ADVERTISEMENT

ബ്രെക്സിറ്റും, അമേരിക്കൻ സ്റ്റിമുലസ് ചർച്ചകളുമാണ് ലോക വിപണിയുടെ കേന്ദ്രബിന്ദുക്കൾ. ഇന്ന് ലോക്ക്ഡൗണിലേക്ക് പ്രവേശിക്കുന്ന  ജർമനിയുടെ ഡാക്‌സ് സൂചിക പോലും ഇന്നലെ 1.06% മുന്നേറ്റം നേടി ലോകവിപണിയെ അമ്പരപ്പിച്ചതും അമേരിക്കൻ സ്റ്റിമുലസ്- വാക്സിൻ പ്രതീക്ഷകളുടെ പിൻ ബലത്തിലാണ്. ബ്രെക്സിറ്റ് പ്രശ്നങ്ങളിലേക്ക് വീണ്ടും വീഴുന്ന  ബ്രിട്ടന്റെ എഫ്ടിഎസ്ഇ സൂചിക ഇന്നലെയും നഷ്ടം രേഖപ്പെടുത്തി. മോഡേർണയുടെ വാക്സിനും മികച്ചതാണെന്ന യുഎസ് എഫ് ഡിഎയുടെ പ്രഖ്യാപനവും വിപണിക്ക് അനുകൂലമാണ്. എങ്കിലും കൂടുതൽ വ്യാപിക്കുന്ന കോവിഡിനൊപ്പം, പ്രതീക്ഷ മാത്രമായ സ്റ്റിമുലസ് പാക്കേജും വിപണിയുടെ ആശങ്കയാണ്.

ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ സ്റ്റിമുലസ് പാക്കേജിന് ഇരുപക്ഷവും അനുകൂല നിലപാടിലേക്കെത്തുന്നു എന്ന സൂചനയും ഫെഡ് റിസർവിന്റെ പുത്തൻ നയരൂപീകരണങ്ങളെയും ലോകവിപണി പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അമേരിക്കൻ സ്റ്റിമുലസ് പ്രതീക്ഷയിൽ ഏഷ്യൻ  വിപണികൾക്കെല്ലാം ഒരു ഗ്യാപ് അപ് ഓപ്പണിങ് ഇന്ന് ലഭ്യമായത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. നേട്ടത്തോടെയുള്ള ഒരു തുടക്കത്തിന് ശേഷം ഇന്ത്യൻ വിപണിയിലും ലാഭമെടുക്കൽ പ്രതീക്ഷിക്കുന്നു. 

നിഫ്റ്റി 

കഴിഞ്ഞ  നാല്പത്തഞ്ചു ദിവസത്തിനിടക്ക് ഒരിക്കൽ പോലും തുടർച്ചയായ രണ്ടു ദിവസം നഷ്ടത്തിൽ വ്യാപാരമവസാനിപ്പിക്കേണ്ടി വന്നിട്ടില്ല എന്ന  റെക്കോർഡുമായാണ് ഇന്ത്യൻ വിപണി മുന്നേറുന്നത്. ഇന്നലത്തെ തിരിച്ചുവരവ് ഇന്ത്യൻ വിപണിയുടെ ശക്തമായ അടിസ്ഥാനത്തെ സൂചിപ്പിക്കുന്നു. 46000 പോയിന്റിന് താഴെ പോയ സെൻസെക്സ് തിരിച്ചു 46263 പോയിന്റിലും, 13447 പോയിന്റ് വരെ വീണ നിഫ്റ്റി  ഇന്നലെ  10 പോയിന്റ്  നേട്ടത്തിൽ  അവസാനിപ്പിച്ചതും  വിപണിയുടെ  ആത്മ വിശ്വാസം  ഉയർത്തി. ഇന്നലത്തെ വിദേശഫണ്ടുകളുടെ ഇന്ത്യയിലെ അധിക വാങ്ങൽ.2484 കോടിയിലൊതുങ്ങിയപ്പോൾ 2666 കോടിരൂപയുടെ വില്‍പ്പന നടത്തിയ ഇന്ത്യൻ ഫണ്ടുകളാണ് ഇന്നലെ തടയിട്ടത്.

ഇൻഫ്രാ, മെറ്റൽ, ഓട്ടോ, സ്‌മോൾ& മിഡ് ക്യാപ് മേഖലകൾക്കൊപ്പം ബജാജ് ഫിൻ ഇരട്ടകളും, എച് ഡിഎഫ്സിയും ഇന്നലെ നിഫ്റ്റിക്ക് പിന്തുണ നൽകി. ഇന്നും ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ഇൻഫ്രാ, ഓട്ടോ, മെറ്റൽ, എൻബിഎഫ്സി മേഖലകളിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. മഹിന്ദ്ര& മഹിന്ദ്ര, ഇന്ത്യൻ ഹോട്ടൽ, മതേഴ്സൺ സുമി, ബർഗർ കിംഗ്, സ്‌പൈസ് ജെറ്റ്, എൽ& ടി, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, റെക്കോർഡ് ഡിവിഡന്റ് പ്രഖ്യാപിച്ച മജിസ്‌കോ മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

സിമന്റ് റെയ്‌ഡുകൾ 

കോംപറ്റീഷൻ കമ്മീഷന്റെ റെയ്ഡുകൾ സിമന്റ് ഓഹരികൾക്ക് തിരുത്തൽ നൽകിയെങ്കിലും സാധാരണ ഗതിയിൽ ജനുവരിയിലുണ്ടാവാറുള്ള സിമന്റ്  വില ഉയർത്തൽ ഇത്തവണ ഉണ്ടായേക്കില്ല  എന്ന  ചിന്ത വിപണിയിൽ ശക്തമാണ്. എന്നാൽ സിമെന്റിന്റെ  വില കൂടിയില്ലെങ്കിൽ പോലും പുത്തൻ  ഇൻഫ്രാ  പ്രോജക്ടുകളുടെ പിൻബലത്തിൽ ഉണ്ടായേക്കാവുന്ന ശക്തമായ ഉപഭോഗ മുന്നേറ്റം  സിമന്റ്  മേഖലക്ക് അനുകൂല സാഹചര്യമൊരുക്കും. ഓഹരികൾ അടുത്ത  തിരുത്തലിൽ സ്വന്തമാക്കാം..    

സൂപ്പർ സ്റ്റാർ ബർഗർ കിങ് 

60 രൂപക്ക് ലിസ്റ്റ് ചെയ്ത ബർഗർ കിങ് ഓഹരി ലിസ്റ്റിങ് ദിനത്തിൽ തന്നെ 131% മുന്നേറ്റം നേടിയിരുന്നു. ഇന്നലെ 16% മുന്നേറി 160 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരി ഇത് വരെ  166%  മുന്നേറിയപ്പോൾ കമ്പനിയുടെ വിപണി മൂല്യം 6000 കോടി രൂപയിലേക്കുയർന്നു കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കപ്പെടുന്ന ഈ സമയം കമ്പനിയുടെ വ്യാപാര വളർച്ചക്ക് വേഗം കൂടുതലായിരിക്കും. ഓഹരി അടുത്ത തിരുത്തലിൽ സ്വന്തമാക്കാം.  

സ്വർണം 

ഒന്നര ശതമാനത്തോളം നേട്ടത്തോടെ ഔൺസിന് 1850 ഡോളറിന് മുകളിലേക്കുയർന്ന സ്വർണവില 1900 ഡോളറിലേക്കാണ് പോകുന്നത്. കോവിഡ് രോഗവ്യാപനവും, അമേരിക്കൻ സ്റ്റിമുലസ് അനിശ്ചിതത്വവും സ്വർണനിക്ഷേപങ്ങൾക്ക് നൽകിയ ആകർഷണീയത സ്റ്റിമുലസ് പാക്കേജ് തീരുമാനമാകുന്നതോടെ ഇല്ലാതാകുകയും സ്വർണത്തിന് രാജ്യാന്തര വിപണിയിൽ 100 ഡോളറിന്റെയെങ്കിലും തിരുത്തൽ നൽകുകയും ചെയ്തേക്കും.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com