നിങ്ങളുടെ പഴയ വാഹനം ഡീ റെജിസ്റ്റര്‍ ചെയ്യു, പുതിയതിന് വിലകുറവ് നേടൂ
Mail This Article
വീടുകളിലും നിരത്തു വക്കിലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന പ്രേത വാഹനങ്ങള്‍ ഇനി കാശാക്കി മാറ്റാം. ചെയ്യേണ്ടതിത്രമാത്രം കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹന്‍ പോര്‍ട്ടലില്‍ ഡീറെജിസ്റ്റര്‍ ചെയ്യുക. നേരിട്ടോ ആര്‍ ടി ഓ വഴിയോ ഇത് ചെയ്യാം.
വാഹൻ പോര്‍ട്ടലില്‍ ഡീറെജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ സ്‌ക്രാപ്പ് റിപ്പോര്‍ട്ട് മന്ത്രാലയം പ്രാദേശികമായി ഏര്‍പ്പെടുത്തുന്ന സംവിധാനം വഴി പരിശോധന നടത്തി നല്‍കും. സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഏജന്‍സികളുമായി ചേര്‍ന്ന് പരിസ്ഥിതിക്ക് ദോഷമില്ലാതെ സംവിധാനം ചെയ്യുന്ന പൊളിക്കല്‍ കേന്ദ്രത്തില്‍ ഇത് ഉപയോഗപ്രദമായ സ്‌ക്രാപ്പാക്കി വാഹനനിര്‍മ്മാതാക്കള്‍ക്ക് തന്നെ തിരികെ നല്‍കും. ഇങ്ങനെ സ്‌ക്രാപ്പാക്കാന്‍ നല്‍കുന്ന വാഹനത്തിന്റെ ഉടമയ്ക്ക് പുതിയ വണ്ടിയെടുക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ ആ കിഴിവ് നല്‍കുന്നു. കേന്ദ്ര ഉപരിതല മന്ത്രാലയം പരിസ്ഥിതി മന്ത്രാലയവും ഇരുമ്പുരുക്ക് വ്യാവസായമന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്. അടുത്ത വര്‍ഷത്തോടെ പദ്ധതി പ്രാബല്യത്തിലായേക്കുമെന്നാണ് സൂചനകള്‍.
ലാഭം 25,000 കോടി
ഇതിന് നേട്ടം പലതാണ്.കേന്ദ്രസര്‍ക്കാരിന് നേട്ടം ഈ മേഖലയില്‍ ഒരു വര്‍ഷം ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് വിലയായ 25,000 കോടി രൂപയാണ്. 2030 ഓടെ രാജ്യത്തെ വാഹനനിര്‍മ്മാണത്തിനുള്ള ഇത്തരം ഇറക്കുമതി പൂര്‍ണമായും ഇല്ലാതാക്കാനാവും.
പരിസ്ഥിതി നന്നാവും
പരിസ്ഥിതി പ്രശ്്മാണ് മറ്റൊന്ന്. ഇന്ന് ഉപഭോക്താക്കളുടെ വീടിനോട് ചേര്‍ന്നും പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസ് കേന്ദ്രങ്ങളിലും പൊതു നിരത്തുകളിലും നൂറുകണക്കിന് വാഹനങ്ങളുടെ അസ്ഥിപഞ്ചരങ്ങളാണ് സംസ്‌കരിക്കപ്പെട്ടിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന ഇവ മാറ്റാനോ വേണ്ട വിധം സംസ്‌കരിക്കാനോ സര്‍ക്കാരിനോ സമൂഹത്തിനോ ആകുന്നില്ല.പദ്ധതി നടപ്പാകുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകും.
പുതിയ വണ്ടിക്ക് കിഴിവ്
ഉപഭോക്താക്കള്‍ക്ക് പഴയ വാഹനങ്ങള്‍ പറമ്പില്‍ നിന്ന് ഒഴിവാകും. അതിന് പണവും കിട്ടും. നിലവില്‍ ടൂ,ത്രീ, ഫോര്‍ വീലറുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും ഇരുമ്പ് വില എന്നാല്‍ കൃത്യതയില്ല. കിട്ടുന്നത് വാങ്ങി വണ്ടി ഒഴിവാക്കുകയാണ് ചെയ്യുന്നത്. പുതിയ സംവിധാനം വന്നാല്‍ ഇതിനെല്ലാം വ്യവസ്ഥ വരും.
ഉത്തരവാദിത്വം വാഹനനിര്‍മ്മാതാക്കള്‍ക്ക്
ഉത്പാദകര്‍ക്ക് തന്നെ ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നത്തിന്റെ ഉത്തരവാദിത്വം കൈമാറുകയാണ് ഇതിലൂടെ. വില്‍ക്കുന്ന വാഹനം നശിക്കാതിരിക്കുന്നതുകൊണ്ടുണ്ടാകുന്ന പരിസ്ഥിതി നാശം അവര്‍ തന്നെ പരിഹരിക്കണമെന്നതാണ് സങ്കല്‍പ്പം.തിരിച്ച് ഉപയോഗ പ്രദമായ സ്‌ക്രാപ്പാക്കി നല്‍കിയാല്‍ അവര്‍ക്ക് തന്നെ ഇത് ഉപയോഗിക്കാവുന്നതേയുള്ളു. നിലവിലുള്ള സംവിധാനം ഇതിന് പര്യാപ്തമല്ല. ഇതെല്ലാം നടപ്പാക്കുന്നതിന് ഒരു കേന്ദ്രീകൃത ഏജന്‍സി വേണം. ഈ പ്രശ്‌നത്തിനാണ് കേന്ദ്ര ഉപരിതലമന്ത്രാലയം പരിഹാരം കാണുന്നത്. ഇതിനായി പ്രാദേശിക തലത്തില്‍ അംഗീകൃത സ്‌ക്രാപ്പിംഗ് കേന്ദ്രങ്ങള്‍ സംവിധാനം ചെയ്യും.സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.
നിലവില്‍ രാജ്യത്ത് 24500 കോടി രൂപയുടെ സ്‌ക്രാപ്പാണ് വാഹനനിര്‍മ്മാതാക്കള്‍ ഇറക്കുമതി ചെയ്യുന്നത്. 2017 ല്‍ മാത്രം ഈ രംഗത്ത് ഏഴ് ലക്ഷം ടണ്ണിന്റെ കുറവുണ്ടായിരുന്നുവെന്നാണ് കണക്ക്.