സ്വന്തമായി കാറ് വാങ്ങണോ അതോ ടാക്‌സി മതിയോ?
Mail This Article
ലക്ഷങ്ങള്‍ മുടക്കി കാർ വാങ്ങി ടാക്‌സ്, ഇന്‍ഷൂറന്‍സ്,ഇവ സമയാസമയങ്ങളില്‍ അടച്ച് മെയിന്റനന്‍സിനും മറ്റും പണം മുടക്കി റിസ്‌ക് എടുക്കേണ്ട കാര്യമുണ്ടോ? ഒരു രൂപ പോലും മുടക്കാതെ ആവശ്യമുള്ള ബ്രാന്‍ഡ് വാഹനങ്ങള്‍ ഡ്രൈവറടക്കം ഉപഭോക്താവിന് ലഭ്യമാകുമ്പോള്‍ കാര്‍ വാങ്ങുന്നതെന്തിന്. ടാക്‌സ് അടക്കേണ്ടതില്ല. കൃത്യമായി ഓര്‍ത്തിരുന്ന് ഇന്‍ഷൂറന്‍സ് അടക്കേണ്ട. മാത്രമല്ല അപകടമടക്കമുള്ളവയ്ക്കും മറ്റ് മെയ്ന്റനന്‍സിനും വേണ്ടി വരുന്ന ചെലവുകളും വേണ്ട- ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ ഊബറിന്റെതാണ് ഈ വാദം. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഓട്ടോമൊബീല്‍ വ്യവസായം പിന്നോട്ടടിച്ചതിന് കാരണം ചെറുപ്പക്കാര്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വ്വീസുകളെ കൂടുതലായി ആശ്രയിക്കുന്നതാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.
മാറുന്ന ഉപഭോക്താക്കളെ വീഴ്ത്താന്‍ കഴിഞ്ഞ വര്‍ഷം വാഹന നിര്‍മ്മാതാക്കളായ മഹിന്ദ്ര ഇന്ത്യയില്‍ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. അവരുടെ പുതിയ എക്‌സ് യു വി 500, കെ യു വി 100, ടി യു വി 300,സ്‌കോര്‍പ്പിയോ,മരാസോ എന്നീ എസ് യു വി മോഡലുകള്‍ ലീസിന് നല്‍കുന്ന പദ്ധതിയായിരുന്നു അത്. 13500 മുതല്‍ 33000 രൂപ വരെ മാസ തവണകള്‍ അടച്ച് വാഹനം ഉപയോഗിക്കുക എന്നതായിരുന്നു പദ്ധതി. ടാക്‌സ്, ഇന്‍ഷൂറന്‍സ്, അപകടം, മെയിന്റനന്‍സ് എല്ലാം കമ്പനി ഏറ്റെടുക്കും. റെന്റ്/ പാട്ടക്കാലാവധി തീരുമ്പോള്‍ വാഹനം തിരികെ നല്‍കി പുതിയതെടുക്കാം അല്ലെങ്കില്‍ അത് തന്നെ വിലയ്ക്ക് വാങ്ങിക്കാം. ഊബര്‍, ഒല പോലുള്ള ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഉയര്‍ത്തുന്ന ഭീഷണിയെയും മാറി വരുന്ന ഉപഭോക്തൃ താത്പര്യത്തേയും അതിജീവിക്കാനായിരുന്നു പദ്ധതി.