ADVERTISEMENT

ഹ്രസ്വകാലത്തില്‍ ഓഹരി വിപണിയിലെ നീക്കങ്ങളെ നിര്‍ണയിക്കുന്നത് ഭൂരിപക്ഷ വികാരങ്ങളായിരിക്കും. എന്നാല്‍ ദീര്‍ഘ കാലയളവില്‍ സമ്പദ് വ്യവസ്ഥയുടേയും കമ്പനികളുടേയും ശക്തി ദൗര്‍ബല്യങ്ങളായിരിക്കും വിപണിയിലെ ഗതിവിഗതികളെ നിര്‍ണയിക്കുക. നിക്ഷേപ ഇതിഹാസമായ ബെഞ്ചമിന്‍ ഗ്രഹാമിന്റെ ഈ വചനം ഇപ്പോള്‍ ഏറെ പ്രസക്തമാണ്. ഓഹരി വിപണികള്‍ ഇപ്പോള്‍ ലോക വ്യാപകമായി ദുര്‍ബലമാണ്. മാതൃ വിപണിയായ യുഎസില്‍ വിപണികള്‍ ഇടിവിലാണ്. എസ് ആൻഡ് പി 500,  20 ശതമാനത്തിലേറെയും നാസ്ഡാക് 30 ശതമാനത്തിലധികവും അവയുടെ മൂര്‍ധന്യത്തില്‍ നിന്ന് താഴോട്ടു വന്നിരിക്കയാണ്. യുഎസിലെ വര്‍ധിക്കുന്ന പണപ്പെരുപ്പവും വിലക്കയറ്റത്തിനെതിരെ പൊരുതാന്‍ അവരുടെ കേന്ദ്ര ബാങ്ക് പലിശ നിരക്കു വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതുമാണ് ഇതിന്റെ പ്രധാന കാരണം. അമേരിക്കയില്‍ മെയ്മാസം 8.3 ശതമാനമായിരിക്കുമെന്നു പ്രതീക്ഷിച്ച വിലക്കയറ്റം 8.6 ശതമാനമായതോടെ 0.50 ശതമാനത്തിലധികം പലിശ നിരക്ക്  ഇനിയും വര്‍ധിപ്പിക്കാന്‍ ഫെഡ് നിര്‍ബന്ധിതമാകുമെന്നാണ് വിപണി കരുതുന്നത്. യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് 0.75 ശതമാനം ഉയര്‍ത്തുമെന്നാണ് വിപണിയുടെ അനുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫെഡ് അതിന്റെ കര്‍ശന പണനയം തുടരുമെന്നും 2023 പകുതിയോടെ പലിശ നിരക്ക് 3.50 ശതമാനമോ 3.75 ശതമാനമോ ആക്കി ഉയര്‍ത്തുമെന്നുമാണ് കരുതപ്പെടുന്നത്.

കര്‍ശന പണ നയം യുഎസിനെ മാന്ദ്യത്തിലേക്കു നയിക്കുമോ?

യുഎസ് കേന്ദ്ര ബാങ്കിന്റെ കര്‍ശന പണ നയം യുഎസ് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്കു തള്ളി വിടാനുള്ള സാധ്യത 60 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. യുഎസ് സമ്പദ് വ്യവസ്ഥ ഇപ്പോള്‍ ശക്തമാണ്; തൊഴില്‍ വിപണി ദൃഢവും. എന്നാല്‍ 3.5 ശതമാനം പലിശ നിരക്കിന്  യുഎസ് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്കു നയിക്കാന്‍ കെല്‍പ്പുണ്ട്. ഇത് ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. യുഎസില്‍ സംഭവിക്കാവുന്ന പൂര്‍ണ തോതിലുള്ള മാന്ദ്യവും കോര്‍പറേറ്റ് ലാഭത്തില്‍ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും വിപണികള്‍ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല. 

ഇന്ത്യയില്‍ വിദേശ നിക്ഷേപകരുടെ വില്‍പന തുടരും

കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പന 2022 ആദ്യം വേഗതയാര്‍ജ്ജിക്കുകയും ഇപ്പോള്‍ കൂടുതല്‍ ശക്തമാവുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 13 വരെ 191,000 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. ഡോളര്‍ സൂചിക 103 നു മുകളിലാവുകയും യുഎസിന്റെ 10 വര്‍ഷ കടപ്പത്ര പലിശ  3.36 ശതമാനമാവുകയും ചെയ്തതിനാല്‍ വിദേശികളുടെ ഓഹരി വില്‍പന തുടരാനാണ് സാധ്യത. ഇതാണ്  ഇന്ത്യന്‍ വിപണി നേരിടുന്ന പ്രധാന പ്രശ്‌നം. വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഓഹരികള്‍ വില്‍ക്കുന്നതിന് പ്രധാനമായും മൂന്നു കാരണങ്ങളുണ്ട്.

∙ഇന്ത്യയില്‍ വിദേശ നിക്ഷേപകര്‍ നല്ല ലാഭത്തിലാണ്. ചൈനയിലും മറ്റും അവരുടെ നിക്ഷേപം കനത്ത നഷ്ടത്തിലാണെന്ന് ഓര്‍ക്കണം.

∙ഇന്ത്യയിലെ വാല്യുവേഷന്‍ മറ്റു എമേര്‍ജിംഗ് വിപണികളിലേതിനേക്കാള്‍ ഉയര്‍ന്നതാണ്.

∙അവര്‍ക്ക് മികച്ച ലാഭമുള്ള ബാങ്കിങ്, ഐടി ഓഹരികളിലാണ് പ്രധാനമായും വില്‍പന നടക്കുന്നത്. അതുകൊണ്ട് വിദേശികളുടെ വില്‍പനയെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്കെതിരായ നീക്കമായി കാണേണ്ടതില്ല. മറിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് വിദേശ നിക്ഷേപകര്‍ ഏറെ ശുഭാപ്തി വിശ്വാസികളാണ് എന്നതാണ് വസ്തുത.

പ്രതിസന്ധികാലത്തെ  അവസരങ്ങള്‍

വിദേശ നിക്ഷേപകരുടെ വില്‍പന ആഭ്യന്തര നിക്ഷേപകര്‍ക്ക് അവസരങ്ങള്‍ തുറക്കുന്നുണ്ട്. 16000 നിഫ്റ്റി നിലവാരത്തില്‍ പിഇ അനുപാതം 18നു മുകളിലാണ്. ഇത് ദീര്‍ഘകാല പിഇ അനുപാതമായ 16 നേക്കാള്‍ ഏറെ മുകളിലാണ്.  എന്നാല്‍ ആകര്‍ഷകമായ വിലകളുള്ളതും വാങ്ങാവുന്നതുമായ മേഖലകളും ഓഹരികളും ഇപ്പോഴുണ്ട്.   മുന്‍ നിര ബാങ്കുകള്‍ ഉല്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളാണ് ഈ നിരയില്‍ ഏറ്റവും മുന്നില്‍. പ്രധാന സ്വകാര്യ ബാങ്കുകളുടെ വിലകള്‍ കുറഞ്ഞത്  അവയുടെ ധന സ്ഥിതി മോശമായതുകൊണ്ടല്ല, മറിച്ച് വിദേശ ഓഹരികള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തിയതുകൊണ്ടാണ്. ബാങ്കിങ് മേഖലയില്‍ ഇപ്പോള്‍ സാഹചര്യം ഏറെ മെച്ചപ്പെടുകയാണ്.

∙ഏപ്രില്‍ മാസത്തെ വ്യാവസായിക ഉല്‍പ്പാദത്തിന്റെ സൂചിക 7.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്.   

∙നിഷ്‌ക്രിയ ആസ്തികള്‍ കുറയുകയും വായ്പാ ഡിമാന്റ് വര്‍ധിക്കുകയും ചെയ്യുന്നത്  ബാങ്കിംഗ് മേഖലയ്ക്ക്  വളരെ ഗുണകരമാണ്. 

∙വായ്പാ നിരക്കു കൂടുകയും ഡിപ്പോസിറ്റ് നിരക്കുകള്‍ ക്രമാനുസൃതമായി വര്‍ധിക്കാതിരിക്കുകയും ചെയ്യുന്നത് ബാങ്കുകളുടെ ലാഭം വര്‍ധിപ്പിക്കും.

ചുരുക്കിപ്പറഞ്ഞാല്‍, വന്‍കിട സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പടെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ വാങ്ങുന്നത് ദീര്‍ഘകാലത്തേക്ക് ഗുണകരമാണ്. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ നിക്ഷേപ കാലാവധി ഉള്ളവര്‍ക്ക്  ഇതൊരു റിസ്‌ക് കുറഞ്ഞ സുവര്‍ണ നിക്ഷേപാവസരവുമാണ്.  

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary : Now Best Shares are Available in Discount Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com