ADVERTISEMENT

ട്രംപിന്റെ അവസാന വട്ട നാടകങ്ങൾക്കിടയിലും കോവിഡ് വാക്സിൻ വിതരണത്തിന്റെയും, പുത്തൻ സ്റ്റിമുലസ് പ്രതീക്ഷകളുടെയും, മികച്ച അവസാന പാദ ഫലപ്രഖ്യാപന പ്രതീക്ഷകളുടേയും പിൻബലത്തിൽ അമേരിക്കൻ വിപണി ഇന്നലെ തിരിച്ചു വരവ് നടത്തി. ബാങ്കിങ് ഓഹരികൾക്കൊപ്പം, ജനറൽ മോട്ടോർസിന്റെയും, ഫോർഡിന്റെയും , ടെസ്‌ലയുടെയും മുന്നേറ്റങ്ങളും അമേരിക്കൻ വിപണിക്ക് അനുകൂലമായി. ഏഷ്യൻ സൂചികകൾ ഇന്നലെ നേട്ടത്തിൽ അവസാനിച്ചപ്പോൾ , ജർമനി ഒഴികെയുള്ള യൂറോപ്യൻ വിപണികൾ തിരുത്തലിന് വിധേയമായി. നിഫ്റ്റി ഇന്ന് 14600 പോയിന്റിന് മുകളിൽ കുറിച്ചേക്കാം. 

നിഫ്റ്റി 

കോവിഡ് വാക്സിൻ രാജ്യം മുഴുവൻ വിതരണത്തിന് തയ്യാറായിക്കഴിഞ്ഞത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. രാജ്യം മികച്ച ഫലപ്രഖ്യാപനങ്ങളുടെ അകമ്പടിയോടെ ഒരു മികച്ച ബഡ്ജറ്റിനെ സ്വപ്നം കണ്ട് തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ ഇനി മേഖല-ഓഹരി അധിഷ്ഠിത ചലനങ്ങൾ കൂടുതലായി പ്രതീക്ഷിക്കാം. വിദേശ നിക്ഷേപകരുടെ പിന്തുണയില്ലാതിരുന്നിട്ടും ഇന്നലെ ഇന്ത്യൻ സൂചികകൾ റെക്കോഡ് മുന്നേറ്റം നേടിയത് ശ്രദ്ധേയമാണ്. ടാറ്റ മോട്ടോഴ്സിന്റെയും , എസ് ബി ഐ യുടെയും , എയർ ടെല്ലിന്റെയും , ഗെയിലിന്റെയും പിന്തുണയിൽ നിഫ്റ്റി ഇന്നലെ 14590 പോയിന്റ് തൊട്ട ശേഷം 14563 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച് 14500 പോയിന്റിൽ പുതിയ സപ്പോർട് സ്വന്തമാക്കി. 14444 പോയിന്റിൽ നിഫ്റ്റിക്ക് അതി ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു.

ഐ ടിയും , ഫാർമയും, എഫ്എംസിജിയും ഇന്നലെ തിരുത്തപെട്ടപ്പോൾ ആർബിഐയുടെ ധനസ്ഥിരതാ റിപ്പോർട്ടിന്റെ പിൻബലത്തിൽ 6% മുന്നേറിയ പൊതുമേഖലാ ബാങ്കുകളും, ഓട്ടോ , റിയൽറ്റി ,  ഇൻഫ്രാ മേഖലകളും ചേർന്ന് ഇന്ത്യൻ  വിപണിയെ മുന്നോട്ട് നയിച്ചു. ഇന്ന് ഐടി, ബാങ്കിങ് , ഫാർമ മേഖലകൾക്കൊപ്പം എന്റർടൈൻമെന്റ്, ഇൻഫ്രാ, ഹോസ്പിറ്റാലിറ്റി മേഖലകളും ശ്രദ്ധിക്കുക.

ആസ്ട്രസെനക്ക, ഡോക്ടർ റെഡ്‌ഡിസ്‌, ടാറ്റ കെമിക്കൽ, വിപ്രോ , ഇൻഫോസിസ് , ഗെയിൽ, ഒ എൻ ജി സി , ബിപി സിഎൽ, ഭെൽ , റിലയൻസ്, എസ് ബി ഐ , ഐഷർ മോട്ടോഴ്‌സ്, എച് ഡി എഫ് സി ബാങ്ക, ഐ സി ഐ സി ഐ പ്രുഡൻഷ്യൽ, ഹിന്ദ് യൂണി ലിവർ , ഗോദ്‌റെജ്‌ കൺസ്യൂമർ, മുതലായ ഓഹരികൾ ശ്രദ്ധിക്കുക.  

പണപ്പെരുപ്പവും ബാങ്ക് നിരക്കുകളും 

ഇന്ത്യയുടെ കൺസ്യൂമർ പ്രൈസ് ഇൻഫ്‌ളേഷൻ നവംബറിലെ 6.93%ൽ നിന്നും ഡിസംബെരിൽ 4.59 %ലേക്ക് വീണത് ആർ ബി ഐ ഗവർണർക്ക് അടിസ്ഥാന ബാങ്കിങ് നിരക്കുകൾ കുറക്കുന്നതിന് കാരണമാകുമെന്ന് കരുതുന്നു. ബഡ്ജറ്റ് പ്രഖ്യാപനങ്ങൾക്ക് ശേഷം നടക്കുന്ന കേന്ദ്ര ബാങ്കിന്റെ പോളിസി മീറ്റിംഗ് ഇത്തവണ പണപ്പെരുപ്പകഥ പറഞ്ഞു പിരിയില്ല എന്ന് പ്രത്യാശിക്കുന്നു.

ഐഐപി  ഡേറ്റ 

ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ അഥവാ ഇന്ത്യയുടെ വ്യവസായികോല്പാദന സൂചികയുടെ 77%  സംഭാവന ചെയ്യുന്ന നിർമാണ മേഖല 1.7% ചുരുങ്ങിയത് ഇന്ത്യയുടെ നവംബറിലെ വ്യാവസായിക സൂചികയുടെ 1.9% വളർച്ചാ ശോഷണത്തിന്  കാരണമായത് വിപണിക്ക് ക്ഷീണമാണ്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വളർച്ച കാണിച്ച  ഐഐപി  ഡേറ്റയിലെ ചുരുങ്ങൽ വിദേശ നിക്ഷേപകരുടെ തീരുമാനങ്ങളെ ബാധിക്കുമെന്നത് തന്നെയാണ് പ്രശ്നം. 

ഈയാഴ്ച അവസാനം പുറത്തു വരുന്ന അമേരിക്ക, ചൈന മുതലായ രാജ്യങ്ങളുടെ  വ്യവസായികോല്പാദന കണക്കുകളിൽ കുറവ് വന്നാൽ ഇന്ത്യയുടെ വളർച്ച ശോഷണം സാമാന്യവത്കരിക്കപ്പെട്ട് പോയേക്കാം.  

പാദഫല പ്രഖ്യാപനങ്ങൾ 

ടാറ്റ എൽ എക്‌സിയും, കർണാടക ബാങ്കും , ഫിലാറ്റക്‌സും ഇന്നലെ മികച്ച മൂന്നാം പാദഫലപ്രഖ്യാപനങ്ങൾ നടത്തി. പാദഫലപ്രഖ്യാപന ശേഷം നടക്കാനിടയുള്ള ലാഭമെടുക്കൽ ഓഹരികൾക്ക് ഒരു തിരുത്തൽ നൽകിയേക്കാമെന്നത് നിക്ഷേപകർ പ്രത്യേകം ശ്രദ്ധിക്കുക. 

ഇൻഫോസിസ് , വിപ്രോ , സെസ്‌ക് , ആംടെക്ക് ഓട്ടോ  മുതലായ കമ്പനികൾ ഇന്ന് മൂന്നാം പാദ ഫലപ്രഖ്യാപനം നടത്തുന്നത് ശ്രദ്ധിക്കുക. ഐടി ഓഹരികളിൽ സ്റ്റോപ്പ് ലോസ് പരിഗണിക്കുക.  

സ്വർണം & ക്രൂഡ് 

ബ്രെന്റ് ക്രൂഡ് ബാരലിന് 56 ഡോളറിന് മുകളിൽ പോയിക്കഴിഞ്ഞു. ഒപെകിന്റെ ലക്ഷ്യമായ ബാരലിന് 60 ഡോളർ നിരക്കിലേക്ക് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. രാജ്യാന്തര വിപണിയിലെ ക്രൂഡ് വില 60 ഡോളർ നിരക്കിൽ ക്രമപ്പെടുമെന്ന് കരുതുന്നു. ഈയാഴ്ച പുറത്തു വരുന്ന അമേരിക്കൻ ചൈനീസ് വ്യവസായികോല്പാദന കണക്കുകൾ ക്രൂഡ് വിലയെ സ്വാധീനിക്കും.

മെച്ചപ്പെടുന്ന വിപണി സാഹചര്യങ്ങളും, വാക്സിൻ വിതരണവും സ്വർണത്തിൽ നിന്നും നിക്ഷേപങ്ങൾ താത്കാലികമായി  പിൻവലിക്കപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് നിക്ഷേപകർ ശ്രദ്ധിക്കുക. ഔൺസിന് 1800 ഡോളറിലെ പിന്തുണ നഷ്ടപ്പെടുന്നത് സ്വർണത്തിന് ആഴത്തിലുള്ള തിരുത്തലിന് കാരണമാകുമെന്ന് കരുതുന്നു. എന്നാൽ സ്വര്ണത്തിലുളള ഓരോ തിരുത്തലും ദീർഘകാല നിക്ഷേപകനുള്ള അവസരമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com