ADVERTISEMENT

കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ, സുസുക്കി കമ്പനിയുടെ സഹകരണത്തോടെ ആരംഭിച്ച വാഹനനിർമാണ കമ്പനിയാണ് മാരുതി ഉദ്യോഗ് ലിമിറ്റഡ്. 2007ൽ സർക്കാർ ഓഹരികൾ വിറ്റഴിച്ചതോടെ കമ്പനി പുതിയ പേര് സ്വീകരിച്ചു. ഇന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്നു. കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും ജപ്പാനിലെ സുസുക്കി മോട്ടർ കോർപറേഷന്റെ കൈവശമാണ്. 

മോട്ടർ വാഹനവിപ്ലവം ഇന്ത്യയിൽ കൊണ്ടുവന്ന വാഹനനിർമാണ കമ്പനിയാണ് മാരുതി ലിമിറ്റഡ്. മാരുതി സുസുക്കി കമ്പനിക്ക് ഗുർഗോണിലും മനേസറിലുമാണ് പ്രധാന പ്ലാന്റുകൾ. രണ്ടു പ്ലാന്റുകളിലുംകൂടി പ്രതിവർഷം പത്തുലക്ഷത്തിലധികം വാഹനങ്ങൾ നിർമിക്കുന്നു. 

ഇന്ത്യൻ വാഹന വ്യവസായ ചരിത്രത്തിലെ ഒരു സുപ്രധാന മുന്നേറ്റമായിരുന്നു മാരുതി 800 എന്ന 796 സിസി കാറിന്റെ വരവ്. സാധാരണക്കാരനെ വാഹന ഉടമയാക്കിയ സംഭവം. അംബാസഡർപോലുള്ള ഇന്ത്യൻ കമ്പനികളെ മാരുതിയുടെ വരവ് വളരെ പ്രതികൂലമായി ബാധിച്ചു. ഒരുകാലത്ത് ഇന്ത്യൻ റോഡുകളെ അടക്കിവാണിരുന്ന കാറായിരുന്നു അംബാസഡർ. പിന്നെ കമ്പനി തന്നെ അടച്ചുപൂട്ടി. 

ഓഹരിപങ്കാളിത്തവും വിൽപനയും

2002 ൽ മാരുതിയിൽ സുസുക്കിയുടെ ഓഹരിപങ്കാളിത്തം 54.2% ആക്കി. 2003 ൽ പബ്ലിക് ഇഷ്യൂ വഴി മാരുതിയുടെ 25% സർക്കാർ ഓഹരികൾ വിറ്റഴിച്ചു. പിന്നീടു രണ്ടു പ്രാവശ്യമായി 18.27 ശതമാനവും 10.27 ശതമാനം ഓഹരികളും സർക്കാർ വിറ്റഴിച്ചു. 2003 ൽ 125 രൂപ പ്രതിയോഹരിയായി ഇനിഷ്യൽ പബ്ലിക് ഇഷ്യൂ നടത്തിയ ഓഹരികൾ ലിസ്റ്റിങ് സമയത്ത് 164 രൂപ ലെവലിലാണ് ട്രേഡിങ് ആരംഭിച്ചത്. മാരുതിയുടെ കൂടുതൽ ഓഹരികളും പഞ്ചാബ് നാഷനൽ ബാങ്ക്, എസ്ബിഐ, എൽഐസി, കോർപറേഷൻ ബാങ്ക് എന്നീ ബാങ്കുകളും  സ്ഥാപനങ്ങളുമാണു വാങ്ങിയത്. ഇതിൽ എൽഐസിയാണ് 12.5 % ഓഹരികളുള്ള ഏറ്റവും വലിയ രണ്ടാമത്തെ ഓഹരി പങ്കാളി. 

ഉപഭോഗ വളർച്ചയുടെ ക്ലാസിക് ഉദാഹരണമാണ് ഒരു സ്റ്റോക്ക് ഇഷ്യൂ കഴിഞ്ഞ് ഇരുപതു വർഷമാകുമ്പോഴേക്കും 9,000 രൂപയിലേക്ക് എത്തുന്നത്. ഇന്നത്തെ മാർക്കറ്റ് വില 8,830 രൂപയാണ്. മാർക്കറ്റ് ക്യാപ്പിറ്റലൈസേഷന്റെ കാര്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ സ്റ്റോക്കാണ്. മുന്നിൽ റിലയൻസും ടിസിഎസ്, എച്ച്ഡിഎഫ്സി, ഐടിസി എന്നീ കമ്പനികളുമാണ്. 

കമ്പനിക്ക് അനുകൂലമായ ഘടകങ്ങൾ 

1. കമ്പനിയുടെ വാഹനങ്ങൾക്കുള്ള ശക്തമായ ഡിമാൻഡ്.

2. ചിപ്പ് സപ്ലേ മെച്ചപ്പെട്ടത് അനുകൂല ഘടകം.

3. കമോഡിറ്റി ഇൻഫ്ലേഷൻ കുറഞ്ഞുവരുന്നത്. 

4. വിദേശനാണ്യ വിനിമയത്തിലെ അനുകൂല ഘടകം. 

5. നോൺ അർബൻ മാർക്കറ്റിലെ മൊത്തത്തിലുള്ള ഡിമാൻഡ് വർധന 43.61 ശതമാനം.

6. ഇന്ത്യയിലുടനീളമുള്ള സർവീസ് നെറ്റ്‌വർ‌ക്ക്.

7. ഉൽപന്നത്തിന്റെ റീസെയിൽ വാല്യു. 

8. മറ്റു വാഹനനിർമാതാക്കളുമായി താരതമ്യം ചെയ്യുമ്പോഴുള്ള വിലക്കുറവ്. 

9. കുറഞ്ഞ സ്പെയർ, സർവീസ് ചാർജ്. 

കമ്പനിയിലുള്ള ജനപ്രീതിക്കു പുറമേ, അടുത്തകാലത്ത് അടുത്ത 18 മാസത്തിനകം പുറത്തിറക്കാൻപോകുന്ന പുതിയ വേരിയന്റുകളുടെ നിരയും സുസുക്കി മോട്ടർ കോർപറേഷന്റെ ഉപകമ്പനിയായ ‘സുസുക്കി മോട്ടർ ഗുജറാത്ത്’ ഗുജറാത്ത് ഗവൺമെന്റ് ഒപ്പിട്ട MOU പ്രകാരം 2025 ൽ ആദ്യത്തെ ഇലക്ട്രിക് വാഹനം (EV) പുറത്തിറക്കും. കമ്പനിയുടെ വിപണിവിഹിതം 45 ശതമാനത്തിൽനിന്നു 2024 ആകുമ്പോഴേക്കും 46% ആകാനാണ് ലക്ഷ്യം. ഇപ്പോൾ ബുൾട്രെൻഡിലാണ് കമ്പനി. 

2022 മാർച്ചിലെ കണക്കു പ്രകാരം കമ്പനിയുടെ വിൽപന 26,749 കോടിയാണ്. അറ്റാദായം 1,804 കോടിയും ബുക് വാല്യു 1,831.17 രൂപയാണ്. പിഇ 68.16 ഉം സെക്ടർ പിഇ 45.99 ഉം ആണ്. ഇപിഎസ് 128.43 രൂപയും. ഒരു വർഷത്തെ ഉയർന്ന ഓഹരിവില 9,050രൂപയും കുറഞ്ഞ വില 6,536 രൂപയുമാണ്. 

ഓഹരി വിപണിയിൽ ഐപിഒ സമയത്ത് ഒരുലക്ഷം രൂപ നിക്ഷേപിച്ച നിക്ഷേപകന് എത്രമാത്രം വെൽത്ത് ആണ് ക്രിയേറ്റ് ചെയ്തതെന്നു നോക്കാം. 5 വർഷംകൊണ്ട് ഒന്നരലക്ഷവും (1,50.368 രൂപ) 10 വർഷംകൊണ്ട് 5 ലക്ഷവും (4,88,748) 15 വർഷം കൊണ്ട് 10 ലക്ഷവും (10,92,767 രൂപ) നേടാനായി. 

കോവിഡിന്റെ പ്രശ്നത്തോടൊപ്പമുണ്ടായിരുന്ന ചിപ്പ് ക്ഷാമം മാറിവന്നതോടെ ഏറ്റവും പ്രതീക്ഷയർപ്പിക്കാവുന്ന സെക്ടറായി ഓട്ടോസെക്ടർ മാറിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് മാരുതി ഉൾപ്പെടെയുള്ള മുൻനിര കമ്പനികളുടെ ഓഹരികളിലുള്ള മുന്നേറ്റം. 

ലേഖകൻ ഓഹരി വിപണി നിരീക്ഷകനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary : Know More About Maruti the Multi Bagger Stock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com