ADVERTISEMENT

ഇന്നലെയും അമേരിക്കൻ വിപണി നഷ്ടം കുറിച്ചതിന് ശേഷം ഇന്നും അമേരിക്കൻ  ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിൽ തുടങ്ങി. എസ്ജിഎക്സ് നിഫ്റ്റി 18700 പോയിന്റിൽ താഴെയാണ് വ്യാപാരം തുടരുന്നത്. 

വീണ്ടും മാന്ദ്യ ഭീതിയിൽ അമേരിക്ക 

അമേരിക്കൻ ബോണ്ട് യീൽഡ് വീഴ്ച തുടരുന്നത് മാന്ദ്യ ലക്ഷണമായി വിലയിരുത്തപ്പെടുന്നു. 10 വർഷ ബോണ്ട് യീൽഡ് 3.43%ലേക്ക് വീണപ്പോളും ടെസ്‌ലയുടെയും ആപ്പിളിന്റെയും വലിയ വീഴ്ച നാസ്ഡാകിന്  നഷ്ടം നൽകി. ഡൗ ജോൺസ്‌ മാറ്റമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. അടുത്ത ആഴ്ചയിലെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും, ഫെഡ് തീരുമാനങ്ങളും കാത്തിരിക്കുകയാണ് വിപണി. നാളെ വരുന്ന ചൈനീസ് റീറ്റെയ്ൽ,പണപ്പെരുപ്പവും, അമേരിക്കൻ മൊത്ത വിലക്കയറ്റവും വിപണിക്ക് പ്രധാനമാണ്. ജാപ്പനീസ് ജിഡിപി വളർച്ച ശോഷണം വിപണി ഭയന്നിരുന്നതിനേക്കാൾ മയപ്പെട്ടത് വിപണിക്ക് അനുകൂലമാണെങ്കിലും ജപ്പാൻ കറന്റ് അക്കൗണ്ട് കമ്മിയിലേക്ക് വീണത്  വിപണിക്ക് ക്ഷീണമാണ്. 

ഇന്ന് വരുന്ന അമേരിക്കൻ ജോബ് ഡേറ്റയും, ഇസിബി പ്രസിഡന്റിന്റെ പ്രസംഗവും വിപണിക്ക് പ്രധാനമാണ്. ഇന്നും മാന്ദ്യഭയം തന്നെയാകും വിപണിയെ നിയന്ത്രിക്കുക. 

നിഫ്റ്റി 

ഇന്നലെയും ഒരു ഫ്ലാറ്റ് തുടക്കം നടത്തിയ ഇന്ത്യൻ വിപണി ആർബിഐ നയപ്രഖ്യാപന ശേഷം വീഴ്ച തുടർന്നു. പൊതു മേഖല ബാങ്കുകളും,എഫ്എംസിജി സെക്ടറുകളും മാത്രം നേട്ടത്തിൽ തുടർന്ന ഇന്നലെ എനർജി, റിയൽറ്റി, ഓട്ടോ, മെറ്റൽ, ഐടി സെക്ടറുകൾ കൂടുതൽ നഷ്ടം കുറിച്ചു. അമേരിക്കൻ വിപണിയിലെ മാന്ദ്യ ഭയം ഇന്നും ഇന്ത്യൻ ടെക്ക് ഓഹരികൾക്ക് ക്ഷീണമായേക്കാം.  

അവസാന മണിക്കൂറുകളിൽ 18528 പോയിന്റ് വരെ വീണ നിഫ്റ്റി ഇന്നലെ 0.44% നഷ്ടത്തിൽ 18560 പോയിന്റിൽ വ്യപരാമവസാനിപ്പിച്ചു. നിഫ്റ്റി ഇന്ന്  18500 പോയിന്റിലും 18440 പോയിന്റിലും ആദ്യ പിന്തുണകൾ നേടിയേക്കാം. 18680 പോയിന്റിലും 18750 പോയിന്റിലും നിഫ്റ്റി റെസിസ്റ്റൻസും പ്രതീക്ഷിക്കുന്നു.       

ബാങ്ക് നിഫ്റ്റി 

ആർബിഐ റിപ്പോ നിരക്ക് വർദ്ധനയും, ജിഡിപി ലക്ഷ്യത്തിൽ കുറവും പ്രഖ്യാപിച്ച ഇന്നലെ 40 പോയിന്റ് മാത്രം നഷ്ടത്തിൽ 43098 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നും 42940 പോയിന്റിലും, 42800 പോയിന്റിലും ബാങ്ക് നിഫ്റ്റി പിന്തുണ നേടിയേക്കാം. 43270 പോയിന്റിലും, 43430 പോയിന്റിലും ബാങ്ക് നിഫ്റ്റി റെസിസ്റ്റൻസും പ്രതീക്ഷിക്കുന്നു. 

ആർബിഐ നിരക്ക് വർദ്ധനവ് 

കേന്ദ്ര ബാങ്ക് റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ച് 6.25%ൽ എത്തിച്ചത് വിപണി പ്രതീക്ഷിച്ചത് തന്നെയായിരുന്നു. പണപ്പെരുപ്പം കൂടുതൽ നിയന്ത്രിതമാകുമെന്ന് സൂചിപ്പിച്ച ആർബിഐ ഗവർണർ നടപ്പ് സാമ്പത്തിക വർഷത്തിലെ ജിഡിപി ലക്‌ഷ്യം ലോക ബാങ്കിന്റെ ലക്ഷ്യവുമായി താദാത്മ്യപ്പെടുത്തി 7%ൽ നിന്നും 6.8% ആയി കുറച്ചത് വിപണിയുടെ ആവേശം കെടുത്തി.   

ക്രൂഡ് ഓയിൽ 

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വീഴ്ച മുന്നേറ്റം നൽകിയെങ്കിലും ഇന്നലെയും മാന്ദ്യ ഭയം ക്രൂഡ് ഓയിലിന് വീഴ്ച നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ ഒരാഴ്ചക്കുള്ളിൽ 10 ഡോളറിലേറെ വീണ് 77 ഡോളറിൽ വ്യാപാരം തുടരുന്നു. 

സ്വർണം 

മാന്ദ്യഭയത്തിൽ വീഴുന്ന ബോണ്ട് യീൽഡ് ഇന്നലെയും രാജ്യാന്തര സ്വർണ വിലയെ 1800 ഡോളറിനടുത്ത് എത്തിച്ചു. വിപണിയിലെ മാന്ദ്യ ഭയം സ്വർണത്തിന് അനുകൂലമാണെങ്കിലും അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും, ഫെഡ് തീരുമാനങ്ങളും ബോണ്ട് യീൽഡിനും ഡോളറിനും തിരിച്ചു വരവ് നൽകിയേക്കാവുന്നതും സ്വർണത്തിന് പ്രധാനമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com