ADVERTISEMENT

വിപണിയിലെ ഐപിഒ (പ്രഥമ ഓഹരി വില്‍പ്പന) വസന്തത്തിന്റെ വാര്‍ത്തകള്‍ കണ്ട് ചാടി മെഗാ ഐപിഒകളുടെ ഭാഗമായ നിക്ഷേപകരെല്ലാം ഇപ്പോള്‍ ആഘാതത്തിലാണ്. വലിയ നഷ്ടമാണ് അവര്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ മാത്രം കണ്ട് ഐപിഒക്ക് പോയതിന്റെ ദുരനുഭവങ്ങളാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏകദേശം 41 വന്‍കിട ഐപിഒകളാണ് ഇന്ത്യയില്‍ നടന്നത്. ഇതില്‍ പകുതിയിലധികവും ഇപ്പോള്‍ ട്രേഡ് ചെയ്യുന്നത് ലിസ്റ്റിങ് വിലയേക്കാള്‍ മോശം അവസ്ഥയിലാണ്. 18 ഓഹരികള്‍ വ്യാപാരം നടത്തുന്നത് ഇഷ്യു പ്രൈസിനേക്കാള്‍ താഴെയും. ഇതില്‍ 12 ഐപിഒകളാണ് നിക്ഷേപകന്റെ കീശ മൃഗീയമായി ചോര്‍ത്തിക്കളഞ്ഞത്. ഈ ഓഹരിവിലകളിലുണ്ടായ ഇടിവ് 50-65 ശതമാനത്തോളം വരും. അടുത്തകാലത്തൊന്നും ഒരു തിരിച്ചുവരവ് ഇവയ്ക്കുണ്ടാകുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്ക് ഇപ്പോഴില്ല.

ധനകാര്യ ടെക്‌നോളജി കമ്പനിയായ പിബി ഫിന്‍ടെക്കാണ് മൂല്യശോഷണത്തിലെ മുമ്പന്‍. 2021 നവംബറിലായിരുന്നു പിബി ഫിന്‍ടെക്കിന്റെ ഐപിഒ, പ്രതിഓഹരിക്ക് 980 രൂപയെന്ന നിലയിലായിരുന്നു ഇഷ്യുപ്രൈസ്. പ്രശസ്ത ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമായ പോളിസി ബസാറിന്റെ മാതൃകമ്പനിയാണ് പിബി ഫിന്‍ടെക്. ലിസ്റ്റിങ്ങിന് ശേഷം 1470 രൂപയെന്ന ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരി എത്തിയെങ്കിലും പിന്നീട് കുതിപ്പ് തുടരാനായില്ല. ഏറ്റവും ഉയര്‍ന്ന ഓഹരി വിലയെ അപേക്ഷിച്ച് ഏകദേശം 67 ശതമാനത്തോളം തകര്‍ച്ചയാണ് കമ്പനിക്ക് നേരിട്ടത്.

കാലിടറിയ പേടിഎമ്മും സൊമാറ്റോയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്നു വിജയ് ശേഖര്‍ ശര്‍മയുടെ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം. ഇവരുടെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ ഐപിഒയും വളരെയധികം ആഘോഷിക്കപ്പെട്ട് എത്തിയതായിരുന്നു. 2021 നവംബറിലായിരുന്നു കമ്പനിയുടെ പ്രഥമ ഓഹരി വില്‍പ്പന. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന നില 1961.05 രൂപയായിരുന്നു. ഇതിനെ അപേക്ഷിച്ച് 66.5 ശതമാനം ഇടിവിലാണ് പേടിഎം ഓഹരികളുടെ വ്യാപാരം. ഇഷ്യു പ്രൈസിനെ മറികടക്കാന്‍ ഒരിക്കല്‍ പോലും വണ്‍97 കമ്യൂണിക്കേഷന്‍സിനായില്ല. ഐപിഒ നിക്ഷേപകരുടെ നഷ്ടം 69 ശതമാനത്തോളം വരും.

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പായ സൊമാറ്റോയ്ക്കും നേരിട്ടത് വന്‍നഷ്ടമാണ്, 65.8 ശതമാനം.

‌പൊലിഞ്ഞ എല്‍ഐസി സ്വപ്‌നം

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ പ്രഥമ ഓഹരി വില്‍പ്പന ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. മേയ് മാസത്തിലായിരുന്നു കമ്പനിയുടെ ലിസ്റ്റിങ്. മേയ് 17ന് ഓഹരി വില 920 രൂപയിലെത്തി. അത് കഴിഞ്ഞ ശേഷം ഓഹരിക്ക് കിതപ്പായിരുന്നു. 630 രൂപയോട് അടുത്താണ് ഇപ്പോള്‍ എല്‍ഐസി ഓഹരി വ്യാപാരം നടത്തുന്നത്. ഏകദേശം 31 ശതമാനത്തോളമാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.

വലിയ ഐപിഒകള്‍ക്ക് അനുകൂലമായ വിപണി സാഹചര്യമല്ല നിലവില്‍ എന്നതാണ് ഇത്തരം നഷ്ടങ്ങള്‍ക്ക് കാരണമായി പല വിപണി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

ഐപിഒ നേട്ടം

2022ല്‍ ഇതുവരെ 51 ഐപിഒകളാണ് നടന്നത്, ഇതിലൂടെ സമാഹരിക്കപ്പെട്ടതാകട്ടെ 38,155 കോടി രൂപയും. മുന്‍വര്‍ഷത്തെ 55 ഐപിഒകളിലൂടെ ഇതേ കാലയളവില്‍ സമാഹരിക്കപ്പെട്ടത് 64,768 കോടി രൂപയായിരുന്നു. ഈ വര്‍ഷം നടന്ന എട്ട് വന്‍കിട ഐപിഒകളിലെ ഏറ്റവും വലുത് എല്‍ഐസിയുടേത് തന്നെയായിരുന്നു, 20,500 കോടി രൂപയുടെ പ്രഥമ ഓഹരി വില്‍പ്പന.

2021ലെ സെപ്റ്റംബര്‍ വരെയുള്ള കണക്കെടുത്താല്‍ ഐപിഒകള്‍ നല്‍കിയ നേട്ടം 74 ശതമാനമായിരുന്നു എങ്കില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ലഭിച്ച ശരാശരി നേട്ടം 50 ശതമാനമാണ്. ഈ വര്‍ഷം നെഗറ്റീവ് റിട്ടേണ്‍ നല്‍കിയ കമ്പനികളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടായി. 45 ശതമാനം കമ്പനികള്‍ 20 ശതമാനം നേട്ടവും അഞ്ച് ഐപിഒകള്‍ 100 ശതമാനത്തിലധികം നേട്ടവും നല്‍കി. അടുത്ത വലിയ ഐപിഒ ഒയോ ഹോട്ടല്‍സിന്റേതാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ കമ്പനിയുടെ വാല്യുവേഷനുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ ആശയക്കുഴപ്പങ്ങള്‍ നിക്ഷേപകരില്‍ അത്ര ആവേശം ജനിപ്പിക്കുന്നില്ല.

English Summary: Hige Loss from Recent IPOs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com