ADVERTISEMENT

അമേരിക്കയിൽ പടരുന്ന കോവിഡ് ഇന്നലെ ഓഹരി വിപണിയിലേക്കും പടർന്നു കയറി. കാലിഫോർണിയ അടക്കമുള്ള ഇടങ്ങളിൽ ലോക്‌ഡൗണിലേക്ക് നീങ്ങേണ്ടി വന്നത് നിക്ഷേപകരിൽ പരിഭ്രാന്തി പടർത്തി. മാർച്ചിലെ വില്പനക്ക് സമാനമായി വീണ്ടും  ‘’കോവിഡ് ബാധിത’’ ഓഹരികളിൽ നടന്ന വില്പന ഇന്നലെ റെക്കോർഡ് നേട്ടത്തോടെ ആരംഭിച്ച ഡൗ ജോൺസ്‌ സൂചികക്ക് 0.49 % തിരുത്തൽ നൽകിയപ്പോൾ എസ്&പി500 0.19%വും വീണു. നാളെ നടക്കുന്ന കോവിഡ് വാക്സിൻ സമ്മിറ്റിൽ  വിവിധ കോവിഡ് വാക്സിനുകൾക്കുള്ള ‘’എമർജൻസി ഓതറൈസേഷനെ’’ കുറിച്ച് ധാരണയായേക്കാവുന്നത് അമേരിക്കൻ വിപണിക്ക് തിരിച്ചു വരവ് നൽകും. 

ഇന്നലെ നഷ്ടത്തിൽ അവസാനിച്ച ഏഷ്യൻവിപണികൾ ഇന്നും  നഷ്ടത്തിൽ തുടങ്ങിയത്  ഇന്ത്യൻ വിപണിക്ക്  ക്ഷീണമാണ്. കൊറിയയുടെ  കോസ്‌പി  സൂചികയും  0 .67 പോയിൻറ്  നഷ്ടത്തിലാണ്  വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയിൽ  ഇന്ന്  ഒരു  പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു.

നിഫ്റ്റി 

ഇന്നലെ ഇന്ത്യൻ സൂചികകൾക്ക് വിദേശ ഫണ്ടുകളുടെ 3792 കോടിരൂപയുടെ അധിക പിന്തുണ സഹായകമായി. ഫാർമ, ഫിനാൻഷ്യൽ, പൊതുമേഖല ബാങ്കിങ്, എഫ്എംസിജി എന്നിവയുടെ മുന്നേറ്റത്തിൽ ഇന്ത്യൻ സൂചികകൾ ഇന്നലെയും പുതിയ റെക്കോർഡ് ഉയരങ്ങൾ താണ്ടി. നിഫ്റ്റി 13355 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചത് സൂചികക്ക് 13500ലേക്കുള്ള ദൂരം കുറച്ചു.  13220 പോയിന്റിൽ നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. 

ഇൻഫ്രാ, ഫാർമ, ഓട്ടോ , പൊതു മേഖല ബാങ്കിങ്, എഫ്എംസിജി, റിയാൽറ്റിമേഖലകൾ ഇന്നും പ്രതീക്ഷയിലാണ്. എൽ& ടി, എൽ& ടി ഇൻഫോ ടെക്, ടാറ്റ കെമിക്കൽ, ടാറ്റ പവർ, യെസ് ബാങ്ക്, അശോക ബിൽഡ്കോൺ, ഓഎൻജിസി, കാഡില, ഹിൻഡാൽകോ, ഇൻഡിഗോ, ഡിഎൽഎഫ് മുതലായ ഓഹരികൾ ശ്രദ്ധിക്കാം.

ഇന്ത്യയുടെ കോവിഡ് വാക്സിനുകൾ

ഫൈസറിന് പിന്നാലെ,  ഓക്സ്ഫോർഡ് വാക്സിൻ കോവിഷീൽഡിന് വേണ്ടി സെറം ഇൻസ്റ്റിട്യൂട്ടും, ഇന്ത്യയുടെ കോവാക്സിന് വേണ്ടി ഭാരത് ബയോടെക്കും ‘’എമർജൻസി ഓതറൈസഷൻ’’ നേടാനായി കഴിഞ്ഞ ദിവസങ്ങളിൽ  അപേക്ഷ സമർപ്പിച്ചത് വിപണിക്ക് അനുകൂലമാണ്. അമേരിക്കയോടൊപ്പം തന്നെ ഇന്ത്യയിലും വാക്സിൻ പ്രയോഗം സാധ്യമാകുമെന്ന് വിപണി വിശ്വസിക്കുന്നു.

ലാർജ് ക്യാപ്, മിഡ് ക്യാപ്

മ്യൂച്വൽ ഫണ്ട്കമ്പനികൾക്കായി ആംഫി തയാറാക്കുന്ന ലിസ്റ്റ് പ്രകാരം ലാർജ് ക്യാപിലേക്കും, മിഡ് ക്യാപിലേക്കും കയറ്റം നേടുന്ന ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.   27600 കോടി രൂപ വരെ വിപണി മൂല്യമുള്ള  കമ്പനികൾ ലാർജ് ക്യാപിലും, 8200 കോടി രൂപ വരെ വിപണി മൂല്യമുള്ള കമ്പനികൾ മിഡ് ക്യാപിലും ബാക്കിയുള്ളവ സ്‌മോൾ ക്യാപ് ഓഹരികളായും കണക്കാക്കപ്പെടും. യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ്, അദാനി എന്റർപ്രൈസസ്, ജൂബിലൻറ് ഫുഡ് മുതലായ ഓഹരികൾ  ലാർജ്  ക്യാപിലേക്കും , ലോറസ് ലാബ്സ്, ഡിക്‌സൺ ടെക്, ഇന്ത്യ മാർട്ട് ഇന്റർമെഷ്, നവീൻഫ്‌ളോറിൻ, ആസ്ട്രസെനക, അലോക് ഇൻഡസ്ട്രീസ് മുതലായ ഓഹരികൾ മിഡ് ക്യാപിലേക്കും ഉയർത്തപ്പെടുന്നത് ഓഹരികൾക്ക് അനുകൂലമാണ്. 

ഇന്ത്യൻ വ്യോമയാന മേഖല

ജെറ്റ് എയർവെയ്‌സ് 2021 പകുതിയോടെ രാജ്യാന്തര, ആഭ്യന്തര യാത്രകൾ പുനരാരംഭിക്കുന്നതും, ഇൻഡിഗോ ജനുവരിയോടെ റദ്ധാക്കപ്പെട്ട ടിക്കറ്റുകളുടെ പണം തിരികെ കൊടുക്കുമെന്ന് പ്രഖ്യാപിച്ചതും വ്യോമയാനമേഖലക്ക് അനുകൂലമാണ്. ട്രാവൽ, ലോജിസ്റ്റിക്സ് ഓഹരികളിൽ  വിദേശ നിക്ഷേപകരുടെ പ്രത്യേക പരിഗണനയും റീറ്റെയ്ൽ നിക്ഷേപകരുടെ മനസിലുണ്ടാവണം. 100 രൂപകടന്നു കഴിഞ്ഞാൽ സ്‌പൈസ് ജെറ്റ് പറക്കും. ഐആർസിടിസിയും മുന്നേറുകയാണ്.  

ടാറ്റ- മിസ്ത്രി

ഷാപോൺജി പല്ലോൺജി ടാറ്റ ഗ്രൂപ്പിൽ നിന്നും പടിയിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീം കോടതി  അവസാന വട്ട വാദം കേൾക്കുന്നത്  ടാറ്റ ഓഹരികൾക്ക് നിർണായകമാണ്. ടാറ്റ ഓഹരികളിലെ തിരുത്തൽ അവസരമാണ്.

സ്വർണം

അമേരിക്കയിലെ കോവിഡ് വ്യാപനത്തിന്റെയും, ലോക്ക്ഡൗണിന്റെയും  പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 1868 ഡോളർ  വരെ മുന്നേറി. 1900 ഡോളർ എന്ന കടമ്പ മറികടന്നാൽ സ്വർണം 2000 ഡോളർ വീണ്ടും സ്വപ്നം കണ്ടു തുടങ്ങും.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com