ADVERTISEMENT

പണപ്പെരുപ്പ കണക്കുകളുടെ പിൻബലത്തിൽ അമേരിക്കൻ വിപണി ഇന്നലെ തിരിച്ചു കയറി നേട്ടം കുറിച്ചു. യൂറോപ്യൻ വിപണികളും ഇന്നലെ നേട്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.   

അമേരിക്കൻ പണപ്പെരുപ്പം ക്രമപ്പെടുന്നു 

അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പം ഫെബ്രുവരിയിൽ വിപണി പ്രതീക്ഷിച്ചത് പോലെ 0.4%  വളർന്ന് 6% മാത്രം വാർഷിക വളർച്ച കുറിച്ചത് അമേരിക്കൻ വിപണിക്ക് ഇന്നലെ മികച്ച തുടക്കം നൽകി. എന്നാൽ ബ്ലാക്ക് സീയുടെ മുകളിൽ വെച്ച് റഷ്യൻ യുദ്ധവിമാനത്തിൽ അമേരിക്കൻ ഡ്രോൺ ഇടിച്ചു എന്ന വാർത്ത അമേരിക്കൻ വിപണിയിൽ ലാഭമെടുക്കലിന് കാരണമായെങ്കിലും അവസാന മണിക്കൂറുകളിൽ വീണ്ടും തിരിച്ചു കയറി. നാസ്ഡാക് ഇന്നലെ 2%ൽ കൂടുതൽ മുന്നേറിയപ്പോൾ ഡൗ ജോൺസ്‌ 1% നേട്ടം കുറിച്ചു. അടിസ്ഥാന പണപ്പെരുപ്പം അടക്കമുള്ള കണക്കുകൾ വലിയ തോതിൽ ക്രമപ്പെട്ടിട്ടില്ലാത്തതും അമേരിക്കൻ ബാങ്കിങ് സിസ്റ്റത്തിന്റെ അടിസ്ഥാനം ദുര്ബലപ്പെടുന്നു എന്ന വിപണി ധാരണയും ചേർന്ന് അമേരിക്കൻ ഫെഡിന് ഇത്തവണ നിരക്കുയർത്തൽ തീരുമാനം വിഷമകരമാക്കിയേക്കാം. ഫെഡും, ഇസിബിയും ഇത്തവണ നിരക്കുയർത്തൽ നടത്തിയേക്കില്ല എന്നും വിപണി കരുതുന്നു. 

ചൈനയുടെയും, അമേരിക്കയുടെയും, യൂറോ സോണിന്റെയും വ്യാവസായികോല്പാദന കണക്കുകളും, ചൈനയുടെയും അമേരിക്കയുടെയും റീറ്റെയ്ൽ വില്പന കണക്കുകളും ഇന്ന് ലോക വിപണിയെ സ്വാധീനിക്കും. ജര്‍മനിയുടെയും, അമേരിക്കയുടെയും പിപിഐ കണക്കുകളും വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

ഇന്നലെ രാജ്യാന്തര വിപണിക്കൊപ്പം ഫ്ലാറ്റ്  തുടക്കം നേടിയ ഇന്ത്യൻ വിപണി ബാങ്കിങ്, ഐടി സെക്ടറുകളുടെ വീഴ്ചയിൽ വീണ്ടും വീണു. അമേരിക്കൻ പണപ്പെരുപ്പ കണക്കുകളിലെ ആശങ്ക ഐടി സെക്റ്ററിനെ വീഴ്ത്തിയപ്പോൾ അദാനിയുടെ വീഴ്ചയും വിപണിക്ക് നിർണായകമായി. മെറ്റൽ, റിയൽറ്റി, എഫ്എംസിജി, ഓട്ടോ സെക്ടറുകൾക്കൊപ്പം സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഇന്നലെ നഷ്ടം കുറിച്ചു. 

ഇന്നലെ 16987 പോയിന്റ് വരെ വീണ ശേഷം 17043 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിയുടെ സപ്പോർട്ടുകൾ 17000 പോയിന്റിലും 16930 പോയിന്റിലുമാണ്. 17220 പോയിന്റ് പിന്നിടാനായാൽ 17350 പോയിന്റിലും 17440 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ. 

ബാങ്ക് നിഫ്റ്റി 

അമേരിക്കൻ ബാങ്കുകളുടെ പരാജയ കഥകൾ  ഇന്നലെയും ഇന്ത്യൻ ബാങ്കിങ് സെക്ടറിൽ വില്പന സമ്മർദ്ദത്തിന് കാരണമായി. 39100 പോയിന്റിലെ പിന്തുണ നേടി 39411 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 39100 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 38800 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ഡീപ് സപ്പോർട്ട്. 39800 പോയിന്റ് പിന്നിട്ടാൽ 40100 പോയിന്റിലും 40440 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റൻസുകൾ. 41000 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ.

ഇന്ത്യൻ മൊത്തവിലക്കയറ്റം 

റീറ്റെയ്ൽ പണപ്പെരുപ്പത്തിന് പിന്നാലെ ഇന്ത്യയുടെ ഫെബ്രുവരിയിലെ മൊത്തവിലക്കയറ്റവും മയപ്പെട്ടത് വിപണിക്ക് അനുകൂലമാണ്. ജനുവരിയിൽ 4.73% വാർഷിക വളർച്ച കുറിച്ച ഹോൾസെയിൽ പ്രൈസ് ഇൻഡക്സ് ഭക്ഷ്യ മൊത്ത വിലക്കയറ്റം വർദ്ധിച്ചിട്ടും ഫെബ്രുവരിയിൽ വിപണി പ്രതീക്ഷക്കും താഴെ 3.85% വാർഷിക വളർച്ച മാത്രമാണ് കുറിച്ചത്.   

സെമികണ്ടക്ടർ ഫാബ് 

ഇന്ത്യയുടെ ആദ്യ കേന്ദ്രീകൃത സെമികണ്ടക്ടർ ഫാബ്രിക്കേഷൻ സെന്റർ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സ്ഥാപിതമാകുമെന്ന കേന്ദ്ര ഐടി മന്ത്രിയുടെ പ്രസ്താവന സെമികണ്ടക്ടർ ഓഹരികൾക്കും, വാഹന, ഇലക്ട്രോണിക്സ്, മാനുഫാക്ച്ചറിങ് സെക്ടറുകൾക്കും അനുകൂലമാണ്.  

ലോക്സഭയിൽ അദാനി 

അദാനി-ഹിൻഡൻബെർഗ് സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ലോക്സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടത് ഇന്നലെ അദാനി ഓഹരികൾക്ക് തിരുത്തൽ നൽകി. എൽഐസിയുടെ അദാനി ഓഹരികളിലെ നിക്ഷേപങ്ങളെക്കുറിച്ച് ബജറ്റ് സെഷന്റെ തുടർ ദിവസങ്ങളിലും ചർച്ച വന്നേക്കാം. അംബുജ സിമെന്റും, എസിസിയും വിനോദ് അദാനിയുടേതാണെന്ന മട്ടിലുള്ള വാർത്തയും അദാനി ഓഹരികൾക്ക് സമ്മർദ്ദം നൽകി. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ ബാങ്കിങ് സെക്ടറിന്റെ റേറ്റിങ് മൂഡീസ് കുറച്ചത് ക്രൂഡ് ഓയിലിന് ഇന്നലെ 5% വീഴ്ച നൽകി.  അമേരിക്കൻ എണ്ണ ശേഖരം കഴിഞ്ഞ ആഴ്ചയും വളർന്നതും അമേരിക്കൻ-യൂറോപ്യൻ ബാങ്കിങ് സിസ്റ്റം പ്രശ്നത്തിലാണെന്ന ചർച്ചയും ക്രൂഡ് ഓയിലിന് ക്ഷീണമാണ്. 

സ്വർണം 

തിങ്കളാഴ്ച വല്ലാതെ വീണ അമേരിക്കൻ ബോണ്ട് യീൽഡ് തിരിച്ചു കയറി തുടങ്ങിയത് ഇന്നലെ സ്വർണത്തിന് തിരുത്തൽ നൽകിയെങ്കിലും 1900 ഡോളറിന് മുകളിൽ വ്യാപാരം തുടരുന്നത് അനുകൂലമാണ്. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 3.68%ലേക്ക് കയറി.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com