ഇന്ത്യന്‍ ട്രാക്കുകളില്‍ ഇനി സ്വകാര്യ ട്രെയിനുകളും,100 റൂട്ടുകളില്‍ 150 അത്യാധുനിക വണ്ടികള്‍
Mail This Article
വിരസവും വൃത്തിഹീനവുമായ ഇന്ത്യന്‍ ട്രെയിന്‍ യാത്രാനുഭങ്ങള്‍ ചില റൂട്ടുകളിലെങ്കിലും വൈകാതെ പഴങ്കഥയാകും. യാത്രക്കാരെ മനുഷ്യരായിപോലും പരിഗണിക്കാതെയാണ് പലപ്പോഴും ഇന്ത്യന്‍ റെയില്‍വെ കൈകാര്യം ചെയ്യുന്നത്. ഇതിന് പരിഹാരമായി ഇന്ത്യന്‍ റെയില്‍വേ തന്നെയാണ് സ്വകാര്യ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്.
തകരുന്നത് റെയിൽവേയുടെ കുത്തക
പൈലറ്റ് പ്രോജക്ട് എന്നുള്ള നിലയ്ക്ക് ഇന്ത്യന്‍ ട്രാക്കുകളില്‍ 150 അത്യാധുനിക ട്രെയിനുകള്‍ ഇനി സ്വകാര്യ മേഖല കൈകാര്യം ചെയ്യും. റെവന്യൂ ഷെയറിംഗ് രീതിയിലുള്ള പദ്ധതിയ്ക്ക് രണ്ടാഴ്ചക്കുള്ളില്‍ തന്നെ ടെന്‍ഡര്‍ ക്ഷണിക്കും. റെയില്‍വെയുടെ കുത്തക തകര്‍ക്കുന്ന തീരുമാനം യാത്രക്കാര്‍ക്ക് ആശ്വാസവും ആദായവും നല്‍കും. ഒപ്പം വ്യത്തിയുള്ള അന്തരീക്ഷത്തില്‍ ലക്ഷ്യസ്ഥാനത്തെത്താനും കഴിയും. ഭക്ഷണമടക്കമുള്ള കാര്യങ്ങളിലും നിലവിലുള്ളതിലും മികവ് പ്രതീക്ഷിക്കാം. ലോക നിലവാരത്തിലുള്ള സാങ്കേതിക വിദ്യയും സൗകര്യങ്ങളുമായിരിക്കും ഇത്തരം തീവണ്ടികളില്‍ യാത്രക്കാര്‍ക്ക് ലഭിക്കുക. ആദ്യഘട്ടമെന്ന നിലയില്‍ 100 റൂട്ടുകളാണ് ഈ പരീക്ഷണത്തിന്റെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് വിജയകരമാകുന്ന മുറയ്ക്ക് മറ്റ് റൂട്ടുകളിലേക്കും ഇത് വ്യാപിപ്പിക്കും.
100 റൂട്ടില്‍ 150 ട്രെയിനുകള്‍
ഒക്ടോബറില്‍ ചേര്‍ന്ന റെയില്‍വെ ഉന്നതാധികാര സമിതി യോഗം ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തിയ സെക്രട്ടറിമാരുടെ നിര്‍ദ്ദേശമനുസരിച്ചാണ് തിരഞ്ഞെടുക്കപ്പെട്ട 100 റൂട്ടുകളില്‍ 150 തീവണ്ടികള്‍ സ്വകാര്യമേഖലയ്ക്ക് വിട്ടു നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ ലക്‌നൗ-ഡല്‍ഹി,അഹമദാബാദ്-മുബൈ റൂട്ടുകളില്‍ തേജസ് ട്രെയിന്‍ സര്‍വ്വീസ് നടത്തി പുതിയ യാത്രാനുഭവം യാത്രക്കാര്‍ക്ക് നല്‍കിയിരുന്നു. മികച്ച യാത്രാ സൗകര്യത്തോടൊപ്പം 25 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് കവറേജും വൈകുന്നതിന് നഷ്ടപരിഹാരവും ഈ ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കുന്നു.