ADVERTISEMENT

അവഗണിക്കപ്പെട്ടു കിടക്കുന്ന, അനാകര്‍ഷകമെന്നു തോന്നിപ്പിക്കുന്ന എന്നാല്‍ അടിസ്ഥാനപരമായി ശക്തിയുള്ള ഓഹരികള്‍ ആകര്‍ഷകമായ വിലയില്‍ വാങ്ങിക്കുന്നതാണ് വാല്യു ഇന്‍വെസ്റ്റിങ് അഥവാ മൂല്യാധിഷ്ഠിത നിക്ഷേപം. 

മികച്ച ഓഹരികളാണെങ്കിലും നിലവിലെ വിപണി സാഹചര്യങ്ങളില്‍ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നില്ല. എന്നാല്‍, വിപണി ഉയരുന്നതനുസരിച്ച് അവ കുതിപ്പ് രേഖപ്പെടുത്തുകയും ചെയ്യും. 

വാല്യു ഇന്‍വെസ്റ്റിങ്ങില്‍ പ്രധാനം  ക്ഷമയാണ്. ഇവിടെ വാര്‍ത്തകളില്‍ നിറയുന്ന ഓഹരികളിലായിരിക്കില്ല നിക്ഷേപം. നിക്ഷേപകര്‍ക്ക് ആഴ്ചകളോ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ തന്നെ കാത്തിരിക്കേണ്ടി വരാം. 

മുന്നിലേക്കുള്ള വഴി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള കാര്യമെടുക്കാം. മുൻപ് അവഗണിക്കപ്പെട്ടിരുന്ന ഊര്‍ജം, ഇന്‍ഫ്ര പോലുള്ള മേഖലകള്‍ വീണ്ടും നിക്ഷേപകന്റെ റഡാറിലെത്തി. വളരെ കുറഞ്ഞ മൂല്യത്തിലാണ് ഈ ഓഹരികള്‍ ലഭ്യമായിരുന്നത്. ചരിത്രപരമായി നോക്കിയാല്‍ വാല്യു ഇന്‍വെസ്റ്റിങ് നേട്ടം കൊയ്യുന്നത് പണപ്പെരുപ്പത്തിന്റെ കാലത്താണ്. ഇന്ത്യയില്‍ കഴിഞ്ഞ ആറു മാസങ്ങളായി പണപ്പെരുപ്പം കൂടിവരികയാണ്, ഇതിന് ആനുപാതികമായി വാല്യു ഫണ്ടുകളുടെ പ്രകടനവും മെച്ചപ്പെട്ടു. ഒരാളുടെ ദൈനംദിന ജീവിതത്തില്‍ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന പവര്‍, ടെലികോം, ഫാര്‍മ, ഉപഭോക്തൃ ഉൽപന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഓഹരികളിലാണ് വാല്യു ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപം നടത്തിയിരുന്നത്. കോവിഡാനന്തരം ഈ മേഖലകളെല്ലാം മികച്ച തിരിച്ചുവരവാണ് നടത്തിയത്. സമാനമാണ് യുഎസിലെ കാര്യവും. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമാണ്. 

ഫെയ്സ്ബുക്ക്, ആമസോണ്‍, ആപ്പിള്‍, നെറ്റ്ഫ്ലിക്‌സ്, ഗൂഗിള്‍ തുടങ്ങിയ വമ്പന്‍ ഓഹരികളില്‍ നിക്ഷേപകര്‍ക്ക് താല്‍പര്യം കുറയുകയും പഴയകാല മേഖലകളായ ഓയില്‍, റീടെയില്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഫാര്‍മ തുടങ്ങിയവയിൽ താൽപര്യമേറുകയും ചെയ്യുന്നു.

MF-4-

നിക്ഷേപകന്‍ എന്തു ചെയ്യണം?

വരുന്ന കുറച്ചുവര്‍ഷങ്ങളിലേക്ക് വാല്യു ഫണ്ടുകളെ പിന്തുണയ്ക്കുന്ന നിക്ഷേപക സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍, ദീര്‍ഘകാലനേട്ടം ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് വാല്യു ഫണ്ടുകളെ ആശ്രയിക്കാവുന്നതാണ്. എന്നാല്‍, ക്ഷമയോടെ കാത്തിരിക്കണമെന്നതും മറക്കരുത്  

ലേഖിക കായംകുളത്തെ ആദിത്യ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ സാരഥിയാണ്

English Summary : Value Investing is Ideal for Market Uncertainties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com