ADVERTISEMENT

വാല്യു ഇൻവെസ്റ്റിങ് എന്ന നിക്ഷേപ തന്ത്രത്തിലൂടെ അത്യധികം അപകടം നിറഞ്ഞ ഓഹരി വിപണിയിൽ നിന്നും ശതകോടികൾ സമ്പാദിച്ച് ലോക സമ്പന്നരുടെ പട്ടികയിലേക്ക് പടിപടിയായി കയറി വന്ന വാറൻ ബുഫെ. ഈ അമേരിക്കക്കാരനിൽ നിന്ന് കടം കൊണ്ട കൗശലങ്ങളും ബിസിനസ് തന്ത്രങ്ങളും മാതൃകയാക്കി വിപണിയിൽ നിന്ന് പണം വാരുന്നവർ ഇന്ന് ഏറെയുണ്ട്. ഫോബ്സ് പുറത്തുവിട്ട 2021 ഏപ്രിലിലെ റിപ്പോർട്ട് പ്രകാരം 100.6 ബില്യൺ യുഎസ് ഡോളർ അതായത് 10060 കോടി ഡോളർ മൊത്ത മൂല്യത്തോടെ ലോക സമ്പന്നരുടെ ലിസ്റ്റിൽ ഏഴാമനാണ് വാറൻ ബുഫെ ഇപ്പോൾ. 60 ലേറെ വമ്പൻ കമ്പനികളെ നിയന്ത്രിക്കുന്ന ബെർക്ക് ഷെയർ ഹാത്തവേയുടെ ചെയർമാനും സി.ഇ.ഒ.യുമാണ്. സമ്പത്തിന്റെ 99 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി മാറ്റി വച്ച ഒരു മഹാ മനസിന്റെ ഉടമ കൂടിയാണ് ഇദ്ദേഹം.

ഒരു നിക്ഷേപ സംരംഭകനായി, ലോകത്തിലെ ഏറ്റവും വിജയിയായ നിക്ഷേപകൻ എന്ന ബഹുമതിയുമായി 91 -ാം വയസിലും പ്രവർത്തന നിരതനായിരിക്കുന്ന ബുഫെയിൽ നിന്നും പഠിക്കാൻ ഏറെയുണ്ട് പിൻതലമുറക്ക്. 1930 ആഗസ്റ്റ് 30ന് അമേരിക്കയിലെ നെബ്രസ്കയിലെ ഒഹാമയിൽ സ്റ്റോക്ക് ബ്രോക്കറായിരുന്ന ഹൊവാർഡ് ബുഫെയുടെ മകനായി ജനനം. ഹൊവാർഡ് ബുഫെ പിന്നീട് അമേരിക്കൻ കോൺഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചെറുപ്പം തൊട്ടേ കണക്കിൽ ബഹു മിടുക്കനായിരുന്നു ബുഫെ. പണം സമ്പാദിക്കണം അതായിരുന്നു ആഗ്രഹം. 

ഏഴാം വയസ്സിൽ ബിസിനസുകാരൻ

'1000 ഡോളർ ഉണ്ടാക്കാൻ 1000 വഴികൾ' ഒഹാമ പബ്ലിക് ലൈബ്രറിയിൽ നിന്നും കടമെടുത്ത് വായിച്ച ഈ പുസ്തകമായിരുന്നു ബുഫെ യുടെ ചിന്തകളെ മാറ്റിമറിച്ചത്. പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആദ്യം ചെയ്ത ബിസിനസ് ചൂയിങം വിൽപ്പനയായിരുന്നു. പിന്നീട് ഹൈസ്കൂൾ പഠനം കഴിയുന്നതു വരെയും പല ബിസിനസ്സുകളിൽ ഏർപ്പെട്ടു. കൊക്കൊകോള കുപ്പികളുടെ ബിസിനസ്, മാസികകൾ മൊത്തമായി വാങ്ങി വീടുകൾ തോറും നടന്നു വിറ്റു, പത്രവിതരണം, ഗോൾഫ് ബോൾ വിൽപന, സ്റ്റാമ്പ് വിൽപന, കാർഡീറ്റെയിലിംഗ് എന്നിങ്ങനെ പല മേഖലയിലും പയറ്റി. കിട്ടിയ പണമെല്ലാം സൂക്ഷിച്ചു വച്ചു. അപ്പൂപ്പന്റെ ഗ്രോസറികടയിലും ഒരു പരീക്ഷണം നടത്തി. കൂട്ടുകാരനുമായി ചേർന്ന് സെക്കൻ്റ് ഹാൻറ് പിൻബാൾ മെഷിൻ വാങ്ങി ബാർബർഷാപ്പുകളിൽ സ്ഥാപിക്കുന്ന ബിസിനസിന് തുടക്കമിട്ടു. 25 ഡോളർ ആയിരുന്നു മുതൽ മുടക്ക്. ആ വർഷം തന്നെ 1200 ഡോളറിനു ആ ബിസിനസ് വിറ്റു. 

11-ാം വയസ്സിൽ ഓഹരി നിക്ഷേപം

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഓഹരി വ്യാപാരത്തോട് വലിയ ഇഷ്ടമായിരുന്നു. പിതാവ് സ്റ്റോക്ക് ബ്രോക്കറായിരുന്നതുകൊണ്ട് ഓഹരി വിപണിയുടെ ബാലപാഠങ്ങൾ അറിയാൻ എളുപ്പമായി. അതും പോരാതെ ഒരു സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തിലെ കസ്റ്റമർ ലോഞ്ചിൽ പോയി ഇരിക്കും. പത്താം വയസ്സിൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സന്ദർശിച്ചു. വിപണിയെ പറ്റി ഏറെക്കുറെ ധാരണയായി. 11-ാം വയസ്സിൽ സിറ്റി സർവീസസിന്റെ മൂന്ന് ഓഹരികൾ വാങ്ങി കൊണ്ടായിരുന്നു തുടക്കം. അന്നുതന്നെ സഹോദരി ഡോറിസ് ബുഫെയ്ക്കും 3 ഓഹരികൾ കുടി വാങ്ങിച്ചു. ഇതിനിടെ വാഷിംഗ്ടൺ പോസ്റ്റിന്റെ ഡെലിവറി ബോയ് ആയി 175 ഡോളർ മാസ ശമ്പളത്തിന് ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇത് പിതാവിന്റെ സ്ഥാപനത്തിൽ തന്നെ നിക്ഷേപിച്ചു. ലാഭം കൊണ്ട് 14-ാം വയസായപ്പോഴേക്കും 40 ഏക്കർ ഫാം വാങ്ങിച്ചു, 

ലക്ഷ്യം ഓഹരി വിപണി, വിദ്യാഭ്യാസം കൊണ്ട് കച്ച മുറുക്കി

അറിവ് പൂർണമാകണമെങ്കിൽ അതിനു പറ്റിയ വിദ്യാഭ്യാസം കൂടി വേണം. ബിസിനസിന് ഉറച്ച അടിത്തറ പാകണം എന്ന ലക്ഷ്യത്തോടെയായിരുന്നു കൊളമ്പിയ ബിസിനസ് സ്കൂളിൽ ബിരുദ പഠനം തെരഞ്ഞെടുത്തത്. വാലു ഇൻവെസ്റ്റിങിന്റെ പിതാവ് എന്നറിയപ്പെടുന്ന ബെഞ്ചമിൻ ഗ്രഹാം അവിടെ പഠിപ്പിക്കുന്നുണ്ടായിരുന്നു. ബെഞ്ചമിൻ ഗ്രഹാമിന്റെ ശിഷ്യത്വം ബുഫെയ്ക്ക് സ്വന്തമായി പുതിയ നിക്ഷേപ തത്വം രൂപപ്പെടുത്തുന്നതിന് പ്രേരകമായി. ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസിൽ നിന്ന് മാസ്റ്റർ ബിരുദം കൂടി നേടിയതോടെ ആത്മവിശ്വാസം ഇരട്ടിയായി. കോളജ് പഠനത്തിനിടെയും സൈഡ് ബിസിനസ് ചെയ്യുന്നുണ്ടായിരുന്നു.പഠനം കഴിഞ്ഞ് ഇറങ്ങുമ്പോൾ സമ്പാദ്യമായി 9800 ഡോളർ ഉണ്ടായിരുന്നു

സമ്പാദിക്കാൻ  ബുഫെ മോഡൽ, 32-ാം വയസിൽ മില്യനെയർ

പഠിത്തo കഴിഞ്ഞു. 21ാം വയസു മുതൽ ബിസിനസിലേക്ക്‌ സീരിയസായി ഇറങ്ങി. 22-ാം വയസ്സിൽ വിവാഹിതനായി ,കുടുംബ ജീവിതം ഭദ്രമാക്കണമെന്നു തോന്നിയിട്ടുണ്ടാകണം. 27ാം-ാം വയസ് ആകുമ്പോഴേയും 3 പാർട്ണർഷിപ്പ് കമ്പനികൾ തുടങ്ങി. അന്നത്തെ വ്യക്തിഗത സമ്പാദ്യം 174,000 അമേരിക്കൻ ഡോളർ. ഇന്ന് അതിന്റെ മൂല്യം 1.64 മില്യൻ ഡോളർ ആണ്. 31500 ഡോളർ മുടക്കി ജന്മനാട്ടിൽ 27-ാം വയസ്സിൽ സ്വന്തമായി വീട് വാങ്ങി. ബിസിനസ് തഴച്ചു വളർന്നുകൊണ്ടിരുന്നു. പാർട്ണർഷിപ്പ് മോഡലുകളാണ് അധികവും പരീക്ഷിച്ചത്. 1960 ആയപ്പോഴേക്കും 6 പാർട്ണർഷിപ്പ് കമ്പനികളായി. 1961ൽ പാർട്ണർഷിപ്പ് ബിസിനസ്സുകൾ മെർജ് ചെയ്ത് 35% എടുത്ത് പ്രശസ്തമായ സാൻ ബോൺ കമ്പനിയിലെ 23% ഓഹരികൾ വാങ്ങി ഡയറക്ടർ ബോർഡിൽ കയറി. എന്നിട്ട് വിഘടിച്ചു നിന്നിരുന്ന ഓഹരി ഉടമകളെയെല്ലാം ചേർത്ത് 44% നിയന്ത്രണം കൂടി കൈക്കലാക്കി. പ്രോക്സി യുദ്ധം ഒഴിവാക്കാനായി കമ്പനി മാർക്കറ്റിൽ നിന്നും ഓഹരികളുടെ ബൈ ബാക്ക് പ്രഖ്യാപിച്ചു. ഈ ഗെയിമിൽ' ബുഫെ യുടെ ലാഭം 50 ശതമാനമായിരുന്നു. 7,178,500 ഡോളർ മൊത്ത മൂല്യവുമായി മില്യനെയർ സ്വപ്നവും സഫലമാക്കി. 1962 ൽ ടെക്സ്റ്റൈൽ നിർമാതാക്കളായ ബെർക്ഷയർ ഹാത്തവേയിൽ വൻ നിക്ഷേപം നടത്തി നിയന്തണം കൈക്കലാക്കി. 1970 മുതൽ ബെർക്ക് ഷെയറിന്റെ ചെയർമാനും സി.ഇ.ഒ.യുമായി തുടരുന്നു.

ബില്യനെയറിലേക്കുള്ള ദൂരം

അതുവരെ പഠിച്ച അടവുകളെല്ലാം പുറത്തിറക്കിക്കൊണ്ടുള്ള കളിയായിരുന്നു പിന്നീട്. താൻ ന്യൂസ് പേപ്പർ ബോയി ആയി ജോലി ചെയ്ത വാഷിംഗ്ടൺ പോസ്റ്റ്, താൻ കുപ്പികൾ വിറ്റ കൊക്കൊ കോള, എന്നു വേണ്ട .ഐ .ബി .എം., ഡ്യൂറാ സെൽ തുടങ്ങിയ ഭീമന്മാരെല്ലാം ബുഫെ യുടെ കൈ പിടിയിലായി. ബെർക് ഷെയറിന്റെ ഓഹരി വില കുതിച്ചു. അങ്ങനെ 1990ൽ  60ാം വയസ്സിൽ ബുഫെ ബില്യനെയറായി. 

അടിതെറ്റിയാൽ ആനയും വീഴും

2007- 2008 കാലം. ആഗോള സമ്പദ് വ്യവസ്ഥ കനത്ത മാന്ദ്യത്തിലൂടെ കടന്നു പോവുകയാണ്. 2008 ലെ മൂന്നാം പാദത്തിൽ ബെർക്ക് ഷെയറിന്റെ വരുമാനം ഇടിഞ്ഞത് 77% ആയിരുന്നു. 2008 അവസാനമാകുമ്പോഴേക്കും പുട്ട് ഓപ്ഷനിൽ വന്ന നഷ്ടം 6.73 ബില്യൻ ഡോളർ ആയിരുന്നു. ബുഫെ കേട്ട പഴികൾക്ക് കൈയും കണക്കുമില്ല. അതിനിടെയായിരുന്നു ഗോൾഡ്മാൻ സാക്സിന്റെ 10% ഓഹരി വാങ്ങൽ. ബിസിനസ് അറിയാത്ത മണ്ടൻ എന്നു പോലും സഹപ്രവർത്തകർ വിളിച്ചു. 

ഇതൊന്നും കേട്ട് തളർന്നിരിക്കാൻ ബുഫെയെ കിട്ടില്ല. ലാഭം ഉണ്ടാക്കാൻ ഒരു ചാൻസ് എവിടെ കിട്ടുമോ അവിടെ ബുഫെ ഉണ്ടാകും. 

ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ഒന്നാമത് എത്തുന്നു

6200 കോടി ഡോളർ മൊത്ത മൂല്യത്തോടെ വാറൻ ബുഫെ 2008 ലെ ഫോബ്സ് പട്ടികയിൽ ലോക കോടീശ്വരന്മാരിൽ ഒന്നാമതെത്തി. 13 വർഷത്തോളം ബിൽ ഗേറ്റ്സ് കൈയടക്കി വച്ച സ്ഥാനമായിരുന്നു ബുഫെ പിടിയിലാക്കിയത്. 

നിക്ഷേപത്തിന്റെ തത്വശാസ്ത്രം

കൊളമ്പിയ ബിസിനസ് സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു. തന്റെ ഭാവി തട്ടകം ഓഹരി വിപണിയാണെന്ന് ബുഫെ തിരിച്ചറിയുന്നത്. ഗുരുവായിരുന്ന ബെഞ്ചമിൻ ഗ്രഹാം ആവിഷ്കരിച്ച വാല്യു ഇൻവെസ്റ്റിങ് രീതി തന്നെ ഇന്നും പിന്തുടരുന്നു. ഓഹരി വിപണിയിലേക്കിറങ്ങുന്നവരോട് ഗ്രഹാം പഠിപ്പിച്ച 3 കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ഓഹരി വ്യാപാരത്തെ

∙ഒരു ബിസിനസ്സായി കാണുക.

∙വിപണി ചാഞ്ചാട്ടം മുതലെടുക്കുക.

∙എപ്പോഴും ഒരു സുരക്ഷാ മാർജിൻ മുന്നിൽ കാണുക.

അന്നുതൊട്ട് ഇന്നുവരെ, ഇനി വരാൻ പോകുന്ന കാലത്തും നിക്ഷേപത്തിന്റെ മൂലക്കല്ലാണ് ഈ കാര്യങ്ങൾ.

ജനങ്ങൾ അറിയാതെ അവരുടെ പോക്കറ്റ് കാലിയാക്കുന്നുണ്ട് പണപ്പെരുപ്പം. അതു കൊണ്ട് പണപ്പെരുപ്പം ബാധിക്കാത്ത മേഖലയായിരിക്കണം നിക്ഷേപത്തിന് തിരഞ്ഞെടുക്കുവാൻ. വിപണിയിൽ നിക്ഷേപിച്ച് അലസമായിരിക്കരുത്. വിപണിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു കൊണ്ടേയിക്കണം. പണം നഷ്ടപ്പെടാനുളളതല്ല എന്ന ബോധ്യം വേണം. ആക്ടീവ് മാനേജ്മെൻറ് ഉള്ള കമ്പനികളെ കണ്ടെത്തി നിക്ഷേപിക്കുക. ഇൻഡക്സ് ഫണ്ടുകൾക്ക് മുൻഗണന നൽകുക. തെരഞ്ഞെടുക്കുമ്പോൾ ചെലവ് കുറഞ്ഞ ഓഹരികൾ പരിഗണിക്കുക. വൈവിധ്യമാർന്ന സൂചികകളിൽ മികച്ച പ്രകടനം നടത്തുന്ന ഇൻഡക്സ് ഫണ്ടുകൾ വേണം വാങ്ങുവാൻ. സ്വന്തമായി പണം മാനേജ് ചെയ്യാൻ അറിയാത്തവർക്കും അതിനു സമയമില്ലാത്തവർക്കും ഉത്തമം ഇൻഡക്സ് ഫണ്ട് ആണ്.

ചെലവുചുരുക്കി ജീവിതം

സമ്പത്തിന്റെ കൊടുമുടിയിൽ വാഴുമ്പോഴും പണം അനാവശ്യമായി ചെലവാക്കുന്നതിനോട് യോജിപ്പില്ല. 27-ാം വയസ്സിൽ വാങ്ങിയ പഴയ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസം. 

ജീവകാരുണ്യത്തിന്റെ ദൂതൻ

സമ്പാദ്യത്തിന്റെ 99% വും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു. ബിൽ ആൻറ് മിലിൻഡ ഗേറ്റ് ഫൗണ്ടേഷനിലൂടെയാണ് ചാരിറ്റി പ്രവർത്തനങ്ങൾ. 2009 ൽ ബിൽ ഗേറ്റ്സുമായി ചേർന്നു തുടങ്ങിയ ഗിവിങ് പ്ലെഡ്ജ് ലോക കോടീശ്വരന്മാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. തങ്ങളുടെ സമ്പത്തിന്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവർത്തനങൾക്കു നൽകണമെന്നായിരുന്നു ആശയം.

English Summary: Success Story of Warren Buffett

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com