ഉയരുന്ന കോവിഡ്, ഓഹരിവിപണിയിൽ രക്തച്ചൊരിച്ചിൽ
Mail This Article
രാജ്യത്ത് കോവിഡ് - 19 കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന അവസരത്തിൽ ഓഹരി വിപണി കുത്തനെ താഴോട്ട്. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 1,752 പോയിന്റിലേറെ താഴോട്ടു പോയി 47, 858പോയിൻറ് ആയി. നിഫ്റ്റി ആകട്ടെ 526പോയിൻറ് ഇടിഞ്ഞ്14,308 പോയിൻറിൽ ആണിപ്പോൾ. ബാങ്ക്, ഓട്ടോ, ലോഹ ഓഹരികൾ കനത്ത തകർച്ച നേരിട്ടപ്പോൾ എല്ലാ മേഖലകളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഐടി, ഫാർമ ഓഹരികളിൽ മാത്രമാണ് നേട്ടമുള്ളത്.
മഹാരാഷ്ട്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ആശങ്ക രൂക്ഷമാകുന്നതാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സ്ഥിതിഗതി വഷളായതാണ് കാര്യങ്ങൾ ഇത്ര രൂക്ഷമാക്കിയത്.
ലോക്ഡൗൺ പ്രഖ്യാപിച്ചാൽ വിപണി വീണ്ടും താഴേക്ക് തന്നെ പോകാനാണ് സാധ്യത. കഴിഞ്ഞ ലോക്ഡൗണിലേതു പോലെ കനത്ത ഇടിവിനുള്ള സാധ്യതയുമുണ്ട്. ഇതേസമയം കോവിഡിനെതിരെ ഉള്ള പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം കൂടി വരുന്നത് ഒരു പരിധിവരെ വിപണിക്ക് പിൻബലം നൽകുന്നുണ്ട്. ഓരോ ഇടിവിലും മികച്ച ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണിത് നൽകുന്നതെന്നും വിദഗ്ധർ വിലയിരുത്തുന്നുണ്ട്. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഇത് ചെറിയ അഘാതം സൃഷ്ടിച്ചേക്കും എന്ന് കരുതുന്നവരുമുണ്ട്.
English Summary : Blood Bath in Share Market Today