ADVERTISEMENT

അമേരിക്കൻ കോൺഗ്രസിൽ ജോ ബൈഡന്റെ ‘കോർപ്പറേറ്റ് പ്രതികൂല’ പോളിസികൾ നടപ്പിലാക്കാൻ ആവശ്യമായ ഭൂരിപക്ഷം  ഉറപ്പാകുന്നത് അമേരിക്കൻ കോർപറേറ്റ് ലോകത്തിന്, പ്രത്യേകിച്ച് ടെക് ഭീമന്മാർക്ക് ഭീഷണിയാണ്. കോർപ്പറേറ്റ് നികുതി വർദ്ധനവും, കമ്പനി വിഭജനങ്ങളും, മറ്റ് പ്രതികൂല നിയമനിർമാണങ്ങളും അമേരിക്കൻ വിപണിയെ വട്ടം കറക്കാൻ പോകുന്നതേയുള്ളൂ എന്ന ചിന്തയിൽ ഫേസ്ബുക് 2.83% വും, ആമസോൺ  2.49%വും, മൈക്രോ സോഫ്റ്റ് 2.59%വും വീണത്. നാസ്ഡാക്ക്  0.61% ഇന്നലെ വീണു. 

ജോർജിയൻ ഫലപ്രഖ്യാപന സമയത്തെ  ആശയക്കുഴപ്പത്തിൽ വീണ ഡൗ ജോൺസ്‌ ഫ്യൂച്ചറും, യൂറോപ്യൻ  സൂചികകളും വൻ മുന്നേറ്റമാണ് പിന്നീട് നേടിയത്. ലണ്ടൻ എഫ് ടിഎസ്ഇ 3.47% മുന്നേറ്റത്തോടെ എക്കാലത്തെയും മികച്ച വർഷാരംഭമാണ് നേടിയത്.  ബാങ്കിങ്,മെറ്റീരിയൽ, ഇൻഡസ്ട്രിയൽ ഓഹരികൾക്കൊപ്പം സൗദിയുടെ എണ്ണ ഉല്പാദന നിയന്ത്രണത്തിന്റെ  പിൻബലത്തിൽ അമേരിക്കൻ പെട്രോളിയം ഓഹരികളും നേട്ടമാഘോഷിച്ചു. ഡൗ ജോൺസ്‌ 1.44%വും, എസ്&പി500 0.57%വും മുന്നേറ്റം ഇന്നലെ സ്വന്തമാക്കിയത് ഇന്ന് ലോക വിപണിക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് പുറത്തു വരുന്ന അമേരിക്കൻ സര്‍വീസ് പിഎംഐ ഡേറ്റയും, അമേരിക്കൻ  ജോബ്  ഡേറ്റയും  വിപണിക്ക് മുന്നേറ്റം  നൽകുമെന്ന്  പ്രതീക്ഷിക്കുന്നു   

ഡൗ ജോൺസ്‌ ഫ്യൂച്ചർ ഇന്ന് 0.45% നേട്ടത്തോടെ വ്യാപാരം തുടരുന്നത് ലോക വിപണിക്ക് അനുകൂലമാണ്. ഏഷ്യൻ വിപണികളിൽ ജോർജിയൻ തെരെഞ്ഞെടുപ്പ് പ്രതിഫലനങ്ങൾ കാണാനുണ്ട്. കൊറിയയുടെ കോസ്‌പി സൂചികയും, ജപ്പാന്റെ നിക്കി സൂചികയും ഇന്ന് 2% ഗ്യാപ് അപ് ഓപ്പണിങ് സ്വന്തമാക്കിയത് നിഫ്റ്റിക്ക്  അനുകൂലമാണ്. ഇന്ത്യൻ വിപണി ഇന്ന്   നേട്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്നും, മുന്നേറ്റം തുടരുമെന്നും പ്രത്യാശിക്കുന്നു. 

നിഫ്റ്റി 

പുതുവർഷത്തിലെ ആദ്യമൂന്ന് റെക്കോർഡ് മുന്നേറ്റ ദിനങ്ങൾക്ക് ശേഷം നിഫ്റ്റി ഇന്നലെ 2021ലെ ആദ്യ തിരുത്തൽ നേരിട്ടു. റെക്കോർഡ് ഉയരത്തിൽ 14244 പോയിന്റിൽ ആരംഭിച്ച നിഫ്റ്റി 14039 പോയിന്റ് വരെ വീണ ശേഷമാണ് തിരികെ കയറി 14146 പോയിന്റിൽ, മുൻ ദിവസത്തിൽ നിന്നും 0.38% നഷ്ടത്തിൽ വ്യാപാരമാവാനിപ്പിച്ചത്. 47864 പോയിന്റ് വരെ വീണ ശേഷമാണ് സെൻസെക്സ് 48146 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചത്. നാസ്ഡാക്കിന് പിന്നാലെ വീണ ഐടിക്കൊപ്പം, എഫ്എംസിജിയും, ഫാർമയും, ഓട്ടോയും, പൊതുമേഖല ബാങ്കുകളും നഷ്ടം നേരിട്ടപ്പോൾ മെറ്റൽ, റിയൽറ്റി, ഇൻഫ്രാ, എനർജി ഓഹരികൾ ഇന്നലെയും നേട്ടമാഘോഷിച്ചത് ഒരു വലിയ സൂചനയാണ്. റിലയൻസിന്റെ വീഴ്ചയാണ് ഇന്നലെ നിഫ്റ്റിക്ക് മുന്നേറ്റം നിഷേധിച്ച പ്രധാന കാരണം. 

14000 പോയിന്റിലാണ് നിഫ്റ്റിയുടെ ഏറ്റവുമടുത്ത  പിന്തുണ മേഖല. 13800 പോയന്റിലാകും നിഫ്റ്റിയുടെ ഏറ്റവും ശക്തമായ പിന്തുണ ലഭ്യമാകുക.ഇന്നലെ വീണ ഐടിക്കൊപ്പം ബാങ്കിങ്, എഫ്എംസിജി മേഖലകളും, മെറ്റൽ, എനർജി, ഇൻഫ്രാ,സിമന്റ് , റിയൽറ്റി സെക്ടറുകളും ഇന്ന് മുന്നേറ്റം കൊതിക്കുന്നു. 14300 പോയിന്റിലെ കടമ്പ കടന്നാൽ 14500 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന റെസിസ്റ്റൻസ്.

ഭാരത് ഡൈനാമിക്സ്, ബിഇഎംഎൽ, ടാറ്റ മോട്ടോർസ്, സെയിൽ, ഇൻഫോസിസ്, പിവിആർ, റിലയൻസ്, എയർടെൽ, ലൂപിൻ, ബന്ധൻ ബാങ്ക്, ഡിക്‌സൺ ടെക്നോളജീസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

റിയൽ  എസ്റ്റേറ്റ്  ബൂസ്റ്റർ 

റിയൽ എസ്റ്റേറ്റ്  മേഖലയുടെ  ഉന്നമനത്തിനായി  മഹാരഷ്ട്ര സർക്കാർ  സ്റ്റാമ്പ് ഡ്യൂട്ടി  ഇളവുകളും  മറ്റും പ്രഖ്യാപിച്ചത് സാധ്യത  വർധിപ്പിക്കുന്നു. റിയൽ എസ്റ്റേറ്റ്  ഓഹരികൾ ദീർഘ കാല നിക്ഷേപത്തിനായി പോർട്ട് ഫോളിയോകളിൽ  ഉൾപെടുത്തുക. ശോഭ, ഡിഎൽഎഫ് എന്നിവക്കൊപ്പം മുംബൈ കമ്പനികളായ ഗോദ്റെജ്‌ പ്രോപ്പർടീസ്, ഒബ്‌റോയ് റിയാൽറ്റി, സൺടെക് റിയാൽറ്റി, ഐബി റിയൽ, മഹിന്ദ്ര ലൈഫ് സ്പേസ് എന്നിവയും പരിഗണിക്കാം.

മൂന്നാം പാദഫലങ്ങൾ 

ജി എം ബ്രെവെറീസ് ഉത്തം ഷുഗർ, ഏഷ്യൻ ടീ എക്സ്പോര്ട്സ് മുതലായ കമ്പനികൾ ഇന്ന് മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കും. നാളത്തെ ടിസിഎസ് ഫലപ്രഖ്യാപനം മുന്നിൽ കണ്ട് ഇന്ന് രാവിലെ തന്നെ ഐടി ഓഹരികൾ  വാങ്ങുന്നത്  പരിഗണിക്കുക. 

എണ്ണയും സ്വർണവും

അമേരിക്കൻ  സെനറ്റിൽ  ബൈഡന് മേൽകൈ വന്നത്  സ്വർണത്തിന്  തിരിച്ചടിയായി. സ്വർണം 1900 ഡോളറിനും , 1950 ഡോളറിനുമിടയിൽ ക്രമപ്പെടുന്നത് സ്വർണത്തിന് അനുകൂലമാണ്. ഇന്ന് സ്വർണം മുന്നേറ്റം പ്രതീക്ഷിക്കുന്നു. ബ്രെന്റ്  ക്രൂഡ്  വില 55 ഡോളറിനടുത്തെത്തിക്കഴിഞ്ഞു. ഈ റാലി  ക്രൂഡ്  വില ബാരലിന്  60 ഡോളർ  നിരക്കിലേക്കെത്തിക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com