ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
Mail This Article
ഈയാഴ്ച അമേരിക്കൻ വിപണി നഷ്ടത്തിൽ ആരംഭിച്ചെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ജനുവരിയിൽ ചൈനയുടെ പിഎംഐ ഡേറ്റകൾ മെച്ചപ്പെട്ടതും, മികച്ച ജാപ്പനീസ് ഡേറ്റകളും ഏഷ്യൻ വിപണിക്ക് അനുകൂലമാണ്. എസ്ജിഎക്സ് നിഫ്റ്റി 17770 പോയിന്റിലാണ് വ്യാപാരം തുടരുന്നത്.
ഫെഡ് മീറ്റിങ് ഇന്ന് തുടങ്ങുന്നു
ഇന്ന് ഫെഡ് നയാവലോകന യോഗം ആരംഭിക്കാനിരിക്കെ അമേരിക്കൻ ടെക്ക് ഓഹരികളുടെ നേതൃത്വത്തിൽ അമേരിക്കൻ വിപണി ഇന്നലെ തിരുത്തൽ നേരിട്ടു. ഫെഡ് നിരക്ക് വർദ്ധന 0.25%ലേക്ക് കുറച്ചേക്കാമെങ്കിലും ഫെഡ് ചെയർമാന്റെ പ്രഖ്യാപനങ്ങൾ വിപണിക്കനുകൂലമായിരിക്കില്ലെന്ന ഭയത്തിലാണ് വിപണി. അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയതും, ഈയാഴ്ച തന്നെ ബിഗ് ടെക്ക് ഓഹരികളുടെ റിസൾട്ടുകൾ വരാനിരിക്കുന്നതും തിരുത്തലിന് കാരണമായി. ടെസ്‌ല 6%വും ആപ്പിൾ 2%വും വീതം നഷ്ടം കുറിച്ചു.
നാളെ ഫെഡ് പുതിയ നയപ്രഖ്യാപനവും നിരക്ക് വർധനവും പ്രഖ്യാപിക്കാനിരിക്കെ ഡോളറും, ബോണ്ട് യീൽഡും ഇന്നും മുന്നേറ്റം നേടിയേക്കാം. യൂറോ സോൺ ജിഡിപി കണക്കുകളും, ജർമനിയുടെ പണപ്പെരുപ്പ-റീറ്റെയ്ൽ വില്പന കണക്കുകളും യൂറോപ്യൻ വിപണിക്കും പ്രധാനമാണ്.
നിഫ്റ്റി
ഇന്നലെയും പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി വിദേശ ഫണ്ടുകളുടെ വില്പന സമ്മർദ്ദത്തിൽ വീണ്ടും വീണെങ്കിലും ആഭ്യന്തര ഫണ്ടുകളുടെ 5512 കോടി രൂപയുടെ വാങ്ങലിന്റെ പിന്തുണയിൽ അവസാന മണിക്കൂറിലെ മുന്നേറ്റത്തോടെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിദേശ ഫണ്ടുകൾ ഇന്നലെ 6792 കോടി രൂപയുടെ വില്പന നടത്തി. മുന്നേറ്റം തുടർന്ന ഐടിക്കൊപ്പം അവസാന മണിക്കൂറിൽ തിരിച്ചു കയറിയ ബാങ്കിങ് സെക്ടറും, റിലയൻസും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതാണ് വിപണിയുടെ തിരിച്ചു വരവിന് അടിസ്ഥാനമിട്ടത്. അമേരിക്കൻ ടെക്ക് തിരുത്തൽ ഇന്ന് ഇന്ത്യൻ ഐടി സെക്ടറിനെയും സ്വാധീനിച്ചേക്കാം.
ഇന്നലെ 17400 പോയിന്റിൽ പിന്തുണ കരസ്ഥമാക്കിയ നിഫ്റ്റി 200 ദിന ഇഎംഎക്ക് 100 പോയിന്റോളം മുകളിൽ 17648 പോയിന്റിൽ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. ബജറ്റ് പ്രതീക്ഷയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്ന നിഫ്റ്റി ഇന്ന് 17700 പോയിന്റ് പിന്നിട്ടാൽ 17777 പോയിന്റിലും 17880-17900 മേഖലയിലും റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്നു. 17480 പോയിന്റിലും, 17400 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ പിന്തുണകൾ.
ബാങ്ക് നിഫ്റ്റി
ഇന്നലെ 39419 വരെ വീണ ശേഷം തിരിച്ചു കയറി 42 പോയിന്റ് നേട്ടത്തിൽ 40387 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 39650 പോയിന്റിലും 39300 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 40800 പോയിന്റിലും 41100 പോയിന്റിലും ബാങ്ക് നിഫ്റ്റിക്ക് ആദ്യ റെസിസ്റ്റൻസുകൾ പ്രതീക്ഷിക്കാം.
യൂണിയൻ ബജറ്റ്
നാളെ ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുന്ന രണ്ടാം മോഡി സർക്കാരിന്റെ അവസാന ബജറ്റ് ‘’ജനപ്രിയ’’മായിരിക്കുമെന്ന വിലയിരുത്തലിനിടയില്‍ കോർപ്പറേറ്റ് ഇന്ത്യയും പ്രതീക്ഷയിലാണ്. തിരുത്തൽ നേടിയ ഇൻഫ്രാ, സിമന്റ്, മെറ്റൽ, ഡിഫൻസ്, ക്യാപിറ്റൽ ഗുഡ്‌സ്, മാനുഫാക്ച്ചറിങ് സെക്ടറുകൾ മുന്നേറ്റപ്രതീക്ഷയിലാണ്. പൊതു മേഖല വില്പന പ്രഖ്യാപനങ്ങളും വിപണി പ്രതീക്ഷിക്കുന്നു.
റിസൾട്ടുകൾ
പവർ ഗ്രിഡ്, കോൾ ഇന്ത്യ, ഐഓസി, സൺ ഫാർമ, ഗോദ്‌റെജ് കൺസ്യൂമർ, എസിസി, ഇന്ത്യൻ ഹോട്ടൽ, ജിൻഡാൽ സ്റ്റീൽ, യൂപിഎൽ, ബിഎഎസ്എഫ്, ബ്ലൂ സ്റ്റാർ, ടിടികെ പ്രസ്റ്റീജ്, കെപിഐടി ടെക്ക്, കെഇസി, റെയിൽ ടെൽ, മാക്സ് ഫിനാൻഷ്യൽ, ചോളമണ്ഡലം ഫിനാൻസ്, അപാർ ഇൻഡസ്ട്രീസ്, സ്റ്റാർ ഹെൽത്ത്, മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
അമേരിക്കൻ ഫെഡ് തീരുമാനങ്ങൾക്ക് മുന്നോടിയായി ഇന്നലെ 2% വീണ ക്രൂഡ് ഓയിൽ വിലയും ഇന്നും നാളെയും ഡോളർ വില മുന്നേറ്റങ്ങൾക്ക് വിധേയമായി സഞ്ചരിച്ചേക്കാം. ബ്രെന്റ് ക്രൂഡ് ഓയിൽ 84 ഡോളറിലും അമേരിക്കൻ ക്രൂഡ് വില 78 ഡോളറിലും വ്യാപാരം തുടരുന്നു.
സ്വർണം
ഫെഡ് മീറ്റിങ്ങിന് മുന്നോടിയായി ഡോളർ മുന്നേറിയത് ഇന്നലെ സ്വർണത്തിനും തിരുത്തൽ നൽകി. കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി മുന്നേറുന്ന സ്വർണത്തിന് സാമ്പത്തിക മാന്ദ്യ ഭീഷണിയാണ് പിന്തുണയായത്. 1921 ഡോളറിൽ നിൽക്കുന്ന സ്വർണത്തിന് ഇന്ന് ഡോളറിന്റെ തുടർ ചലനങ്ങൾ പ്രധാനമാണ്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക