ജീവനക്കാരുടെ കൈക്കാശ് ഉയരും
Mail This Article
സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന ജീവനക്കാര്‍ക്ക് പി എഫ് ഫണ്ടിലേക്കുള്ള സംഭാവനയ്ക്ക് ഓപ്ഷന്‍ വരുന്നു. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് നിലവിലെ പി എഫ് വിഹിതം. ഇത് കുറയ്ക്കുവാനുള്ള അവസരം നല്‍കുന്ന വിധത്തിലാണ് പുതിയ സാമൂഹ്യ സുരക്ഷാചട്ട ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയക്ക് വയ്ക്കുന്നത്. ബില്ലിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. ബില്‍ നിയമമാകുന്നതോടെ ജീവനക്കാരുടെ 'കൈക്കാശ'് ഉയരുകയും അത് ഉപഭോഗം വര്‍ധിപ്പിക്കുകയും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാവുകയും ചെയ്യുമെന്നതാണ് ഇതിന്റെ പിന്നിലുള്ള യുക്തി. ബില്ലില്‍ പി എഫ് വിഹിതം 12 ശതമാനമെന്നാണ് പറയുന്നതെങ്കിലും പിന്നീട് ഇത് സംബന്ധിച്ച് മാറ്റത്തിനുള്ള സാധ്യതകളും തുറന്ന് വയ്ക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത് കുറയുന്നതോടെ ജീവനക്കാര്‍ക്ക് ചെലവഴിക്കാന്‍ കൂടുതല്‍ തുക കൈയ്യില്‍ വരും. ഗ്രാറ്റ്യൂവിറ്റി ചട്ടങ്ങളും പുതിയ ബില്ലില്‍ പരിഷ്‌കരിക്കുന്നുണ്ട്. തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തെ സേവനകാലാവധി പൂര്‍ത്തിയായക്കിയവര്‍ക്കേ ഗ്രാറ്റ്യൂവിറ്റിയ്്ക്ക് ഇപ്പോള്‍ അര്‍ഹതയുള്ളു.
നിശ്ചിതകാല കരാര്‍ ജീവനക്കാര്‍ക്ക് അവരുടെ സേവനവര്‍ഷത്തിന് അര്‍ഹമായ രീതിയില്‍ ഗ്രാറ്റ്യൂവിറ്റി തുക ലഭ്യമാക്കും. ജീവനക്കാരുടെ ക്ഷേമത്തിനായി സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടിനും പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. സ്ഥാപനങ്ങളുടെ സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ഉപയോഗിച്ചാണ് സോഷ്യല്‍ സെക്യൂരിറ്റി നിധിയുണ്ടാക്കുന്നത്. പെന്‍ഷന്‍,മെഡിക്കല്‍ ആനുകൂല്യങ്ങള്‍,മരണം, അംഗവൈകല്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ നിധി കൈകാര്യം ചെയ്യും. കോണ്‍ട്രാക്റ്റ് വര്‍ക്കര്‍മാരും താത്കാലിക ജീവനക്കാരുമെല്ലാം ഇതിന്റ പരിധിയില്‍ വരും. തൊഴിലാളികള്‍ക്കുളള ക്ഷേമവുമായി ബന്ധപ്പെട്ട എട്ട് കേന്ദ്ര നിയമങ്ങള്‍ ഒന്നിപ്പിച്ചാണ് പുതിയ സോഷ്യല്‍ സെക്യൂരിറ്റി ചട്ടം രൂപീകരിച്ചിരിക്കുന്നത്. തൊഴില്‍ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന സമഗ്രമാറ്റത്തിന്റെ ഭാഗമാണിത്.