ഇനി ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, മാറ്റങ്ങള്‍ എങ്ങനെയെന്നറിയേണ്ടേ?
Mail This Article
ഒരു രാജ്യം ഒരു നിയമം എന്ന വാഗ്‌ദോരണിക്ക് പിന്നാലെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഒരു റേഷന്‍കാര്‍ഡ് എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡിസൈന്‍ ഏകരൂപമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട്. ഒറ്റക്കാര്‍ഡിന്റെ ഡിസൈന്‍ തയ്യാറാക്കിയ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഡ് പുതുക്കി നല്‍കുമ്പോള്‍ ഇത് പാലിക്കാനാണ് ഇപ്പോള്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ആറ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഇത് നടപ്പാക്കി വരുന്നുണ്ട്. 2020 ജൂണ്‍ ഒന്നു മുതല്‍ രാജ്യമൊട്ടാകെ ഒറ്റക്കാര്‍ഡ് എന്ന നിലയിലേക്ക് മാറുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പുതിയ ഡിസൈന്‍
വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന വ്യത്യസ്തങ്ങളായ കാര്‍ഡുകള്‍ പരിശോധിച്ചാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇനി അടുത്ത പുതുക്കല്‍ മുതല്‍ സംസ്ഥാനങ്ങള്‍ പുതിയ ഡിസൈന്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. പുതിയ ഡിസൈനില്‍ അത്യാവശ്യത്തിനുള്ള വിവരങ്ങള്‍ ചേര്‍ക്കാനുള്ള സ്ഥലമുണ്ട്. കൂടാതെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങളും ഉള്‍പെടുത്താവുന്ന തരത്തിലാണ് പുതിയ കാര്‍ഡ്.
രണ്ട് ഭാഷ
നിലവില്‍ കാര്‍ഡിലെ വിവരങ്ങൾ സംസ്ഥാനത്തെ പ്രാദേശിക ഭാഷയിലാണ്. എന്നാല്‍ പുതിയ കാര്‍ഡില്‍ രണ്ട് ഭാഷയുണ്ടാകും. പ്രദേശിക ഭാഷയ്ക്ക് പുറമേ ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദിയിലും വിവരങ്ങള്‍ രേഖപ്പെടുത്തും. ദേശീയ തലത്തിലെ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ സംവിധാനത്തിന് വേണ്ടിയാണ്. ഇതിന്റെ ഭാഗമായി നിലവിലുള്ള നമ്പറും മാറും.
പത്തക്ക നമ്പര്‍
പത്തക്ക നമ്പര്‍ നല്‍കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ഇതും ദേശീയ അടിസ്ഥാനത്തിലുള്ള പോര്‍ട്ടബിലിറ്റിയ്ക്ക് വേണ്ടിയാണ്. ഇതില്‍ ആദ്യത്തെ രണ്ട് അക്കങ്ങള്‍ സംസ്ഥാന കോഡുകളായിരിക്കും. ഓരോ കുടുംബത്തിനും യുണിക്ക് ഐ ഡി യും ഉണ്ടായരിക്കും.
എല്ലാം നിരീക്ഷിക്കാം
പദ്ധതി പ്രാബല്യത്തിലാകുന്നതോടെ എത് സംസ്ഥാനത്തിലെ ഏതു കുടുംബത്തിലെ ആര് എത്ര സാധനങ്ങള്‍ ഏതേത് മാസം വാങ്ങി എന്ന കേന്ദ്രസര്‍ക്കാരിന് കൃത്യമായി നിരീക്ഷിക്കാം.