ADVERTISEMENT

ജോ ബൈഡന്റെ വിജയം ആഘോഷിക്കാനായി കാത്തിരുന്ന വിപണിക്ക് പുതിയ കോവിഡ് വാക്‌സിൻ വിജയം ഇരട്ടിമധുരമായി. ഇത് വരെ നടന്ന വാക്‌സിൻ വിജയങ്ങൾക്കപ്പുറത്ത് വളരെ ആധികാരികമായ ക്ലിനിക്കൽ വിജയം ഇന്നലെ അമേരിക്കൻ സൂചികകളെ അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിച്ചു. മാസങ്ങളായി തകർന്നു കിടന്നിരുന്ന ബോയിങ് 12 %വും, ക്രൂയിസ് , എയർലൈൻ ഓഹരികൾ 20 % മുതൽ 30% വരെയും മുന്നേറ്റം നേടി. ബാങ്കിങ് ഓഹരികളായ സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക മുതലായവയും 9% വരെ മുന്നേറിയതും, എക്സൺ മൊബീൽ, ഷെവറോൺ മുതലായ എണ്ണക്കമ്പനികളുടെ 10%നു മേലുള്ള മുന്നേറ്റവും അമേരിക്കൻ വിപണിക്ക്  അടിസ്ഥാനപരമായ നേട്ടം തന്നെയാണ്.

ഡൗ ജോൺസ്‌ സൂചിക 5.7% വരെ മുന്നേറിയ ശേഷം 2 .95 %ൽ വ്യാപാരം അവസാനിപ്പിച്ചു. സ്‌മോൾ ക്യാപ് സൂചികയായ റസൽ 2000 ഇൻഡെക്‌സും ഇന്നലെ 6 %ത്തിനടുത്ത് മുന്നേറി ഡൗ ജോൺസിനൊപ്പം ചരിത്രനേട്ടം സ്വന്തമാക്കി.എന്നാൽ ടെക് ഓഹരികളിൽ ഇന്നലെ വലിയ തോതിലുള്ള വില്പന നടന്നത്  നാസ്ഡാകിന് വീഴ്ച നൽകി. ടെക് സൂചികയായ നാസ്ഡാക്1.53% മാത്രം നഷ്ടം രേഖപ്പെടുത്തി.  യൂറോപ്യൻ സൂചികകളും ഇന്നലെ കോവിഡ് വാക്‌സിൻ വിജയ പ്രഖ്യാപനത്തെ തുടർന്ന് റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. ഫ്രഞ്ച് സൂചികയായ കാക് ഇൻഡക്‌സ് ഇന്നലെ  7.57% മുന്നേറിയപ്പോൾ, ജർമനിയുടെ ഡാക്‌സ് സൂചിക 4.94%വും, ബ്രിട്ടന്റെ എഫ്ടിഎസ്ഇ സൂചിക 4.67%വും മുന്നേറി കഴിഞ്ഞ ആഴ്ചയിലെ നഷ്ടങ്ങൾ തിരികെ പിടിച്ചു. 

നാസ്ഡാക്  ഫ്യൂച്ചറിൽ  ഇന്ന് 0.56% ലാഭത്തിൽ വ്യാപാരം നടക്കുന്നതും വിപണിക്ക് അനുകൂലമാണ്. സിങ്കപ്പൂർ നിഫ്റ്റി ഒഴികെയുള്ള  ഏഷ്യൻ സൂചികകളിൽ ഇന്നും  അമേരിക്കൻ മുന്നേറ്റം പ്രതിഫലിക്കുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. നിഫ്റ്റി ഇന്നും നേട്ടത്തിൽ  വ്യാപാരം ആരംഭിക്കുമെന്നും മുന്നേറ്റം തുടരുമെന്നും കരുതുന്നു. എങ്കിലും ഇന്നലെ അമേരിക്കൻ വിപണിയുടെ അവസാന മണിക്കൂറിൽ നടന്ന ലാഭമെടുക്കൽ വിപണിക്ക് ഭീഷണിയാണ്. 

നിഫ്റ്റി 

ജോ ബൈഡന്റെ വിജയത്തെത്തുടർന്ന് മുന്നേറിയ ഡൗ ഫ്യൂച്ചറിന്റെയും, ഏഷ്യൻ വിപണികളുടെയും മറപറ്റി മുന്നേറ്റത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകരുടെ 4548 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനൊപ്പം, റീറ്റെയ്ൽ നിക്ഷേപകരുടെ ആവേശവും കൂടി ചേർന്നപ്പോൾ നിഫ്റ്റിയും സെൻസെക്‌സും  ഇന്നലെ പുതിയ റെക്കോർഡ് നേട്ടം കൈവരിച്ചു.  ബാങ്ക് ,എനർജി , മെറ്റൽ, ഇൻഫ്രാ, റിയാലിറ്റി, ഐടി സെക്ടറുകൾ ഇന്നലെ വിപണി മുന്നേറ്റത്തിൽ മുഖ്യ പങ്കുവഹിച്ചു.

നിഫ്റ്റിയുടെ പുതിയ റെക്കോർഡായ 12474 പോയിന്റും, സെൻസെക്‌സിന്റെ ഇന്നലത്തെ റെക്കോർഡ് നേട്ടമായ 42645 പോയിന്റും ഇന്നും തിരുത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് വിപണി. നിഫ്റ്റിയുടെ അതിശക്തമായ കടമ്പയായ 12500 ഇന്ന് ഗ്യാപ് അപ് ഓപ്പണിങ്ങിലൂടെ മറികടന്നാൽ 12700 വരെ നിഫ്റ്റിക്ക് സഞ്ചാരസ്വാതന്ത്ര്യമുണ്ട്. 

കോവിഡ് വാക്സിൻ 

അമേരിക്കൻ ഫാർമ കമ്പനിയായ ഫൈസർ ജർമൻ പങ്കാളിയായ ബയോഎൻടെക്കുമായി ചേർന്ന് വികസിപ്പിച്ചടുത്ത പുതിയ വാക്സിൻ  ക്ലിനിക്കൽ ട്രയൽ ഡേറ്റ പ്രകാരം 90% വിജയമായതും , പാർശ്വഫലങ്ങളൊന്നും ഇല്ലാത്തതും ലോകത്തിന് ആശ്വാസമാകുകയാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം  കമ്പനി അമേരിക്കയിൽ അടുത്ത ആഴ്ചകളിൽ തന്നെ  മരുന്ന് വിതരണത്തിനുള്ള അനുമതി സ്വന്തമാക്കുമെന്നും കരുതുന്നു. 2020 ൽ 50 ദശലക്ഷം ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള  ശേഷി കമ്പനിക്കുണ്ടെന്ന് ഫൈസർ അവകാശപ്പെടുന്നു. ലോകത്താകമാനം 50 ദശലക്ഷം കോവിഡ് ബാധിതരാണുള്ളത്.

പാദഫലങ്ങൾ 

ഡിവിസ്‌  ലാബ്സ് അറ്റാദായത്തിൽ 45 % വർധന നേടിയതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം മുന്നേറ്റം നേടി. കമ്പനിയുടെ വിറ്റു  വരവും മുന്നേറി. ഇൻസെക്ടിസൈഡ്സ്  ഇന്ത്യ 15 % വർധനവാണ് അറ്റാദായത്തിൽ നേടിയത്. ഓഹരി 3 % മുന്നേറ്റം സ്വന്തമാക്കി.

മഹിന്ദ്ര & മഹിന്ദ്ര, ടാറ്റ പവർ, ബാറ്റ ഇന്ത്യ, വി- മാർട്ട്,  മതെഴ്സൺ സുമി, സെറ, ആരതി ഇൻഡസ്ട്രീസ്, സെഞ്ച്വറിപ്ലൈ, എക്സൈഡ്, ഗെയിൽ , ഹിൻഡാൽകോ, ഹിന്ദ് കോപ്പർ, ഐഡിഎഫ്സി, എൻഡിടിവി, ഇൻഫോ എഡ്‌ജ്‌, ആർസിഎഫ്, ടിടികെ പ്രസ്റ്റീജ് മുതലായ കമ്പനികളടക്കം അഞ്ഞൂറില്‍ പരം കമ്പനികൾ ഇന്ന് രണ്ടാം പാദഫലം പ്രഖ്യാപിക്കുന്നു.

സ്വർണവും എണ്ണയും 

കോവിഡ്  വാക്‌സിൻ കണ്ട് പിടിച്ച വാർത്തയെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വില 1500 ഡോളറിലേക്ക് വീണേക്കാമെന്നുകരുതുന്നു.അതെ സമയം ലോക സാമ്പത്തിക പ്രതിസന്ധി തീരുന്നു എന്ന പ്രതീക്ഷ ക്രൂഡ് ഓയിൽ വിലയിൽ 10 % വരെ മുന്നേറ്റത്തിനും കാരണമായി. ക്രൂഡ് ഓയിൽ വില 50 ഡോളർ നിരക്കിലേക്ക് ഉയർന്നേക്കാം.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com