നേരിട്ടുള്ള വിദേശ നിക്ഷേപം ഉയര്‍ന്നു
Mail This Article
രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം വീണ്ടും ഉയര്‍ന്നു തുടങ്ങി. ഈ സാമ്പത്തിക വര്‍ഷം ആദ്യ അഞ്ച് മാസക്കാലയളവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്‌ഡിഐ) റിക്കോഡ് വര്‍ധനയാണ് ഉണ്ടായത്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 3573 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തേക്ക് എത്തി. മുന്‍ വര്‍ഷം ഇതേകാലയളവിലെ അപേക്ഷിച്ച് 13 ശതമാനം വർധനവാണിത് . ഇക്കാലയളവിലെ ഇക്വിറ്റി എഫ്‌ഡിഐ 2710 കോടി ഡോളര്‍ ആണ്. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന ഇക്വിറ്റി എഫ്‌ഡിഐ ആണിത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേകാലയളവിലെ 2335 കോടി ഡോളര്‍ നിക്ഷേപത്തേക്കാള്‍ 16 ശതമാനം കൂടുതലാണിത്. റിലയന്‍സ് ഇന്‍ഡസ്‌്‌ട്രീസിന്റെ ടെലികോം ഉപകമ്പനിയായ ജിയോ പ്ലാറ്റ് ഫോംസിലേക്ക് ഗൂഗിള്‍ പോലുള്ള ആഗോള നിക്ഷേപകരില്‍ നിന്നും നിക്ഷേപമെത്തിയത് എഫ്‌ഡിഐ ഉയരാന്‍ കാരണമായി.
ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ വരവില്‍ 60 ശതമാനത്തോളം കുറവുണ്ടായെങ്കിലും ആഗസ്റ്റ് വരെയുള്ള ആദ്യ അഞ്ച് മാസകാലയളവില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച നേരിട്ടുള്ള വിദേശ നിക്ഷേപം നേടാന്‍ കഴിഞ്ഞതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വരും മാസങ്ങളിലും രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഈ വര്‍ഷത്തെ ആഗോള എഫ്‌ഡിഐയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിവിധ ഏജന്‍സികളുടെ വിലയിരുത്തല്‍.
English Summary: Record FDI to The Country