ADVERTISEMENT

വിദേശ ഓഹരി വിപണികളില്‍ നേരിട്ടു നിക്ഷേപം നടത്തുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചു വരികയാണല്ലോ. ഉദാരമാക്കിയ പണമയക്കല്‍ പദ്ധതി പ്രകാരം ഇപ്പോള്‍ പ്രതിവര്‍ഷം 2,50,000 ഡോളര്‍ വരെ വളരെ ലളിതമായി വിദേശ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഇന്ത്യക്കാര്‍ക്കു സാധിക്കും. ഇങ്ങനെ വിദേശ ഓഹരി വിപണികളില്‍ നിക്ഷേപം നടത്തുന്നവര്‍ പലരും കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് അമേരിക്കന്‍ ഓഹരി വിപണിയിലെ നിക്ഷേപത്തോടാണ്. ആഗോള വിപണിയിലെ അമേരിക്കയുടെ നേതൃസ്ഥാനവും വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതകളുമെല്ലാം ഇതിനു പിന്നിലുണ്ട്. ഇങ്ങനെ അമേരിക്ക അടക്കമുള്ള വിദേശ ഓഹരി വിപണികളില്‍ നിക്ഷേപം നടത്തുമ്പോള്‍ അതില്‍ നിന്നു ലഭിക്കുന്ന നേട്ടത്തിന്റെ നികുതി ബാധ്യതകള്‍ കൂടി മനസിലാക്കിയിരിക്കണം.

ഇരട്ട നികുതിയില്‍ നിന്ന് ഒഴിവാകാം

ഇരട്ട നികുതി ഒഴിവാക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കും ഇടയിലുളള ഉടമ്പടിയുടെ നേട്ടം അമേരിക്കന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാര്‍ക്കു ലഭിക്കും. അതുകൊണ്ടു തന്നെ അമേരിക്കയില്‍ നല്‍കുന്ന നികുതി ഇന്ത്യയില്‍ വീണ്ടും നല്‍കേണ്ടി വരില്ല. 

ലാഭവിഹിതത്തിനും മൂലധന നേട്ടത്തിനും നികുതി ബാധ്യത

അമേരിക്കന്‍ ഓഹരി വിപണിയില്‍ നിന്നു നേട്ടമുണ്ടാക്കുന്ന ഇന്ത്യക്കാര്‍ക്ക് ലാഭവിഹിതത്തിന്‍മേലുള്ള നികുതിയും മൂലധന നേട്ട നികുതിയുമാണു നല്‍കേണ്ടി വരിക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഓഹരികളുടെ ലാഭവിഹിതത്തിന്റെ 25 ശതമാനമാണ് നികുതിയായി നല്‍കേണ്ടി വരിക. അമേരിക്കന്‍ ഓഹരികളില്‍ നിന്നു ലാഭ വിഹിതം നല്‍കുമ്പോള്‍ അതിന്റെ നികുതി ബാധ്യതയായ 25 ശതമാനം തുക കുറച്ച് ശേഷിക്കുന്ന 75 ശതമാനം മാത്രമായിരിക്കും നിക്ഷേപകര്‍ക്കു കമ്പനി നല്‍കുക.  ഇന്ത്യയില്‍ ബാധകമായ സ്ലാബ് അനുസരിച്ചു നികുതി കണക്കാക്കുമ്പോള്‍ ഇങ്ങനെ കമ്പനികള്‍ പിടിച്ചു വെച്ച നികുതിയായ 25 ശതമാനം തുക അതില്‍ നിന്നു കുറക്കാന്‍ സാധിക്കും. 

ഇന്ത്യയിലെ നികുതി ബാധ്യത

മൂലധന നേട്ട നികുതിയാണ് അമേരിക്കന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാര്‍ പരിഗണിക്കേണ്ട മറ്റൊന്ന്. ഓഹരികള്‍ വാങ്ങുന്ന വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ലാഭത്തിന് അമേരിക്കയില്‍ മൂലധന നേട്ട നികുതി നല്‍കേണ്ടതില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ അതിന്റെ നികുതി ബാധ്യത ഉണ്ടാകും. വാങ്ങി 24 മാസത്തിനുള്ളില്‍ വില്‍ക്കുമ്പോഴാണ് ലാഭം ഉണ്ടാകുന്നതെങ്കില്‍ ഹ്രസ്വകാല മൂലധന നേട്ട നികുതിയാവും ബാധകം. ഓരോ വ്യക്തിയുടേയും സ്ലാബ് അനുസരിച്ചാവും ഇതു കണക്കാക്കുക. 24 മാസത്തിനു ശേഷം വില്‍ക്കുമ്പോഴാണ് ലാഭം കിട്ടുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നികുതിയാവും ബാധകം. 20 ശതമാനം നിരക്കാണ് ഇവിടെ ഉണ്ടാകുക. 

വിദേശത്തു നിന്ന് ഒരു വര്‍ഷം ഏഴു ലക്ഷം രൂപയിലേറെ അയക്കുമ്പോള്‍ സ്രോതസില്‍ നിന്നു നികുതി ശേഖരിക്കുന്ന രീതിയുണ്ട്. ഇത് ഓരോ വര്‍ഷവും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ തിരികെ വാങ്ങാന്‍ അവസരവും ലഭിക്കും.  ഇവയെല്ലാം കണക്കിലെടുത്തു വേണം വിദേശ വിപണിയിലെ ഓഹരി നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യാന്‍.

English Summary : Tax Implications of Share Investment in U S Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com