രാജ്യാന്തര വിപണി വീണ്ടും കോവിഡ് ഭയത്തിലോ?
Mail This Article
അമേരിക്കൻ വിപണിയിലെ ഇന്നലത്തെ തിരുത്തലിന്റെയും, ഏഷ്യൻ വിപണികളിലെ ഇന്നത്തെ നഷ്ട തുടക്കത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണിലിന്ന് പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു. നാളത്തെ എഫ്&ഓ ക്ലോസിങിന്റെ പശ്ചാത്തലത്തിൽ വിപണിയിൽ വലിയ കയറ്റിറക്കങ്ങളുണ്ടായേക്കും. ഇന്നത്തെ മികച്ച വിലകൾ നാളേക്കുള്ള അവസരങ്ങളാണ്. നാളെ ഷോർട് കവറിങ്ങിന്റെ പശ്ചാത്തലത്തിൽ വിപണി മുന്നേറ്റത്തിന് സാധ്യതയേറ.
ഫെഡ് ചെയർമാൻ ജെറോം പവലിന്റെയും, ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലെന്റെയും പാൻഡെമിക് റിക്കവറിയെകുറിച്ചുള്ള ആശങ്കയിൽ റേഞ്ച് ബൗണ്ട് ആയിരുന്ന അമേരിക്കൻ വിപണി ഇന്നലെ വീണ്ടും കൂപ്പു കുത്തി. ബോണ്ട് വരുമാനത്തിലുണ്ടായ ഇടിവും അമേരിക്കൻ വിപണിയെ കാത്തില്ല. ആഗോള സമ്പദ് വ്യവസ്ഥയിലെ ചുരുങ്ങൽ പേടിയിൽ ക്രൂഡ് വിലയും ഇന്നലെ വൻതിരുത്തൽ നേരിട്ടു. ബോണ്ട് വീഴ്ച ഇന്ന് വിപണിക്ക് മുന്നേറ്റ കാരണമായേക്കാം.
നിഫ്റ്റി
ഇന്നലെ രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച് പതിയെ നെഗറ്റീവിലേക്ക് വീണ് തുടങ്ങിയ ഇന്ത്യൻ വിപണി മോറട്ടോറിയം കേസിലെ വിധിയെത്തുടർന്ന് ബാങ്കിങ് ഓഹരികളുടെ പിൻബലത്തിൽ തിരിച്ചു വരവ് നടത്തി. 14700 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റിക്ക് 14900 പോയിന്റിലെ റെസിസ്റ്റൻസ് കടക്കാനാവാതെ പോയത് ലാഭമെടുക്കലിന് കാരണമായി. ഇന്നലെ 14814 പോയിന്റിൽ അവസാനിച്ച നിഫ്റ്റിയുടെ ഇന്നത്തെ പ്രധാന സപ്പോർട്ട് 14600 പോയിന്റാണ്. ഇന്ന് 14700 പോയിന്റിന് മുകളിൽ ക്ലോസ് ചെയ്യാനായാൽ നിഫ്റ്റിക്ക് മുന്നേറ്റ സാധ്യതയുണ്ട്. 50000 പോയിന്റ് താണ്ടിയ സെൻസെക്‌സും, 34000 പോയിന്റ് കടന്ന ബാങ്ക് നിഫ്റ്റിയും നേട്ടങ്ങൾ നിലനിർത്താൻ ഇന്ന് പാടുപെട്ടേക്കും.
ബാങ്കിങ്, റിയൽറ്റികൾക്കൊപ്പം ഇൻഫ്രാ, സിമന്റ്, ഫാർമ, ഓട്ടോ മേഖലകളും ഇന്ന് ശ്രദ്ധിക്കുക. എസ് ബി ഐ, റിലയൻസ്, ബിപിസിഎൽ, . റെയിൽടെൽ, കെഎൻആർ കൺസ്ട്രക്ഷൻ, എച്ച് ഡിഎഫ്സി ബാങ്ക്, ഇന്ത്യ ഗ്ലൈക്കോൾസ്, ലോറസ് ലാബ്സ്, ദീപക് നൈട്രൈറ്റ്, അൾട്രാ ടെക്ക്, ഒബ്‌റോയ് റിയൽറ്റി, മാരുതി മുതലായ ഓഹരികളും ശ്രദ്ധിക്കുക.
വായ്പാ മോറട്ടോറിയം കേസ്
കോവിഡ് കാലഘട്ടത്തിലെ പലിശ ഒഴിവാക്കണമെന്ന വിവിധ ട്രേഡ് അസോസിയേഷനുകളുടെ ആവശ്യം ഇന്നലെ സുപ്രീം കോടതി നിരാകരിച്ചത് ബാങ്കിങ് ഓഹരികൾക്ക് മുന്നേറ്റം നൽകി . കേന്ദ്ര സർക്കാരിനോടോ, റിസർവ് ബാങ്കിനോടോ ഏതെങ്കിലും തരത്തിലുള്ള ധനസഹായങ്ങളോ പാക്കേജുകളോ പ്രഖ്യാപിക്കാൻ കോടതിക്കാവില്ല എന്ന വിധി പ്രസ്താവം പൊതുമേഖല ബാങ്കുകൾക്ക് വൻ കുതിച്ചു ചട്ടം നൽകി.
എഫ് &ഓ ക്ളോസിങ്
എഫ് & ഓ ക്ലോസിങിന് മുന്നോടിയായി ഇന്ത്യൻ വിപണിയിൽ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയേറെയാണ്. നാലാം പാദഫല പ്രഖ്യാപനങ്ങൾ ലക്‌ഷ്യം വെച്ച് ഫണ്ടുകൾ നിക്ഷേപം ആരംഭിക്കുന്നത് ശ്രദ്ധിക്കുക. പവർ , പൊതു മേഖല , ഐ ടി , സിമന്റ് എന്നിവ തീർച്ചയായും നിക്ഷേപത്തിന് പരിഗണിക്കുക
ഐപിഓ
ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന റസ്റോറന്റ് ശൃംഖലയായ ബാർബെക്യു നേഷന്റെ ഐപിഓ ഇന്ന് ആരംഭിച്ച് 26ന് അവസാനിക്കുന്നു. കമ്പനിയുടെ മികച്ച സാമ്പത്തിക ഭദ്രതയും, ട്രാക്ക് റെക്കോർഡും ഓഹരിയെ ആകർഷകമാക്കുന്നു. ജൂബിലന്റ് ഫുഡ് 10 % ഓഹരി കയ്യാളുന്ന, 73 സിറ്റികളിലായി 138 റെസ്റ്റോറന്റുകളുള്ള കമ്പനി വിദേശരാജ്യങ്ങളിലും ശാഖകൾ ആരംഭിച്ചു തുടങ്ങി. അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ വില 498-500 രൂപ.
അനുപം രാസായന്റെ ഓഹരികൾ ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക.
എണ്ണ വീഴ്ച
കോവിഡ് വ്യാപനവും , സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവ് വൈകുന്നതും രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിൽ ഇന്നലെ വൻ തിരുത്തലുണ്ടാക്കിയത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് 60ഡോളറിലേക്കും , അമേരിക്കൻ ക്രൂഡ് 67 ഡോളറിലേക്കും വീണെങ്കിലും ഈ ആഴ്ചയിൽ ഒരു തിരിച്ചു വരവ് നടത്തിയേക്കാം.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.