ADVERTISEMENT

നിക്ഷേപകർ കാത്തിരുന്ന 10,000 കോടിയിലേറെ രൂപ വാർഷിക വരുമാനമുള്ള കല്യാൺ ജ്വല്ലേഴ്സിന്റെ ഉടമകളാകാൻ പൊതുജനങ്ങൾക്കു അവസരം ലഭ്യമാക്കിക്കൊണ്ട് ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ)ആരംഭിച്ചു.  വിൽപന മൂന്നു ദിവസം നീളും. പിന്നീട് ഓഹരികൾ സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതോടെ കല്യാൺ ജ്വല്ലേഴ്സ് സ്വർണാഭരണ വ്യവസായത്തിൽ കേരളത്തിൽനിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനിയായി മാറും. 

∙ലക്ഷ്യമിടുന്നത് 1175 കോടി രൂപ 

ഒരു നൂറ്റാണ്ടിലേറെയായി പ്രശസ്തമായ നിലയിൽ ബിസിനസ് രംഗത്തു പ്രവർത്തിക്കുന്ന കുടുംബത്തിൽനിന്നുള്ള തൃക്കൂർ സീതാറാം കല്യാണരാമൻ, മക്കളായ ടി.കെ. സീതാറാം (രാജേഷ്), ടി.കെ. രമേശ് എന്നിവർ നേതൃത്വം നൽകുന്നതും വിദേശ സ്വകാര്യ നിക്ഷേപ സ്ഥാപനമായ വാർബഗ് പിൻകസിന്റെ അനുബന്ധ സ്ഥാപനമായ ഹൈഡെൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് സാമ്പത്തിക പിന്തുണ നൽകുന്നതുമായ കല്യാൺ ജ്വല്ലേഴ്സ് ഐപിഒ വിപണിയിൽനിന്ന് സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 1175 കോടി രൂപയാണ്. 

സമാഹരണലക്ഷ്യത്തിൽ 800 കോടി രൂപ പുതിയ ഓഹരികളുടെ വിൽപനയിലൂടെ നേടാനാണ് ഉദ്ദേശിക്കുന്നത്. സംരംഭകനായ കല്യാണരാമന്റെ 125 കോടി രൂപയുടെ ഓഹരികളും ഹൈഡെലിന്റെ 250 കോടി രൂപയുടെ ഓഹരികളും കൂടി പൊതു വിൽപനയ്ക്കുണ്ടാകും. 

∙‘വിശ്വാസം, അതല്ലേ എല്ലാം’ 

ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും സ്വർണാഭരണ വിപണിയിൽ വ്യാപക സാന്നിധ്യമുള്ള കല്യാൺ ജ്വല്ലേഴ്സ് വിശ്വാസ്യതയ്ക്കും സുതാര്യതയ്ക്കും പ്രാധാന്യം നൽകുന്ന സംരംഭമാണ്. ‘വിശ്വാസം, അതല്ലേ എല്ലാം’ എന്ന സുപരിചിത പരസ്യവാചകം സാർഥകമാക്കുന്ന തരത്തിൽ ആഭരണങ്ങൾക്കു പ്രൈസ് ടാഗും ബിഐഎസ് ഹാൾമാർക്കിങ് സർട്ടിഫിക്കറ്റും സ്വയം നിർബന്ധിതമാക്കിയ പ്രവർത്തനം കല്യാണിനെ വ്യത്യസ്തമാക്കുന്നു. ആഭരണങ്ങളുടെ മാറ്റ് ഉറപ്പാക്കാൻ സഹായിക്കുന്ന കാരറ്റ് മീറ്റർ എല്ലാ ഷോറൂമുകളിലുമുണ്ടെന്നതും കല്യാണിന്റെ പ്രത്യേകത. 137 ഷോറൂമുകൾക്കു പുറമെ എണ്ണൂറോളം ‘മൈ കല്യാൺ’ ഔട്‌ലെറ്റുകളുമടങ്ങുന്ന സുവർണ സാമ്രാജ്യം ആഗോളതലത്തിൽ അറിയപ്പെടുന്ന ജ്വല്ലറി ബ്രാൻഡായതിനു സഹായകമായത് ഈ വിശ്വാസ്യതയും സുതാര്യതയുമാണ്. 

∙കണക്കുകൾക്കും  സ്വർണത്തിളക്കം 

ബിസിനസിൽ പ്രാഗത്ഭ്യം തെളിയിച്ചവരും മികച്ച പ്രഫഷനലുകളുമടങ്ങിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ സാരഥ്യത്തിൽ പ്രവർത്തിക്കുന്ന കല്യാൺ മുൻ സാമ്പത്തിക വർഷം നേടിയ വരുമാനം 10,100.92 കോടി രൂപ. 142.28 കോടി രൂപയായിരുന്നു അറ്റാദായം. വികസനാവശ്യങ്ങൾക്കുള്ള പ്രവർത്തന മൂലധനം സമാഹരിക്കുകയാണ് ഐപിഒയുടെ ഉദ്ദേശ്യം. 

∙സിംഗപ്പൂർ സർക്കാരിന് ഓഹരികൾ

ആങ്കർ ഇൻവെസ്റ്റർ വിഭാഗത്തിൽ 15 സ്ഥാപനങ്ങൾക്കായി 40,448,275 ഓഹരികൾ കല്യാൺ ജ്വല്ലേഴ്സ് ഇന്നലെ അലോട്ട് ചെയ്തു. ഗവ. ഓഫ് സിംഗപ്പൂർ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ ഉൾപ്പെടെയുള്ള ധനസ്ഥാപനങ്ങൾക്കും ഏതാനും മ്യൂച്വൽ ഫണ്ടുകൾക്കുമാണ് ഓഹരികൾ 87 രൂപ വില നിലവാരത്തിൽ അലോട്ട് ചെയ്തത്. 

 ∙18നു ക്ളോസിങ്; 26നു ലിസ്റ്റിങ് 

പത്തു രൂപ മുഖവിലയുള്ള ഓരോ ഓഹരിയും 86 - 87 രൂപ നിലവാരത്തിലാണു ലഭ്യമാക്കുന്നത്. കുറഞ്ഞ മാർക്കറ്റ് ലോട്ട് 172 ഓഹരികളാണ്. ഇതിനു വേണ്ട തുക 14,964 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 18. അലോട്മെന്റ് നിശ്ചയിക്കുന്നത് 23ന്. റീഫണ്ട് 24ന് ആരംഭിക്കും. അനുവദിക്കപ്പെടുന്ന ഓഹരികൾ ബന്ധപ്പെട്ടവരുടെ ഡീമാറ്റ് അക്കൗണ്ടുകളിൽ 25നു വരവുവയ്ക്കും. 

നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും 26ന് ഓഹരികൾ ലിസ്റ്റ് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്.

English Summary: Kalyan Ipo Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com