നിഫ്റ്റി എപ്പോൾ 15000 കടക്കും?
Mail This Article
രണ്ടു ദിവസത്തെ മുന്നേറ്റങ്ങൾക്ക് ശേഷം ഇന്നലെയും നേട്ടത്തോടെ ആരംഭിച്ച അമേരിക്കൻ വിപണിയിൽ ആമസോണിന്റെയും അൽഫബെറ്റിന്റെയും മികച്ച റിസൾട്ടുകളും, സ്റ്റിമുലസ് പാക്കേജും തന്നെയായിരുന്നു പ്രധാന വിഷയങ്ങൾ. ആൽഫബെറ്റ് 10% മുന്നേറി വിപണിക്ക് ആവേശമായപ്പോൾ ജെഫ് ബെസോസിന്റെ പടിയിറക്കം ആമസോണിന്റെ മുന്നേറ്റം തടഞ്ഞത് വിപണിക്കും ക്ഷീണമായി. ഇനീയും വരാനുള്ള മികച്ച ഫലപ്രഖ്യാപനങ്ങളും സ്റ്റിമുലസ് പ്രതീക്ഷയും ഈ വാരം അമേരിക്കൻ വിപണിയെ താങ്ങി നിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഡൗ ജോൺസ് ഫ്യൂച്ചർ നേരിയ നേട്ടം മാത്രം കാണിക്കുന്നതും , ഏഷ്യൻ വിപണികളുടെ നഷ്ടത്തിലുള്ള ആരംഭവും ഇന്ന് ഇന്ത്യൻ വിപണിക്കും ഇന്ന് ഭീഷണിയാണ്. നിഫ്റ്റിയിൽ ഇന്ന് ഒരു പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു. വിപണിയിലെ ചെറു തിരുത്തൽ അടുത്ത വാങ്ങൽ അവസരമാണ്.
നിഫ്റ്റി
ഇന്ത്യൻ വിപണിയിൽ ബജറ്റിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. രാജ്യാന്തര വിപണി പിന്തുണയും , മികച്ച റിസൾട്ടുകളുടെ പിന്തുണയും ബജറ്റിന്റെ ആവേശം ഇന്ത്യൻ വിപണിയിൽ പിടിച്ചു നിർത്തിയ ഇന്നലെ വിപണി റെക്കോർഡ് വേട്ട തുടർന്നു. ബാങ്കുകൾക്കൊപ്പം ഫാർമ, മെറ്റൽ, എനർജി, ഓട്ടോ സെക്ടറുകളും വിപണിയെ മുന്നോട്ട് നടത്തി. ഇൻഡസ് ഇൻഡ് ബാങ്ക്, പവർ ഗ്രിഡ്, ഡോക്ടർ റെഡ്‌ഡിസ്, സൺ ഫാർമ മുതലായ കമ്പനികളുടെ വൻ മുന്നേറ്റവും വിപണിക്ക് തുണയായി.
നിഫ്റ്റി അടുത്ത കുതിപ്പിൽ 15000 പോയിന്റ് കടന്നേക്കാവുന്നതും, സെൻസെക്സ് 50000 പോയിന്റിന് മുകളിൽ വീണ്ടും ആധികാരിക വിജയം നേടിയതും, ബാങ്ക്നിഫ്റ്റിയുടെ നേട്ടം ഇന്ന് സംഭവിച്ചേക്കാവുന്നതുമെല്ലാം ഇന്ത്യൻ വിപണിക്ക് വീണ്ടും ആവേശം നൽകുന്നു.14600 പോയിന്റിൽ നിഫ്റ്റിക്ക് ശക്തമായ പിന്തണയാണുള്ളത്.14900 പോയിന്റിലെ റെസിസ്റ്റൻസ് മറികടന്ന് നിഫ്റ്റി ഈയാഴ്ച തന്നെ 15000 പോയിന്റ് നേടിയേക്കാം.
എസ്ബിഐ ഫലം പ്രഖ്യാപിക്കുന്ന ഇന്ന് ബാങ്കിങ് ഓഹരികൾ മുന്നേറിയേക്കാമെന്നത് വിപണിക്കനുകൂലമാണ്. എയർടെൽ ,എച്ച്എഎൽ, മാരുതി, ഹീറോ, റിലയൻസ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, എച്ച് ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോർസ്, മുതലായ ഓഹരികൾ ശ്രദ്ധിക്കുക.
ആർബിഐ
ആർബിഐയുടെ നയവലോകന സമിതി നിരക്കുകൾ കുറച്ചേക്കാമെന്ന പ്രതീക്ഷയിലാണ് വിപണി. ബാങ്കിങ് ഓഹരികൾ ഇന്നും ശ്രദ്ധിക്കുക. 5000 കോടി രൂപയിൽ കൂടുതൽ ആസ്തി മൂല്യമുള്ള എൻബിഎഫ്സികൾക്കും, 500 കോടിയിൽ കൂടുതൽ ആസ്തിയുള്ള അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകൾക്കുമായി പുതിയ ഓഡിറ്റ് സിസ്റ്റം ആരംഭിച്ച ആർബിഐയുടെ നടപടി സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ കൂടുതൽ സുതാര്യത കൊണ്ട് വരും.
ഫ്യൂച്ചർ
ഡൽഹി ഹൈക്കോടതിക്ക് പിന്നാലെ ഫ്യൂച്ചർ ഗ്രൂപ് സാരഥി കിഷോർ ബിയാനിയെയും കൂട്ടരെയും ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും ഒരു വർഷത്തേക്ക് സെബി മാറ്റി നിർത്തിയത് ഫ്യൂച്ചർ ഗ്രൂപ്പിന് ക്ഷീണമാണ്.
റിസൾട്ടുകൾ
മുൻ പാദത്തിൽ 763 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ എയർടെൽ ടവർ ബിസിനസ് കൈമാറ്റത്തിലൂടെ ലഭിച്ച തുകയുടെ പിൻബലത്തിൽ 853 കോടി രൂപയുടെ ലാഭം സ്വന്തമാക്കി വിപണിയെ ഞെട്ടിച്ചു. അജന്ത ഫാർമയുടെ 65% ലാഭ വളർച്ചയും ഫാർമ സെക്ടറിന് അനുകൂലമായി. പിഎൻസി ഇൻഫ്രാ, ദീപക് ഫെർട്ടിലൈസർ മുതലായ കമ്പനികളുടെ മികച്ച ഫലങ്ങൾ അതാത് മേഖലകൾക്ക് അനുകൂല തരംഗമൊരുക്കിയപ്പോൾ മികച്ച ലാഭം നേടിയിട്ടും ജൂബിലന്റ് ഫുഡിന് വിപണിയിൽ വീഴ്ച സംഭവിച്ചു.
എസ്ബിഐ, ഹീറോ മോട്ടോഴ്‌സ്, കണ്ടെയ്നർ കോർപറേഷൻ, എൻടിപിസി, ആർഇസി, ടാറ്റ പവർ, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, ബജാജ് ഇലക്ട്രിക്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ബ്രിഗേഡ്, ചമ്പൽ ഫെർട്ടിലൈസർ, ഹിന്ദ് പെട്രോ, ഐപിസിഎ ലാബ്, സോമ്‌നി സെറാമിക്സ്, ട്രെന്റ് മുതലായ കമ്പനികൾ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.