പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് കൂടുതൽ വിഹിതം നൽകുമോ?
Mail This Article
സ്വന്തമായൊരു വീട് എന്ന സാധാരണക്കാരന്റെ സ്വപ്നത്തെ സഫലമാക്കുമെന്ന പ്രതീക്ഷയിലാണ് അവർ നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലേറ്റിയതെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല.അതുകൊണ്ടു തന്നെ അവരുടെ പ്രതിക്ഷകൾ കണ്ടില്ലെന്നു വെക്കാൻ പുതിയ സർക്കാരിനാകില്ല.അവരുടെ പ്രതീക്ഷകൾക്ക് എത്ര നിറം പകരുന്നതാകും ഇത്തവണത്തെ ബജറ്റ് എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. 2022 ടെ എല്ലാവർക്കും വീട് എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് സ്വപ്നങ്ങൾക്കു ചിറക് നൽകുന്നത്. ചെലവു കുറഞ്ഞ വീട് വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നവർക്ക് തുണയേകുന്നതാകും ഇത്തവണത്തെ ബജറ്റ് എന്നാണ് റിയൽ എസ്റ്റേറ്റ് വിദഗ്ദർ പറയുന്നത്. ഉറങ്ങിക്കിടക്കുന്ന നിർമാണ മേഖല സജീവമാകുന്നതു വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. വീട് വാങ്ങുന്നവർക്ക് കൂടുതൽ നികുതി ഇളവും പ്രഖ്യാപിച്ചേക്കും.
പ്രധാൻ മന്ത്രി ആവാസ് യോജന
നഗരങ്ങളിൽ താമസിക്കുന്നവർക്കായുള്ള പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കൂടുതൽ വിഹിതം ലഭിച്ചേക്കും. പിഎംഎവൈ വഴി നഗരങ്ങളിൽ വീട് വയ്ക്കുകയോ വാങ്ങുകയോ ചെയ്യുന്നവർക്ക് രണ്ടു ലക്ഷം രൂപ വരെ സബ്സിഡി ലഭ്യമാക്കുന്നതാണ് പദ്ധതി. 2019 മാർച്ചിൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 2022 വരെ നീട്ടിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലുള്ളവർക്കും സ്വന്തമായി വീട് പദ്ധതിയ്ക്ക് വിഹിതം ഉണ്ടാകും.
ഭവന വായ്പ: പലിശ കുറവ്
റിസർവ് ബാങ്ക് റിപ്പോ റേറ്റ് കുറച്ചത് വായ്പ എടുക്കുന്നവർക്കു പ്രയോജനപ്പെടും. പലിശനിരക്ക് കുറയുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമേകും. ബാങ്കുകൾ പലിശ കുറവിന്റെ ആനുകൂല്യം നിർബന്ധമായും ഇടപാടുകാർക്ക് നൽകണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
നികുതി ഇളവ്
വീട് വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നവർക്ക് നികുതി ഇളവ് ലഭ്യമാക്കിയേക്കും. നിർമാണത്തിലിരിക്കുന്ന വസ്തുവോ കെട്ടിടമോ വാങ്ങിക്കുമ്പോൾ ഇൻപുട്ട് ക്രെഡിറ്റ് കുറയ്ക്കുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമേകും. രണ്ടാമത്തെ വീട് ഉള്ളവർക്കു നികതി ഇളവ് ഫെബ്രുവരിയിലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.