നിയന്ത്രണനടപടികളും നിക്ഷേപ ബോധവൽക്കരണവുമൊക്കെ പുരോഗമിക്കുമ്പോഴും നിക്ഷേപത്തട്ടിപ്പുകൾ നിർബാധം തുടരുന്നു. 60 ശതമാനത്തിലേറെ ലാഭം ആറു ദിവസത്തിനുള്ളിൽ തരാമെന്ന് പ്രേരിപ്പിച്ച് WMTഷെയർ ട്രേഡിങ്ങ് ആപ്പിലൂടെ നടത്തിയ തട്ടിപ്പാണ് ഇതിൽ അവസാനത്തേത്. ഈ വൻതട്ടിപ്പിൽ ആയിരകണക്കിന് പേരുടെ പണം പോയി എന്ന വാർത്തയാണിപ്പോൾ. ആദ്യമൊക്കെ ചെറിയ ആദായം എല്ലാവര്‍ക്കും തിരിച്ചു നല്കുമായിരുന്നതിനാൽ ഇതിൽ ചേർന്ന ആരും തട്ടിപ്പാണെന്ന് മനസിലാക്കിയില്ല. 48,000 പേരായിരുന്നു ഇവരുടെ ടെലഗ്രാം ചാനലിൽ ഉണ്ടായിരുന്നത്. തട്ടിപ്പുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ചേരാൻ 500 രൂപ കൊടുക്കണമായിരുന്നു. ഇവർക്കെതിരെ പരാതികൾ പൊലീസിന് ലഭിച്ചുതുടങ്ങിയതോടെയാണ് കൂടുതൽ പേർ ഇത്തരം ചതിക്കുഴിയിൽ പെട്ടിട്ടുണ്ടെന്ന് മനസ്സിലായത്.
തട്ടിപ്പ് കേസുകൾ കൂടുന്നു
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രതികൾ തങ്ങളുടെ വ്യാജ സ്റ്റോക്ക് ട്രേഡിങ് ആപ്ലിക്കേഷന്റെ പരസ്യം നൽകിയാണ് നിക്ഷേപകരെ കണ്ടെത്തിയിരുന്നത്. ഏജന്റുമാർ വഴിയും, ബ്രോക്കർമാർ വഴിയും പണം നിക്ഷേപിക്കാൻ ആളുകളെ കണ്ടെത്തിയിരുന്നു. ഷെയറുകൾ വാങ്ങാനും വിൽക്കാനുമുള്ള സൗകര്യമുള്ള സ്റ്റോക്ക്, കമ്മോഡിറ്റി വിവരങ്ങളുള്ള ആപ്പിന് വ്യാജ യൂസർ ഐഡിയും പാസ്‌വേഡും നൽകി; തങ്ങളുടെ മൊബൈൽ ആപ്പ് അക്കൗണ്ടിൽ കാണിച്ചാണ് ഇവർ ആളുകളിൽനിന്നും നിന്ന് പണം വാങ്ങിയത്. വ്യക്തികൾ തങ്ങളുടെ ലാഭമോ പണമോ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ പ്രതികൾ അവരുടെ ട്രേഡിങ് അക്കൗണ്ട് ക്ലോസ് ചെയ്തു. ഓഹരി തട്ടിപ്പിനെ കുറിച്ചുള്ള ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഉണ്ടായിട്ടും തട്ടിപ്പ് കേസുകൾ ഇന്ത്യയിൽ കൂടുകയാണ്.
English Summary : WMT Share Trading App Fraud