ADVERTISEMENT

വിശ്വസിച്ച് നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപകരുടെ പണം വീണ്ടും ദുരുപയോഗം ചെയ്തോ എന്ന് സംശയിക്കുന്ന  ഒരു കേസ് കൂടി ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. യെസ് ബാങ്കും, നിപ്പോൺ മ്യൂച്ചൽ ഫണ്ടും തമ്മിൽ നടത്തിയ ചില അവിശുദ്ധ ഇടപാടുകളുടെ വാർത്തകളാണ് രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. സെബി ഈ കാര്യത്തിൽ അന്വേഷണവും തുടങ്ങി. കുറ്റം കണ്ടെത്തിയാൽ മൂലധന വിപണികളിൽ നിന്നും മാറ്റി നിർത്തുന്നത് തുടങ്ങി കൂടിയ തുക പിഴയും ലഭിക്കാവുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് സൂചന.

വീണ്ടും ഫ്രണ്ട് റണ്ണിങ്  

ടി വി ചാനലുകളിൽ സ്ഥിരമായി വരുന്ന  ഓഹരി വിശകലന വിദഗ്ധരുടെ വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ 'സെബി' റെയ്‌ഡുകൾ നടത്തിയെന്ന വാർത്ത വരുന്നുണ്ട്.പുണെ, കൊൽക്കത്ത, നോയിഡ, ജയ്‌പൂർ എന്നിവിടങ്ങളിൽ ഒരേ സമയമായിരുന്നു റെയ്‌ഡുകൾ നടത്തിയത്. 'ഓഹരി വിദഗ്ധർ'  നിക്ഷേപകർക്ക് ടി വി ചാനലുകളിലൂടെ ഓഹരി വാങ്ങുന്നതിനും, വിൽക്കുന്നതിനുമുള്ള നിർദേശങ്ങൾ നൽകി പിന്നാമ്പുറത്ത് കോടികൾ ഫ്രണ്ട് റണ്ണിങിലൂടെ ഉണ്ടാക്കുന്നുണ്ടെന്നാണ് സെബി സംശയിക്കുന്നത്. ഫ്രണ്ട് റണ്ണിങ് എന്നതിന് കൃത്യമായ നിർവചനങ്ങളൊന്നും ഇല്ലെങ്കിലും ഭാവിയിൽ നടക്കാൻ പോകുന്ന ഇടപാടിനെ  കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അധാർമികമായി ഓഹരി ഇടപാടുകൾ നടത്തുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഓഹരി വിപണിയിലെ നിയമ വിരുദ്ധമായ കാര്യമാണ് 'ഫ്രണ്ട് റണ്ണിങ്'. രഹസ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മ്യൂച്ചൽ ഫണ്ട് മാനേജർമാരോ, ബ്രോക്കർമാരോ, വിശകലന വിദഗ്ധരോ, യു ട്യൂബർമാരോ, തങ്ങൾക്കു നല്ല ലാഭമുണ്ടാക്കാൻ സാധിക്കുന്ന രീതിയിൽ ചില വ്യാപാരങ്ങൾ ആദ്യം നടത്തിയശേഷം പിന്നീട് ഇടപാടുകാരന്റെ വ്യാപാരങ്ങൾ നടത്തുന്ന രീതിയാണിത്. പല തരത്തിലുള്ള 'ഫ്രണ്ട്  റണ്ണിങ്'  ഉണ്ട്. 

ആക്സിസ്, ഇൻവെസ്‌കോ മ്യൂച്ചൽ ഫണ്ടുകളിലെ തട്ടിപ്പുകൾ 

ആക്സിസ് മ്യൂച്ചൽ ഫണ്ടിനായി ഓഹരികൾ വാങ്ങുന്നതിനു മുൻപ് ഫണ്ട് മാനേജർമാർ വേറെ ചില സ്വകാര്യ അക്കൗണ്ടുകളിലൂടെ മുൻകൂട്ടി തങ്ങൾക്കു സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തിൽ  ഓഹരികൾ വാങ്ങി വൻ ലാഭമുണ്ടാക്കുന്ന രീതി കഴിഞ്ഞ വർഷം  സെബി കണ്ടെത്തിയിരുന്നു. അതുപോലെ ഒരു സമയത്ത്  നല്ല ലാഭത്തിലായിരുന്ന ഫ്രാങ്ക്‌ളിൻ ടെംപിൾടണ്ണിന്റെ മ്യൂച്ചൽ ഫണ്ട് പൊടുന്നനെ  നിർത്തലാക്കിയിരുന്നു. പക്ഷെ ഇപ്പോൾ സെബി കർശനമായി ഇത്തരം കള്ളത്തരങ്ങളിൽ ഇടപെട്ടു നിക്ഷേപകരുടെ പണം തിരിച്ചു കൊടുക്കുവാനുള്ള നടപടികൾ ചെയ്യുന്നുണ്ട്.

financial-fraud

കുറച്ചു മാസങ്ങൾക്ക് മുൻപ് ഇൻവെസ്‌കോ ഇന്ത്യ അസറ്റ് മാനേജ്മെന്റ് കമ്പനിയിലും തട്ടിപ്പ് നടന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു. ക്രെഡിറ്റ് റിസ്ക് കൂടുന്ന സമയത്ത് മോശമായ സ്കീമുകൾ ചെറുകിട നിക്ഷേപ പദ്ധതികളിലേക്കു മാറ്റുക എന്ന നിയമ ലംഘനമാണ് ഇവർ നടത്തിയിട്ടുള്ളത്. ക്രെഡിറ്റ് റേറ്റിങ് നിലനിർത്തുന്നതിനാണ് ഇത്തരം തട്ടിപ്പുകൾ നടത്തിയിരിക്കുന്നത്. 

നിക്ഷേപകർ എന്ത് ചെയ്യും?

മുൻകാലങ്ങളെ അപേക്ഷിച്ച് സെബി നിയമങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും തട്ടിപ്പുകൾ നടക്കുന്നുണ്ട്. പൊതുജനത്തിനെ  കഴുതകളാക്കുന്ന തരത്തിലുള്ള ചിത്ര രാമകൃഷ്ണൻ-യോഗി തട്ടിപ്പുകൾ വർഷങ്ങൾ കഴിഞ്ഞു മാത്രമാണ് പുറത്തു വന്നത്. ചെറുകിട നിക്ഷേപകരുടെയും, എൻ പി എസ്, ഇ പി എഫ് തുടങ്ങിയുള്ള ഒട്ടനേകം സാമൂഹ്യ സുരക്ഷ പദ്ധതികളും ഓഹരി വിപണിയുമായി  ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനാൽ  ഫ്രണ്ട് റണ്ണിങ് പോലുള്ള തട്ടിപ്പുകൾ നടക്കുമ്പോൾ സാധാരണക്കാരുടെ സമ്പാദ്യമാണ് ഏറ്റവും കൂടുതൽ ചോർന്നു പോകുന്നത്. യെസ് ബാങ്ക് നിപ്പോൺ മ്യൂച്ചൽ ഫണ്ട് ഇടപാടുകളിലും സെബി കർശന നിലപാടുകൾ സ്വീകരിക്കാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർക്ക് ആശങ്ക വേണ്ട എന്ന സന്ദേശമാണ്  ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പങ്കുവെക്കുന്നത്.

English Summary : Financial Fraud in New Form

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com