മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി
Mail This Article
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. ഇനി ഒരു മ്യൂച്വല്‍ ഫണ്ട് കമ്പനിയ്‌ക്ക് പരമാവധി നൂറ് കോടി ഡോളർ വരെ വിദേശ നിക്ഷേപം നടത്താം. ഇത് 60 കോടി ഡോളര്‍ ആയിരുന്നു. മൊത്തം മ്യൂച്വല്‍ ഫണ്ട് മേഖലയുടെ നിക്ഷേപ പരിധി 700 കോടി ഡോളറായി ആയിരിക്കുമെന്ന് സെബി അറിയിച്ചു. വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയത് വിദേശ സെക്യൂരിറ്റികളില്‍ കൂടുതല്‍ തുക വിന്യസിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളെ അനുവദിക്കും.വിദേശ നിക്ഷേപ പരിധി ഉയര്‍ത്തണമെന്ന മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നിലവിലെ നീക്കം. ഇതിന് പുറമെ, വിദേശ ഇടിഎഫുകളിലെ നിക്ഷേപ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. പുതിയ നിക്ഷേപപരിധ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സെബി അറിയിച്ചു.
വിദേശ സെക്യൂരിറ്റികളിലോ ഇടിഎഫുകളിലോ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സ്‌കീമുകള്‍ ആരംഭിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ ഇതില്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന തുക സ്‌കീം രേഖകളില്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നും സെബി നിര്‍ദ്ദേശിച്ചു.
English Summary : Foreign Investment Cap of Mutual Fund Companies Increased