്പനിയുടെ രണ്ടാം പാദ ലാഭത്തിൽ 46 % കുറവ് വരുത്തിയതും, കമ്പനിയുടെ കിട്ടാകടം വർദ്ധിച്ചതും ഓഹരിയെ കൂടുതൽ പ്രശ്നത്തിലാക്കുന്നുണ്ട് എച്ച് ഡിഎഫ്സി എഎംസി യുടെ ലാഭം 8 % കുറഞ്ഞു 338 കോടിയായി.
ടെക് മഹിന്ദ്ര, നെസ്‌ലെ ഇന്ത്യ, ജെഎസ് ഡബ്ലിയു സ്റ്റീൽ , യെസ് ബാങ്ക്, ഐസിഐസിഐ പ്രുഡൻഷ്യൽ, ഐഡിബിഐ ബാങ്ക്, അതുൽ, ആരതി ഡ്രഗ്‌സ് , ഹെയ്‌ഡൽബെർഗ് സിമന്റ്, പെർസിസ്റ്റൻറ്സിസ്റ്റംസ്, വാബ്‌കോ ഇന്ത്യ, സുദർശൻ കെമിക്കൽസ്, മുതലായ 48 കമ്പനികൾ ഇന്ന് രണ്ടാം പാദഫലം അവതരിപ്പിക്കുന്നു.
കൊച്ചിൻ ഷിപ് യാർഡ്
ഇന്ത്യൻ നിക്ഷേപക പ്രമുഖൻ രാധകിഷൻ ദമാനി കൊച്ചിൻ ഷിപ് യാർഡിന്റെ 0 .54% ഓഹരികൾ സ്വന്തമാക്കിയത് ഓഹരിയെ ശ്രദ്ധേയമാക്കി. ഓഹരി ഇന്നലെ 8.52 % മുന്നേറ്റം നേടി. ഓഹരി അതി ദീർഘ കാല നിക്ഷേപത്തിന് ഈ നിരക്കിൽ അനുയോജ്യമാണ്. കമ്പനി പുതിയ രാജ്യാന്തര, ദേശീയ ഓർഡറുകൾ പ്രതീക്ഷിക്കുന്നു.
ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.