ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
Mail This Article
യൂറോപ്യൻ വിപണികൾക്കൊപ്പം തകർച്ചയോടെ വ്യാപാരം ആരംഭിച്ച അമേരിക്കൻ വിപണി ഇന്നലെ മിക്സഡ് ക്ളോസിങ് സ്വന്തമാക്കി. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് പോസിറ്റീവ് തുടക്കം നേടി. ജാപ്പനീസ് വിപണി നഷ്ടത്തിനാലാണ് വ്യാപാരം ആരംഭിച്ചത്.
ഇസിബി നിരക്ക് വർദ്ധന ഇന്ന്
സ്വിട്സർലൻഡ് ആസ്ഥാനമായ ക്രെഡിറ്റ് സ്വിസ് ബാങ്ക് തകർച്ച നേരിടുന്നു എന്ന വാർത്ത യൂറോപ്യൻ വിപണിക്ക് വീഴ്ച നൽകിയതിനെ തുടർന്ന് അമേരിക്കൻ വിപണികളും ഇന്നലെ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. ബാങ്കിങ് ഓഹരികളുടെ തകർച്ചയിൽ യൂറോപ്യൻ വിപണികളെല്ലാം ഇന്നലെ 2%ൽ കൂടുതൽ വീണപ്പോൾ ഇന്നലെ ബാങ്കിങ്, ക്രൂഡ് ഓയിൽ വീഴ്ചയിൽ ഡൗ ജോൺസും 2% നഷ്ടം കുറിച്ചെങ്കിലും പിന്നീട് തിരിച്ചു കയറി നഷ്ടം കുറച്ചു. ബോണ്ട് യീൽഡ് വീണതിനെ തുടർന്ന് നാസ്ഡാക് ഇന്നലെ തിരിച്ചു കയറി ഫ്ലാറ്റ് ക്ളോസിങ് സ്വന്തമാക്കി. സൗദി നാഷണൽ ബാങ്ക് ക്രെഡിറ്റ് സ്വിസ്സിനുള്ള പിന്തുണ പിൻവലിച്ചതാണ് ഇന്നലത്തെ ബാങ്കിങ് വിപണി സമ്മർദ്ദങ്ങൾക്ക് കാരണമായതെങ്കിൽ, സ്വിസ് നാഷണൽ ബാങ്ക് ക്രെഡിറ്റ് സ്വിസ്സിനാവശ്യമായ പിന്തുണ പ്രഖ്യാപിച്ചത് വിപണിക്ക് തത്കാലം ആശ്വാസമാണ്.
ഇന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് നിരക്ക് വർദ്ധന പ്രസ്താവിക്കാനിരിക്കെ ലോക വിപണി വീണ്ടും സമ്മർദ്ദത്തിലാണ്. ഇസിബി 0.50% നിരക്ക് വർദ്ധന നടത്തി പലിശ നിരക്ക് 3.50%ൽ എത്തിക്കുമെന്നാണ് വിപണി ധാരണ. അമേരിക്കയുടെ ജോബ് ഡേറ്റയും ഇന്ന് വിപണിക്ക് പ്രധാനമാണ്.
നിഫ്റ്റി
അമേരിക്കൻ വിപണി മുന്നേറ്റത്തിനൊപ്പം നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണിക്ക് ‘ക്രെഡിറ്റ് സ്വിസ്’ ഭയത്തിൽ യൂറോപ്യൻ വിപണികളുടെ വീഴ്ച വിനയായി.ബാങ്കിങ്, ഐ ടി, റിയൽറ്റി, ഓട്ടോ, എഫ്എംസിജി സെക്ടറുകൾ വിപണി വീഴ്ചയുടെ ആക്കം കൂട്ടിയപ്പോൾ മെറ്റൽ സെക്ടർ മുന്നേറ്റം കുറിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഹിന്ദ് യൂണി ലിവർ, എസ് ബിഐ എന്നിവയാണ് ഇന്നലെ ഏറ്റവും കൂടുതൽ വീണത്.
ഇന്നലെ നേട്ടത്തോടെ ആരംഭിച്ച് 17211 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി ക്രമാനുഗതമായി വീണ് 16972 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. 16880 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 16770 പോയിന്റിലും 16680 പോയിന്റിലുമാണ് നിഫ്റ്റിയുടെ സപ്പോർട്ടുകൾ. 17140 പോയിന്റ് പിന്നിട്ടാൽ 17220 പോയിന്റിലും 17330 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ബാങ്ക് നിഫ്റ്റി
ഇന്നലെ വിപണിയുടെ ആരംഭത്തിൽ തന്നെ 39914 പോയിന്റ് വരെ മുന്നേറിയ ബാങ്ക് നിഫ്റ്റി ലാഭമെടുക്കലിൽ 39000 പോയിന്റിന് താഴേക്ക് വീണ ശേഷം 39050 പോയിന്റിലാണ് വ്യാപാരമസാനിപ്പിച്ചത്. ഇന്നലെ തുടക്കത്തിൽ നിന്നും 900 പോയിന്റിനടുത്ത് നഷ്‌ടമായ ബാങ്ക് നിഫ്റ്റി ഇന്നും 38880 പോയിന്റിലും 38700 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 39300 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ഡീപ് സപ്പോർട്ട്. 39700 പോയിന്റിലും 39900 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. ഇന്നത്തെ എഫ്&ഓ ക്ളോസിങ് നിഫ്റ്റിക്കും, ബാങ്ക് നിഫ്റ്റിക്കും നിർണായകമാണ്.
ഫെഡ് നിരക്ക് വർദ്ധന നിർത്തണം
ഫെഡ് റിസർവ് അതി-ധ്രുത നിരക്ക് വർദ്ധന തുടരാതെ ഇത് വരെ നടന്ന നടപടികളുടെ ഫലത്തിനായി കാത്തിരിക്കണമെന്ന് ആർബിഐയുടെ മോനിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗം അഷിമ ഗോയൽ ഉപദേശിച്ചു. മികച്ച സാമ്പത്തിക വിവര കണക്കുകളുടെ സാഹചര്യത്തിൽ ഉയർന്ന നിരക്കുയർത്തൽ വേണ്ടി വരുമെന്ന ഫെഡ് ചെയർമാന്റെ കഴിഞ്ഞ ആഴ്ചത്തെ പ്രസ്താവനയുടെ സാഹചര്യത്തിലാണ് അഷിമ ഗോയൽ ഫെഡിനെ ഉപദേശിച്ചത്.
വ്യാപാരക്കമ്മി
ഫെബ്രുവരിയിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി 17.43 ബില്യൺ ഡോളറിലേക്ക് ചുരുങ്ങി. ജനുവരിയിൽ 17.75 ബില്യൺ ഡോളറായിരുന്ന വ്യാപാരക്കമ്മി 19 ബില്യൺ ഡോളറായി ഉയരുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ മാസം 33.88 ബില്യൺ ഡോളറിന്റെ കയറ്റുമതി നടത്തിയ ഇന്ത്യ 51.31 ബില്യൺ ഡോളറിന്റെ ഇറക്കുമതിയും നടത്തി.
ക്രൂഡ് ഓയിൽ
സിലിക്കൺ വാലി ബാങ്കിന്റെ വീഴ്ചക്ക് ശേഷം വീണ് തുടങ്ങിയ ബ്രെന്റ് ക്രൂഡ് ഓയിൽ അമേരിക്കൻ ബാങ്കുകളുടെ റേറ്റിങ് മൂഡീസ് നെഗറ്റീവ് സോണിലേക്ക് നീക്കിയതിനെ തുടർന്ന് വീണ്ടും തകർന്ന് 72 ഡോളർ വരെ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറി 75 ഡോളറിന് തൊട്ട് താഴെ വ്യാപാരമവസാനിപ്പിച്ചു.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും വീണതും, ബാങ്കുകൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ ‘’സുരക്ഷിത’’ നിക്ഷേപമായി പരിഗണിക്കപ്പെട്ടതും ഇന്നലെ സ്വർണത്തിനും മുന്നേറ്റം നൽകി. 1930 ഡോളറിനടുത്താണ് സ്വർണം ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 10 വർഷ അമേരിക്കൻ ബോണ്ട് യീൽഡ് 3.44%ലാണ് വ്യാപാരം തുടരുന്നത്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക