ADVERTISEMENT

അമേരിക്കൻ വിപണി ഇന്നലെ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ പോസിറ്റീവ് മേഖലയിലേക്ക് തിരിച്ചു വരവ് കാണിക്കുന്നത് ലോക വിപണിക്ക് അനുകൂലമാണ്. ജാപ്പനീസ് വിപണിയും ഇന്ന് മികച്ച തുടക്കം നേടി. എസ്ജിഎക്സ് നിഫ്റ്റി 15450 പോയിന്റിനടുത്താണ് വ്യാപാരം തുടരുന്നത്. 

ഇന്നും തുടരുന്ന പവലിന്റെ സാക്ഷ്യങ്ങൾ 

ഇന്നലെ ക്യാപിറ്റോൾ ഹില്ലിൽ അമേരിക്കൻ സെനറ്റിന്റെ ഇക്കണോമിക് കമ്മിറ്റിയുടെ മുൻപാകെ ഹാജരായ ഫെഡ് ചെയർമാൻ അമേരിക്കയുടെ സമ്പദ് വ്യവസ്ഥക്ക് അടുത്ത നിരക്കുയർത്തലുകളും താങ്ങാനുള്ള പ്രാപ്തിയുണ്ടെന്നും, എന്നാൽ സാമ്പത്തിക വിവര കണക്കുകളെ അടിസ്ഥാനപ്പെടുത്തി മാത്രമായിരിക്കും അവസാന തീരുമാനങ്ങൾ എന്നും പറഞ്ഞ് അവസാനിപ്പിച്ചു. ഇന്നലെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ടെക്ക് ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തതും, ക്രൂഡ് ഓയിലിന്റെ വീഴ്ച എനർജി സെക്ടറിനെ തകർത്തതും, ബാങ്കിങ്, ചിപ്പ്, ക്രിപ്റ്റോ ഓഹരികളുടെ വീഴ്ചയും ഇന്നലെ അമേരിക്കൻ സൂചികകൾക്ക് നേരിയ നഷ്ടത്തിലുള്ള ക്ലോസിങ് നൽകി. ടെസ്‌ലയുടെ പുത്തൻ പ്ലാന്റുകളുടെ നഷ്ടകണക്കുകൾ പറഞ്ഞ മസ്‌ക് തന്നെയാണ് ഇന്നലെ ഓഹരിയുടെ തിരുത്തൽ ഉറപ്പ് വരുത്തിയത്. ബ്രിട്ടീഷ് പണപ്പെരുപ്പം 9.1% എന്ന 40 വർഷത്തെ റെക്കോർഡ് നിരക്കിലെത്തിയതും ഇന്നലെ ലോക വിപണി കണക്കിലെടുത്തിരുന്നു. 

ഇന്നും ഫെഡ് ചെയർമാൻ സെനറ്റ് കമ്മിറ്റിയുടെ മുമ്പാകെ വീണ്ടും ഹാജരാകാനിരിക്കുന്നത് വിപണിയെ ജാഗരൂകമാക്കിയേക്കാം. അമേരിക്കൻ ജോബ് ഡേറ്റയും യൂറോ സോൺ, അമേരിക്ക, ജർമനി, ജപ്പാൻ, യൂകെ, എന്നിവയുടെ പിഎംഐ കണക്കുകൾ പുറത്ത് വരാനിരിക്കുന്നതും പ്രധാനമാണ്. 

നിഫ്റ്റി 

അമേരിക്കൻ ഫെഡ് ചെയർമാന്റെ സാക്ഷ്യങ്ങളെ ഭയന്ന് വീണ രാജ്യാന്തര വിപണികൾക്കൊപ്പം ഇന്നലെ നഷ്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ബാങ്കിങ്, ഐടി സെക്ടറുകൾക്കൊപ്പം മെറ്റൽ, മീഡിയ, റിയൽറ്റി, എനർജി സെക്ടറുകളും നിഫ്റ്റിയുടെ വീഴ്ചയുടെ ആക്കം കൂട്ടി. മുൻ വ്യാപാര ദിനത്തിൽ മികച്ച മുന്നേറ്റം നേടിയതിന് പിന്നാലെ ഇന്നലെ നേട്ടം കൈവിട്ടത് ഇന്ത്യൻ വിപണിയുടെയും അടിത്തറ ശക്തമല്ലെന്ന സൂചന തരുന്നു. 225 പോയിന്റുകൾ നഷ്ടമാക്കി 15413 പോയിന്റിൽ ഇന്നലെ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 15330 പോയിന്റിലും 15250 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു.15550 പോയിന്റിലും 15650 പോയിന്റിലുമായിരിക്കും നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ റെസിസ്റ്റൻസുകൾ. 

മുൻ നിര ഐടി, ബാങ്കിങ് , ഫിനാൻഷ്യൽ, ഫാർമ, എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്‌സ്  സെക്ടറുകളിൽ വാങ്ങൽ പ്രതീക്ഷിക്കുന്നു.  ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഹിന്ദുസ്ഥാൻ യൂണി ലിവർ, എച്ച്ഡിഎഫ്സി ലിമിറ്റഡ്, എസിസി, പവർ ഗ്രിഡ്, ഹീറോ, ശ്രീ റാം ട്രാൻസ്‌പോർട്ട്, സൺ ടിവി, ഗെയിൽ, ബിർള സോഫ്റ്റ്, ഐആർബി ഇൻഫ്രാ, ജിപിടി ഇൻഫ്രാ, ബിപിസിഎൽ മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു.  

ബാങ്ക് നിഫ്റ്റി 

ഒരു ശതമാനം നഷ്ടത്തിൽ 32845 പോയിന്റിലേക്ക് വീണ ബാങ്ക് നിഫ്റ്റി ഇന്ന് 32650, 32500 പോയിന്റുകളിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 33080 പോയിന്റിലും 33300 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ.

ക്രൂഡ് ഓയിൽ 

സാമ്പത്തികമാന്ദ്യ ഭയം ഓയിൽ ബുള്ളുകളുടെ ആത്മവിശ്വാസം നശിപ്പിച്ചത് ബ്രെന്റ് ക്രൂഡ് വില 110 ഡോളറിൽ താഴെ എത്തിച്ചു. ഫെബ്രുവരിക്ക് ശേഷം ആദ്യമായി അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് ഇന്നലെ 5 ദശലക്ഷം ബാരലിന്റെ ക്രൂഡ് ഓയിൽ ഇൻവെന്ററി വളർച്ച റിപ്പോർട്ട് ചെയ്തതും ക്രൂഡിന് പ്രതികൂലമായി. 100 ഡോളറിൽ ക്രൂഡ് ഓയിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 

സ്വർണം  

അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറാതെ നിൽക്കുന്നത് സ്വർണത്തിന് അനുകൂലമാണ്. ഡോളറിന്റെ അടുത്ത ചലനങ്ങൾ രാജ്യാന്തര സ്വർണ വിലയ്ക്ക് വളരെ പ്രധാനമാണ്. സ്വർണം മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com