ADVERTISEMENT

മൂന്ന് മാസത്തെ ഇടവേള അവസാനിപ്പിച്ച് ഐപിഒ വിപണി വീണ്ടും സജീവമാകുന്നു. ഇലക്ട്രോണിക് മാനുഫാക്ചറിങ് സർവീസ് കമ്പനിയായ സിർമ എസ്ജിഎസ് ടെക്‌നോളജിയുടെ ഐപിഒ വെള്ളിയാഴ്ച തുടങ്ങും. വിപണിയിലെ ചാഞ്ചാട്ടം കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി ഐപിഒ വിപണിയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു കമ്പനികൾ. 

ഓഗസ്റ്റ് 12 ന് തുടങ്ങുന്ന  സിർമ എസ്ജിഎസ് ടെക്കിന്റെ  ഐപിഒ ഓഗസ്റ്റ് 18 ന് അവസാനിക്കും.  ഓഹരി ഒന്നിന് 209-220 രൂപയാണ്  പ്രൈസ് ബാൻഡായി നിശ്ചയിച്ചിരിക്കുന്നത്. ഐപിഒ വഴി 840 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.സിർമ എസ്‌ജിഎസ് ടെക്കിന്റെ ഐപിഒയിൽ 766 കോടിയുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടർ വീണാ കുമാരി ടണ്ടന്റെ 3.37 ദശലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലും (OFS) ഉൾപ്പെടും. 

28 കമ്പനികള്‍ക്ക് അനുമതി

ഐപിഒ വഴി ധനസമാഹരണം നടത്തുന്നതിന് 28 കമ്പനികൾക്ക് ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ( സെബി) അനുമതി നൽകിയിരുന്നു.  മൊത്തം 45,000 കോടി രൂപയുടെ ഐപിഒ പദ്ധതികൾക്കാണ് സെബി അനുമതി നൽകിയത്. ഇതിൽ 11 കമ്പനികളുടെ ഐപിഒ ഇതിനകം വിപണിയിലെത്തി. പ്രഥമ ഓഹരി വിൽപനയിലൂടെ  മൊത്തം 33,254 കോടി രൂപയാണ് ഈ പതിനൊന്ന് കമ്പനികൾ ചേർന്ന് സമാഹരിച്ചത്. ഇതിൽ സിംഹഭാഗവും (20,557 കോടി രൂപ) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) പബ്ലിക് ഇഷ്യുവിലൂടെയാണ് സമാഹരിച്ചത്. 

ലൈഫ്‌സ്റ്റൈൽ റീട്ടെയിൽ ബ്രാൻഡായ ഫാബ്ഇന്ത്യ, എഫ്‌ഐഎച്ച് മൊബൈലുകളുടെയും ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനമായ ഭാരത് എഫ്‌ഐഎച്ച്, ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ്, ബ്ലാക്ക്‌സ്റ്റോൺ പിന്തുണയുള്ള ആധാർ ഹൗസിങ് ഫിനാൻസ്, മാക്ലിയോഡ്‌സ് ഫാർമസ്യൂട്ടിക്കൽസ്, സൂപ്പർ സ്‌പെഷ്യാലിറ്റി മദർ & ബേബികെയർ ശൃംഖലയായ ക്ലൗഡ്‌നൈൻ നടത്തുന്ന കിഡ്‌സ് ക്ലിനിക് ഇന്ത്യ  തുടങ്ങിയ കമ്പനികൾക്ക്  ഐപിഒ തുടങ്ങുന്നതിന് സെബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 

വെല്ലുവിളി ഒഴിവാക്കി കമ്പനികൾ

സെബിയുടെ അനുമതി ലഭിച്ചിട്ടും ഈ കമ്പനികളിൽ  പലതും  ഐപിഒ പുറത്തിറക്കുന്ന  തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ വിപണി സാഹചര്യങ്ങൾ വെല്ലുവിളി ഉയർത്തുന്നതിനാൽ ഐപിഒ തുടങ്ങുന്നതിന്  കമ്പനികൾ കൂടുതൽ അനുയോജ്യമായ  സമയത്തിനായി കാത്തിരിക്കുകയാണെന്ന് മെർച്ചന്റ് ബാങ്കർമാർ പറഞ്ഞു. മെയ് മാസത്തിന് ശേഷം ഒരു പബ്ലിക് ഇഷ്യു പോലും എത്തിയില്ല.  വിപണി അനുകൂലമാകുന്നതോടെ കൂടുതൽ കമ്പനികൾ ഐപിഒയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2021-22 സാമ്പത്തിക വർഷത്തിൽ   റെക്കോഡ് ധനസമാഹരണത്തിനാണ് ഐപിഒ വിപണി സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം  52 കമ്പനികൾ ഐപിഒ വിപണിയിൽ എത്തി. മൊത്തം 1.11 ലക്ഷം കോടി രൂപയാണ്  സമാഹരിച്ചത്. 

English Summary : More Companies are Coming with IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com