ADVERTISEMENT

ഉത്തേജക പാക്കേജിനെക്കുറിച്ചുള്ള അമേരിക്കൻ പ്രത്യാശകൾ  ഇന്നലത്തെ മോശം തൊഴിൽ ഡേറ്റ കാരണം ഇല്ലാതായി. അമേരിക്കൻ ടെക്, ഉപഭോക്തൃ ഉത്പന്ന ഓഹരികളുടെ  മുന്നേറ്റത്തിൽ നാസ്ഡാക്കും, എസ്& പിയും പുത്തൻ ഉയരങ്ങൾ താണ്ടി.  

ഇന്നോ നാളെയോ  തന്നെ  900 ബില്ല്യൺ ഡോളറിന്റെ സാമ്പത്തിക  ഉത്തേജന പാക്കേജിൽ  തീരുമാനമാകുമെന്ന റിപ്പബ്ലിക്കൻ  സെനറ്റർമാരുടെ പ്രസ്താവനയാണ് അമേരിക്കൻ വിപണിക്ക് തുണയായത്. പൗരന്മാർക്കുള്ള  പേ ചെക്കുകളടങ്ങിയ പാക്കേജ്  ഈ ആഴ്ചയിൽ  പ്രഖ്യാപിക്കാതെ  പുതിയ  പ്രസിഡന്റ്  സ്ഥാനമേറ്റെടുക്കാനായി മാറ്റിവെച്ചാൽ അമേരിക്കൻ സൂചികകളുടെ കുത്തനെയുള്ള  വീഴ്ചക്കായിരിക്കും വിപണി സാക്ഷ്യം വഹിക്കുക. ഇന്ത്യൻ വിപണിയിലെ  വിദേശ പണമൊഴുക്കിന്റെ  വേഗതയും കൂടും. ഏഷ്യൻ  വിപണികൾ  മുന്നേറ്റം  തുടരുന്നത് ഇന്ത്യൻ വപണികൾക്കും അനുകൂലമാണ്. ഇന്ത്യൻ സൂചികകൾ ഇന്നും റെക്കോർഡുകൾ തിരുത്തിയേക്കും.                                                                               

നിഫ്റ്റി 

നിഫ്റ്റിയിലെ 33 ഓഹരികളും നഷ്ടത്തിൽ അവസാനിച്ച ഇന്നലെ എച് ഡി എഫ് സി ഇരട്ടകളുടെയും, ബജാജ് ഫിനാൻസിന്റെയും, ഡിവിസ്‌ ലാബിന്റെയും പിന്തുണയിൽ നിഫ്റ്റി  രാജ്യന്തര വിപണിക്കൊപ്പം മുന്നേറി കൊണ്ട് ചരിത്ര നേട്ടമാവർത്തിച്ചു. പ്രധാനകടമ്പകൾ പതിയെകടന്ന് 13773 തൊട്ട്, നിഫ്റ്റി 13740 പോയിന്റിലും, സെൻസെക്സ് 46992 നേടിയ ശേഷം 46890  പോയിന്റിലും വ്യാപാരമവസാനിപ്പിച്ചത് സൂചികൾക്ക് മുന്നേറ്റം സുഗമമാക്കുമെന്ന് കരുതുന്നു. നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ് 13900 പോയിന്റിലായിരിക്കും. 14000 പോയിന്റ്  അമേരിക്കൻ സ്റ്റിമുലസ് പാക്കേജ്  പ്രഖ്യാപനത്തെ  തുടർന്നായിരിക്കുമെന്ന്  കരുതുന്നു. 13700 പോയിന്റിലും, 13500 പോയിന്റിലും നിഫ്റ്റിക്ക്  ശക്തമായ വിപണി പിന്തുണ ലഭ്യമാകും.

നിഫ്റ്റിയുടെ പുത്തൻ സൂചികാ വിഭാഗമായ  നിഫ്റ്റി-ഫിനാൻഷ്യൽസാണ് ഇന്നലെ  മുന്നേറ്റം നൽകിയത്. ബാങ്കിങ് , റിയൽറ്റി, ഫാർമ, സ്‌മോൾ ക്യാപ് എന്നിവയാണ്  മുന്നേറ്റം  നേടിയ മറ്റ് മേഖലകൾ. ഇന്നും  ബാങ്കിങ്, ഫിനാൻഷ്യൽ, ഫാർമ, ഓട്ടോ, റിയൽറ്റി മേഖലകൾ മുന്നേറ്റം നേടിയേക്കാം. ടിസിഎസ്, ഡിവിസ്‌, എച് ഡി എഫ് സി,  എച്ച്ഇജി, ഗ്രാഫൈറ്റ്, യുബിഎൽ, എയർടെൽ, എസ്ബിഐ, വേദാന്ത, നവീൻ  ഫ്‌ളോറിൻ, പവർ  ഗ്രിഡ്, ഐഇഎക്സ്, ടാറ്റ  കെമിക്കൽ, ആംബർ, ഡിക്‌സൺ , ജൂബിലന്റ് ഫുഡ് വർക്സ്, പഞ്ചസാര  ഓഹരികൾ മുതലായവ ശ്രദ്ധിക്കുക. 

ഒരു ലക്ഷം കോടി കവിഞ്ഞ് വിദേശ നിക്ഷേപം 

ഡിസംബറിലിതു വരെ 36000 കോടിയിലേറെ രൂപയുടെ അധിക നിക്ഷേപം ഇന്ത്യൻ വിപണിയിൽ നടത്തിയ  വിദേശ നിക്ഷേപകർ  കഴിഞ്ഞ 33 ട്രേഡിങ്ങ് സെഷനുകളിലായി ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യൻ വിപണിയിൽ നടത്തിയത്. ഒന്നര മാസത്തിനിടയിൽ ഒരൊറ്റ ദിവസം മാത്രമാണ് വിദേശ നിക്ഷേപകർ വില്പനക്കാരായത്. എന്നാൽ ഇതേ കാലയളവിൽ 75545 കോടിരൂപയുടെ വിൽപ്പനയാണ് ആഭ്യന്തര ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നടത്തിയിട്ടുള്ളത്. ഒരൊറ്റ ദിനം പോലും ആഭ്യന്തരഫണ്ടുകൾ വാങ്ങലുകാരായിരുന്നില്ല. ഇങ്ങനെ മ്യൂച്വൽ ഫണ്ടുകളിൽ നിന്നും മറ്റും ‘’റെഡീം’’ ചെയ്യപ്പെട്ട പണം ഭാഗികമായെങ്കിലും തിരികെ വിപണിയിൽ തന്നെ എത്തിപെടുന്നു.ഇന്ത്യയിലെ മൂന്നാം പാദ ഫല പ്രഖ്യാപനങ്ങൾക്ക് മുൻപായി അമേരിക്കൻ ഫണ്ടുകൾ ഇന്ത്യയിലേക്ക് കൂടുതൽ പണമെത്തിക്കുന്നത് ഇന്ത്യൻ സൂചികകളുടെ മുന്നേറ്റ വേഗം വർദ്ധിപ്പിക്കും. 

ഐപിഓ 

ഇന്നലെ  അവസാനിച്ച ഐപിഓയിൽ  ബെക്ടർസ് ഫുഡ് സ്പെഷ്യലിറ്റീസ് 199 ഇരട്ടിയാണ് ഓവർ സബ്സ്ക്രൈബ്ഡ്  ആയത്. ഓഹരിയിൽ  ഒരു സൂപ്പർ ലിസ്റ്റിങ്  പ്രതീക്ഷിക്കാം. 

സ്വർണം, ക്രൂഡ് 

സ്റ്റിമുലസ് പാക്കേജ് അനിശ്ചിതത്വങ്ങളും, മോശം ജോബ്‌ലെസ്സ് ഡേറ്റായും  ഊർജ്ജം നൽകിയ സ്വർണം ഇന്നലെ വീണ്ടും രാജ്യാന്തര വിപണിയിൽ നടത്തിയ മുന്നേറ്റങ്ങൾ സ്റ്റിമുലസ് പാക്കേജ് ധാരണയാകുന്നു എന്ന വാർത്തയോടെ ചെറു തിരുത്തലിന് പാത്രമായി. വിപണിയിലെ അനിശ്ചിതത്വങ്ങൾ സ്വർണത്തിന് ഇനിയും മുന്നേറ്റം കൊടുത്തേക്കാം. എന്നാൽ സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപന ദിനത്തിൽ സ്വർണം വലിയ തിരുത്തൽ നേരിടുക തന്നെ ചെയ്യും.

അമേരിക്കൻ സ്റ്റിമുലസ് പാക്കേജ് പ്രതീക്ഷയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 51 ഡോളറിന് മുകളിൽ ക്രമീകരിക്കപ്പെടുന്നത് എണ്ണയ്ക്ക് അടുത്ത കുതിപ്പ് നൽകും.  അമേരിക്കൻ ക്രൂഡ് ശേഖരത്തിൽ കുറവ് വരുന്നതും എണ്ണയ്ക്ക് ഗുണകരമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com