ADVERTISEMENT

അമേരിക്കൻ വിപണിയുടെ വീഴ്ച ഇന്നും ഏഷ്യൻ വിപണികൾക്കു നഷ്ട തുടക്കം നൽകി. നേട്ടത്തിൽ ആരംഭിച്ച ശേഷം നഷ്ടത്തിലേക്ക് വീണ്ടും വീണ അമേരിക്കൻ ഫ്യൂച്ചറുകളും, നഷ്ടത്തിൽ തുടരുന്ന യൂറോപ്യൻ ഫ്യൂച്ചറുകളും ഇന്ന് ഇന്ത്യൻ വിപണിക്ക് ആശങ്കയാണ്. ബോണ്ട് യീൽഡ് 3.01 % ലേക്ക് ഇറങ്ങി. എസ്ജിഎക്സ് നിഫ്റ്റി 16150 പോയിന്റിൽ വ്യാപാരം തുടരുന്നു.

 

വീണ്ടും തകർന്ന് അമേരിക്ക 

 

പണപ്പെരുപ്പ ഭയത്തിൽ നിക്ഷേപകർ വീണ്ടും വാങ്ങാൻ മടിച്ച ടെക് ഓഹരികളും,  ക്രൂഡ് ഓയിലിനൊപ്പം 8% വീണ അമേരിക്കൻ എനർജി സെക്ടറും ചേർന്ന് എസ്&പി500ന് ഇന്നലെ 3.20 % വീഴ്ച നൽകിയപ്പോൾ  നാസ്ഡാക്കിന് ഇന്നലെ 4.29% നഷ്ടമായി. ടെസ്‌ലയും, എഎംഡിയും, എൻവീഡിയയും 10 ശതമാനത്തിനടുത്ത് വീണപ്പോൾ ആമസോണും എക്സൺ മൊബീലും, ഷെവറോണും, 5% വീഴ്ച രേഖപ്പെടുത്തി. നാളത്തെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ വീണേക്കുമെന്ന് വിപണി കണക്ക് കൂട്ടുമ്പോളും നിക്ഷേപകർ പണപെരുപ്പം വർദ്ധിക്കുമെന്നും ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നുമുള്ള ധാരണയിൽ തുടരുന്നത് പണപ്പെരുപ്പ കണക്കുകൾ വരുന്നതു വരെ അമേരിക്കൻ വിപണിയിലെ വില്പന സമ്മർദ്ദം ഉയർത്തിയേക്കും. ക്രൂഡ് ഓയിലിന്റെ വീഴ്ചയും, ബോണ്ട് യീൽഡ് താഴേക്കിറങ്ങിയതും വിപണിക്ക് അനുകൂലമാണ്. 

 

ചൈന, ജർമ്മനി , അമേരിക്ക എന്നീ രാജ്യങ്ങളുടെ പണപ്പെരുപ്പ കണക്കുകൾ നാളെ പുറത്ത് വരുന്നത് ശ്രദ്ധിക്കുക. 

 

നിഫ്റ്റി 

 

പണപ്പെരുപ്പ ഭയത്തിൽ വീണു കൊണ്ടിരുന്ന അമേരിക്കൻ ഫ്യൂച്ചറുകൾക്കൊപ്പം ഇന്നലെ വീഴ്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി ഐടി സെക്ടറിന്റെ പിന്തുണയിൽ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും വില്പന സമ്മർദ്ദത്തിൽ നഷ്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. റിസൾട്ടിന് ശേഷം വീണ റിലയൻസ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് ഇന്നലെ പ്രധാന തടസമായി. ഇന്നലെ 16301 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 16150 പോയിന്റിൽ ആദ്യ പിന്തുണ പ്രതീക്ഷിക്കുന്നു. 16000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ നിഫ്റ്റി 15700 പോയിന്റിലേക്ക് വീണേക്കാം. 16450 പോയിന്റിലും 16580 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു. 

 

ഇന്ത്യൻ വിപണിയിലെ ഓരോ തിരിച്ചു വരവിലും വില്പന സാധ്യത കാണുന്നു  വിദേശ ഫണ്ടുകൾ തുടരുകയാണെങ്കിലും റിലയൻസ് ഇന്ന് തിരിച്ചു വരവിന് ശ്രമിച്ചേക്കാമെന്നത് വിപണിക്ക് പ്രതീക്ഷയാണ്. ഐടി, ഫാർമ, ഓട്ടോ,എ ഫ്എംസിജി സെക്ടറുകൾ ഇന്ന് പിടിച്ചു നിന്നേക്കാം. ഐടിസി , മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, കൊടക് ബാങ്ക്, പവർ ഗ്രിഡ്, ഇൻഡസ് ടവർ, അംബുജ സിമന്റ്, ബിപിസിഎൽ, ഹിന്ദ് സിങ്ക്, ട്രെന്റ്, ഡിക്‌സൺ, എഫ്എസ്എൽ, ജിഎൻഎഫ്സി, ഇൻഫോസിസ് , എച്ച്സിഎൽ ടെക്ക് മുതലായ ഓഹരികളും ഇന്ന് മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

 

ബാങ്ക് നിഫ്റ്റി 

 

ഇന്നലെ 34000 പോയിന്റിനും താഴെ വീണ ശേഷം ബാങ്ക് നിഫ്റ്റി തിരിച്ചു കയറി 316 പോയിന്റ് നഷ്ടത്തിൽ 34275 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. ഇന്ന് വീണ്ടും 33900 പോയിന്റിലും 33600 പോയിന്റിലും ബാങ്ക് നിഫ്റ്റി ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 34600 പോയിന്റിലും 34900 പോയിന്റിലും ബാങ്ക് നിഫ്റ്റി ഇന്ന് റെസിസ്റ്റൻസും പ്രതീക്ഷിക്കുന്നു. 

 

റിസൾട്ടുകൾ 

 

സിപ്ല, ഏഷ്യൻ പെയിന്റ്സ് , വൊഡാഫോൺ-ഐഡിയ, ഗുജറാത്ത് ഗ്യാസ്, അജന്ത ഫർമാ, സെറ സാനിറ്ററിവെയർ\, ഷാലറ്റ് ഹോട്ടൽസ്, നെരോലാക് പെയിന്റ്സ്, മാക്സ് ഫൈനാൻസിയൽ സെർവിസ്സ് , മഹാനഗർ ഗ്യാസ്, എംആർഎഫ് , പോളികാബ് ഇന്ത്യ, ഓറിയന്റ് ഇലക്ട്രിക്ക്, റിലയൻസ് ക്യാപിറ്റൽ,  താജ് ജിവികെ , ടിഡി പവർ സിസ്റ്റംസ്, ടോറന്റ് പവർ, വെങ്കീസ്, വെൽസ്‌പൻ ഇന്ത്യ മുതലായ കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

 

ലിസ്റ്റിങ് 

 

റെയിൻബോ ചിൽഡ്രൻസ് മെഡികെയർ ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യുന്നു. 542 രൂപയ്ക്കാണ് ഓഹരി ഇഷ്യൂ ചെയ്യപ്പെട്ടത്. 

 

ഐപിഓ 

 

മ്യൂച്വൽ ഫണ്ട് വില്പനക്കാരായ പ്രൂഡൻറ് കോർപ്പറേറ്റ് അഡ്വൈസറി സർവീസസിന്റെ ഐപിഓ ഇന്നാരംഭിക്കുന്നു.  വിതരണ കമ്പനിയായ ഡൽഹിവെറിയുടെയും, വീനസ് പൈപ്സ് & ട്യൂബ്‌സിന്റെയും ഐപിഓ നാളെ മുതൽ ആരംഭിക്കുന്നു.  

 

ക്രൂഡ് ഓയിൽ 

 

ചൈനയിലെ ലോക്ക് ഡൗണും, ചൈനയിലേക്ക് കൂടുതൽ  റഷ്യൻ എണ്ണ ഇറങ്ങുന്നതും പരിഗണിച്ച അരാംകോ ക്രൂഡ് ഓയിൽ വില കുറച്ചത് രാജ്യാന്തര എണ്ണ വിലയേയും താഴെയിറക്കി. റഷ്യൻ വിക്ടറി ദിനത്തിൽ വ്ലാദിമിർ പുടിൻ യുദ്ധ കാഹളം മുഴക്കിയേക്കുമെന്ന ചിന്തയിലാണ് ഓയിൽ ബുള്ളുകൾ ബ്രെന്റ് ക്രൂഡിനെ 111 ഡോളർ കടത്തിയത്. 

 

സ്വർണം  

 

1880 ഡോളർ കടക്കാനാകാതെ വീണ രാജ്യാന്തര സ്വർണ വില 1850 ഡോളറിലേക്കിറങ്ങി. ബോണ്ട് യീൽഡ് താത്കാലികമായി മുന്നേറ്റം അവസാനിപ്പിച്ചത് സ്വർണത്തിന് അനുകൂലമാണ്.

 

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

 

English Summary : Stock Market Today

 

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com