ADVERTISEMENT

ഇന്ത്യൻ ഓഹരിവിപണിയിൽ വിൽപ്പന സമ്മർദ്ദം ഏറുകയാണ്. ക്യാപിറ്റൽ ഗുഡ്സ്, ഓട്ടോ,ബാങ്ക്,മെറ്റൽ ,ഓയിൽ ആൻഡ് ഗ്യാസ്,പവർ, റിയൽറ്റി സൂചികകളെല്ലാം തന്നെ ഇടിവിലാണ്. 2022 ലെ ഏറ്റവും മോശമായ ക്ലോസിങിനായിരുന്നു ആയിരുന്നു ഇന്ത്യൻ ഓഹരി വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. നിഫ്റ്റി താഴ്ന്ന്  15800 ൽ എത്തി. സെൻസെക്സ് 1158  പോയന്റ്  ഇടിവ് രേഖപ്പെടുത്തി. മുന്നൂറോളം ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ്. കഴിഞ്ഞ വർഷം നല്ല ആദായം നൽകിയ സ്‌മോൾ ക്യാപ് ഓഹരികൾ ഇപ്പോൾ  തകർന്നടിയുകയാണ്. വിദേശ നിക്ഷേപകരോടൊപ്പം ഇന്ന് ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപകരും വിൽപ്പനയിൽ പങ്കുചേർന്നത്‌  ഓഹരി വിപണിയിലെ പതനത്തിനു ആക്കം കൂട്ടി.

വില ഉയർന്ന ഓഹരികൾ 

സിമെന്റ് മേഖലയിലാണ് കുറച്ചു പച്ചത്തുരുത്തുകൾ കാണാനുള്ളത്.അംബുജ സിമന്റ്, എ സി സി എന്നിവ ഇന്നത്തെ ഇടിവിലും ഉയർന്നു. ഗുജറാത്ത് ഗ്യാസ്, ബി എസ് ഇ ലിമിറ്റഡ് എന്നിവയിൽ കൂടുതൽ വാങ്ങൽ നടന്നു. ചില ഐ ടി കമ്പനി ഓഹരികളും ഉയർന്നു.

ആഗോള വിപണികളിലെ വിറ്റൊഴിയൽ ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിച്ചു. കഴിഞ്ഞ  40 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ കണക്കുകൾ അമേരിക്കയിൽ നിന്നും പുറത്തുവന്നതോടെ ഓഹരികളിലും, ക്രിപ്റ്റോ കറൻസികളിലും വൻ വിൽപ്പനയാണ് നടക്കുന്നത്. എന്നാൽ അമേരിക്കൻ ഡോളർ മറ്റു രാജ്യങ്ങളിലെ കറന്‍സികളെവെച്ച്  ശക്തി പ്രാപിക്കുന്നുമുണ്ട്. യുദ്ധം ഉണ്ടാക്കിയ അനിശ്ചിതത്വത്തോടൊപ്പം, പണപ്പെരുപ്പവും, അസംസ്കൃത എണ്ണയുടെ  വിലവർധനവും, കോവിഡ്  മഹാമാരിമൂലമുള്ള ചൈനയുടെ അടച്ചിടൽ തുടരുന്നതും, സമ്പദ് വ്യവസ്ഥകളുടെ നടുവൊടിക്കുകയാണ്. പ്രശ്നങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ വില ഉയരുന്നുമുണ്ട്.

English Summary : Share Market in Selling Pressure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com