ADVERTISEMENT

സെൻസെക്‌സ് സർവകാല ഔന്നത്യത്തിലേക്കു കുതിച്ചതിന്റെ ഉത്സാഹത്തിലാണെങ്കിലും ഓഹരി വിപണിയിൽ ഉയർന്നുകേൾക്കുന്നത് ഇനി എങ്ങോട്ട് എന്ന ചോദ്യം. ‘സാന്റ ക്ലോസ് റാലി’ എന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഡിസംബർകാല കുതിപ്പിനുള്ള സാധ്യതകൾക്കാണു മുൻതൂക്കമെങ്കിലും നിക്ഷേപകരുടെ വർഷാവസാന ലാഭമെടുപ്പിൽ സൂചികകൾക്കു കിതപ്പു നേരിടേണ്ടിവന്നേക്കാമെന്ന ആശങ്കയും ഇല്ലാതില്ല.

കഴിഞ്ഞ വ്യാപാരവാരത്തിൽ സെൻസെക്‌സിന്റെ കയറ്റം അവസാനിച്ചത് 62,293 .64 പോയിന്റിലാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ‘ക്‌ളോസിങ്’ നിലവാരം. നിഫ്‌റ്റി 18,512.75 പോയിന്റ് വരെ ഉയർന്നിരിക്കുന്നു. സർവകാല ഔന്നത്യത്തിലേക്ക് ഉയർന്നിട്ടില്ലെങ്കിലും നിഫ്‌റ്റി അതിനു തൊട്ടരികിൽ. 

ഇന്ത്യ മികച്ച വിപണി

ഇന്ത്യൻ വിപണി ഇപ്പോൾ ലോകമെങ്ങുമുള്ള വിപണികളിൽ ഏറ്റവും മികച്ചവയിലൊന്നായി മാറിയിരിക്കുകയാണ്. രാജ്യത്തെ സാമ്പത്തിക കാലാവസ്‌ഥ വളരെ മെച്ചപ്പെട്ടിരിക്കുന്നുവെന്നും ഇത് എല്ലാ ബിസിനസ് രംഗത്തും പ്രതിഫലിക്കാൻ തുടങ്ങുകയാണെന്നുമുള്ള വിലയിരുത്തലാണു വിപണിക്കു വിദേശത്തുനിന്നുപോലും പിന്തുണ വർധിക്കാൻ പ്രധാന കാരണം. പല വ്യവസായ മേഖലകളിൽനിന്നുമുള്ള പ്രാരംഭ സൂചനകൾ ഉണർവിന്റേതാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമായ ഉണർവിന് ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ തുടർച്ച നേടാനാകുമെന്നാണു പ്രതീക്ഷ. അങ്ങനെയെങ്കിൽ നിഫ്‌റ്റി നിലവിലെ റെക്കോർഡ് മറികടന്നു 18,650 വരെ ഉയരുമെന്ന് ഉറപ്പ്. ഡിസംബർകാല മുന്നേറ്റം സാധ്യമായാൽ നിഫ്‌റ്റി 18,800 – 19,000 നിലവാരത്തിലേക്ക് ഉയർന്നുകൂടായ്‌കയില്ല. അതേസമയം, വർഷാവസാന ലാഭമെടുപ്പിന്റെ അളവു വല്ലാതെ വർധിച്ചാൽ നിഫ്‌റ്റിക്കു 18,000 – 18,100 നിലവാരത്തിലേക്കു പിൻവാങ്ങേണ്ടിവരാം.

ബജറ്റിന്റെ സ്വാധീനം

അതിനിടെ, ബജറ്റ് അവതരണത്തിനു മുന്നോടിയായി വിവിധ മേഖലകളുടെ പ്രതിനിധികളുമായി നടത്താറുള്ള കൂടിയാലോചനകളുടെ പരമ്പരയ്‌ക്കു കേന്ദ്ര ധന മന്ത്രി തുടക്കം കുറിച്ചിട്ടുണ്ട്. ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതി സംബന്ധിച്ചു ചില പരിഷ്‌കാരങ്ങൾക്കു കേന്ദ്ര ധന മന്ത്രാലയം സജീവമായി ആലോചിക്കുന്നതായും അറിയുന്നു. ബജറ്റ് സംബന്ധമായ പ്രതീക്ഷകളുടെ പ്രതിഫലനം ഇനിയുള്ള ഏതാനും ആഴ്‌ചകളിൽ ഓഹരി വിപണിയെ സ്വാധീനിക്കാനുള്ള സാധ്യത ഈ സാഹചര്യത്തിൽ വിസ്‌മരിക്കാവുന്നതല്ല.

English Summary : Market is getting Ready for Santa Claus Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com