വീണ്ടും റെക്കോർഡ് തിരുത്തി വിപണി

Mail This Article
നാസ്ഡാക്കിനൊപ്പം ഇന്ത്യൻ ഐടി സെക്ടർ പ്രതീക്ഷിച്ച മുന്നേറ്റം നടത്തിയില്ലെങ്കിലും ഇന്നും പുതിയ റെക്കോർഡ് ഉയരം കുറിച്ച ഇന്ത്യൻ വിപണി ഇന്നും നേട്ടത്തിൽ തന്നെ ക്ളോസ് ചെയ്തു. ഇന്ന് 23481 എന്ന റെക്കോർഡ് ഉയരത്തിൽ ഓപ്പൺ ചെയ്ത നിഫ്റ്റി 75 പോയിന്റ് നേട്ടത്തിൽ 23398 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 200 പോയിന്റുകൾ മുന്നേറി 76810 പോയിന്റിലും ഇന്ന് ക്ളോസ് ചെയ്തു.
ഡിഫൻസ്, റിയൽറ്റി, ഷുഗർ, സിമന്റ് സെക്ടറുകൾ അതിനേട്ടമുണ്ടാക്കിയ ഇന്ന് ഐടി സെക്ടറാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് അടിത്തറയിട്ടത്. ബാങ്കിങ്, ഫിനാൻഷ്യൽ, ഫാർമ, ഓട്ടോ സെക്ടറുകളും ഇന്ന് നേട്ടം കുറിച്ചു.
ഡിഫൻസ് മുന്നേറ്റം
രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ഇന്നത്തെ മുന്നേറ്റത്തോടെ തിരഞ്ഞെടുപ്പ് നഷ്ടങ്ങൾ തിരിച്ചു പിടിച്ച ഡിഫൻസ് ഓഹരികളെല്ലാം എക്സിറ്റ് പോൾ ദിനത്തിലെ നിർക്കുകളിലേക്ക് തിരിച്ചു വന്നു. ഭാരത് ഡൈനാമിക്സ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ഭാരത് ഇലക്ട്രോണിക്സ് എന്നിവ 4%ൽ കൂടുതൽ മുന്നേറിയപ്പോൾ കപ്പൽ നിർമാണ ഓഹരികളും കുതിപ്പ് നടത്തി.
ആത്മനിർഭർ ഭാരത് മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി നടത്തുമെന്ന പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനമാണ് ഇന്ന് ഇന്ത്യൻ ഡിഫൻസ് ഓഹരികളുടെ മുന്നേറ്റത്തിൽ നിർണായകമായത്.
റിയൽറ്റി റാലി
ശോഭ ലിമിറ്റഡ്, ലോധ, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, കോൾട്ട പാട്ടീൽ മുതലായ ഓഹരികൾ 4% വീതം മുന്നേറിയ ഇന്ന് ഇന്ത്യൻ റിയൽറ്റി സെക്ടറും 2%ൽ കൂടുതൽ മുന്നേറ്റം കുറിച്ചു. ഇന്ത്യയുടെ വ്യാവസായിക വളർച്ചക്കൊപ്പം നഗരവത്കരണവും ത്വരിതപ്പെടുന്നത് റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് തുടർന്നും അനുകൂലമാണ്.

പണപ്പെരുപ്പം ക്രമപ്പെടുന്നു
ഇന്ത്യയുടെ മെയ് മാസത്തിലെ റീടെയ്ൽ പണപ്പെരുപ്പം വിപണി പ്രതീക്ഷയിലും താഴെ 4.75% മാത്രം വളർച്ച കുറിച്ചത് വിപണിക്ക് അനുകൂലമാണ്. പണപ്പെരുപ്പലക്ഷ്യത്തിലേക്ക് എത്തുന്നത് ആർബിഐയെ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ കുറക്കുന്നതിനും പ്രേരിപ്പിച്ചേക്കാം. 4.90% ആയിരുന്നു സിപിഐ എസ്റ്റിമേറ്റ്.
അതെസമയം മാനുഫാക്ച്ചറിങ് സെക്ടറിലെ വീഴ്ച ഏപ്രിൽ മാസത്തിലെ ഇന്ത്യയുടെ വ്യാവസായിക വളർച്ചയിലും മുൻ മാസത്തിൽ നിന്നും നേരിയ കുറവ് വരുത്തി. മെയ് മാസത്തിൽ 5.4 % വളർച്ച കുറിച്ച ഐഐപി ഡേറ്റ ഏപ്രിലിൽ 5% വളർച്ചയാണ് കുറിച്ചത്. അനുമാനം 4.6% ആയിരുന്നു.

നിരക്ക് കുറക്കുമോ ഫെഡ്?
അമേരിക്കയുടെ മെയ് മാസത്തിലെ റീടെയ്ൽ പണപ്പെരുപ്പവളർച്ച വിപണി അനുമാനമായ 3.4%ൽ താഴെ 3.3%ൽ ഒതുങ്ങിയത് ഇന്നലെ അമേരിക്കൻ വിപണിക്ക് വീണ്ടും കുതിപ്പ് നൽകി. റെക്കോർഡ് കുതിപ്പ് തുടരുന്ന നാസ്ഡാക്ക് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 34% നേടിക്കഴിഞ്ഞു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് സമ്മിശ്ര വ്യാപാരം തുടരുമ്പോൾ ഫെഡ് ചെയർമാന്റെ ‘’ഹോക്കിഷ്’’ കമന്റുകളുടെ കൂടി പശ്ചാത്തലത്തിൽ യൂറോപ്യൻ വിപണികൾ ഇന്ന് നാശത്തിലാണ് വ്യാപാരം തുടരുന്നത്.
പണപ്പെരുപ്പം നിയന്ത്രിതമാകുന്നതിൽ ആശ്വാസം കൊണ്ട ഫെഡ് റിസേർവ് ചെയർമാൻ ജെറോം പവൽ 2024ൽ ഒരു തവണ മാത്രമേ നിരക്ക് കുറയ്ക്കാൻ സാധ്യതയുള്ളൂ എന്നും ഫെഡ് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി നിരക്ക് കുറക്കലിനെ എതിർക്കുന്നുവെന്നും സൂചിപ്പിച്ചത് വിപണിക്ക് ക്ഷീണമാണ്. ഇന്നും തുടർന്ന് വരുന്ന ദിവസങ്ങളിലും ഫെഡ് അംഗങ്ങൾ ഡോളർ നിരക്ക് പിടിച്ചു നിർത്താനായി വീണ്ടും ശ്രമിച്ചേക്കാവുന്നത് വിപണിയെയും സ്വാധീനിക്കും.
ക്രൂഡ് ഓയിൽ വീണു
അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലുണ്ടായ അപ്രതീക്ഷിത വളർച്ച ഇന്നലെ ഓയിലിന് വീണ്ടും തിരുത്തൽ നൽകി. ഫെഡ് റിസേർവ് അംഗങ്ങളുടെ ഹോക്കിഷ് കമന്റുകളും ക്രൂഡ് ഓയിലിന് പ്രധാനമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 82 ഡോളറിലാണ് തുടരുന്നത്.
സ്വർണം

അമേരിക്കൻ പണപ്പെരുപ്പം ക്രമപ്പെട്ടത് ബോണ്ട് യീൽഡിന് നൽകിയ തിരുത്തൽ സ്വർണത്തിന് അനുകൂലമായയെങ്കിലും ഫെഡ് ചെയർമാന്റെ പ്രസ്താവനകൾ സ്വർണ വില വീണ്ടും താഴെയിറക്കി. ഏഷ്യൻ വിപണി സമയത്ത് രാജ്യാന്തര സ്വർണ വില 2332 ഡോളറിലാണ് വ്യാപാരം തുടരുന്നത്.