ഡ്യൂട്ടിഫ്രീയായി വിദേശത്തു നിന്ന് എന്തെല്ലാം കൊണ്ടു വരാം?
Mail This Article
എയർപോർട്ടിൽ കസ്റ്റംസിന്റെ പിടിവീഴാത്ത പ്രവാസികൾ ഉണ്ടാവില്ല. ഡ്യൂട്ടിഫ്രീയായി കൊണ്ടുവരാവുന്നവയെക്കുറിച്ച് ധാരണയില്ലാത്തതാണ് പ്രശ്നം.
കേന്ദ്ര ഗവൺമെന്റിന്റെ 2016 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ബാഗേജ് റൂൾസ് പ്രകാരം ഡ്യൂട്ടിഫ്രീ ആയി ഒരു ഇന്ത്യൻ പൗരന് വിദേശത്തു നിന്നു കൊണ്ടുവരാവുന്നവ താഴെ പറയുന്നു. രണ്ടു വയസ്സു വരെയുള്ള കുട്ടികൾക്ക് ഡ്യൂട്ടിഫ്രീ ബാഗേജിന് അർഹതയില്ല.
1. വ്യക്തിപരമായ വസ്തുവകകൾ. വസ്ത്രം, പുസ്തകം തുടങ്ങിയവ. 2.ലാപ്ടോപ്പ് അല്ലെങ്കിൽ നോട്ട് ബുക്ക് കംപ്യൂട്ടർ. 3. ഒരു വർഷത്തിൽ കൂടുതൽ വിദേശത്തു കഴിഞ്ഞ പുരുഷന് 20ഉം (മൂല്യം 50,000 രൂപ വരെ) സ്ത്രീക്ക് 40ഉം ഗ്രാം (1,00,000 രൂപ വരെ) സ്വർണം ആഭരണമായി കൊണ്ടു വരാം. 4. വിദേശനാണ്യത്തിന് നിയന്ത്രണമില്ല. പക്ഷേ 5,000 യുഎസ് ഡോളറിനു മേൽ വിദേശ കറൻസിയോ 10,000 ഡോളറിനു മേൽ ട്രാവലേഴ്സ് ചെക്കോ ഉണ്ടെങ്കിൽ കറൻസി ഡിക്ലറേഷൻ ഫോമിലൂടെ അറിയിച്ചിരിക്കണം. 5. ഇന്ത്യൻ കറൻസിക്ക് നിയന്ത്രണമുണ്ട്. 25,000 രൂപ വരെയുള്ള കറൻസിയേ കൊണ്ടുവരാനാകൂ. 6. ഇതിനു പുറമേ 50,000 രൂപയുടെ സാധനങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി കൊണ്ടുവരാം. വെടിക്കോപ്പ്, വെടിയുണ്ട, ആഭരണരൂപത്തിലല്ലാത്ത സ്വർണം, വെള്ളി, ഫ്ലാറ്റ് പാനൽ ടിവികൾ എന്നിവ പാടില്ല.
കസ്റ്റംസ് നിരക്ക്
കസ്റ്റംസ് നികുതി നിരക്കു 150% വരെയുണ്ട്. അതിൻമേൽ സെസും ചുമത്താം. കൊണ്ടുവരുന്ന വസ്തുവിന് എത്രയാണ് ബാധകമായ നികുതി എന്നു നോക്കുക. 36% ആണെങ്കിൽ മൂല്യത്തിന്റെ 36% നൽകിയാൽ മതി. അതായത് 25,000 രൂപ വിലയുള്ള TVക്ക് 9,000 രൂപയോളം നികുതി വരും. ബിൽ ഉണ്ടെങ്കിൽ അത് അനുസരിച്ചു മൂല്യനിർണയം ആവശ്യപ്പെടാം. യാത്രയ്ക്ക് മുൻപ് കസ്റ്റംസ് നിരക്കുകൾ പരിശോധിക്കുന്നത് നന്നായിരിക്കും.
∙ ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ച ശേഷം പ്രവാസം മതിയാക്കിയാൽ താഴെ പറയുന്ന വീട്ടുപകരണങ്ങൾ നികുതി അടയ്ക്കാതെ കൊണ്ടുവരാം.
1. ഡിവിഡി പ്ലെയർ/വിസിഡി/വിസിആർ 2. മ്യൂസിക് സിസ്റ്റം 3. എയർ കണ്ടീഷനർ 4. മൈക്രോേവവ് അവ്‌ൻ 5. ഫാക്സ് മെഷീൻ/ഫോട്ടോ കോപ്പി മെഷീൻ 6. വാഷിങ് മെഷീൻ 7. എൽപിജി/ഇലക്ട്രിക്കൽ കുക്കിങ് റേഞ്ച് 8. ഡെസ്ക്ടോപ്/ലാപ്ടോപ് കംപ്യൂട്ടർ
9. റഫ്രിജറേറ്റർ (300 ലീറ്റർ വരെ കപ്പാസിറ്റി). നികുതിരഹിതമായി കൊണ്ടു വരുന്നവയുടെ മൊത്തം വില 5 ലക്ഷത്തിൽ കവിയരുത്.
∙ ഉപയോഗിച്ച കാർ കൊണ്ടുവന്നാൽ നികുതി കൊടുക്കണം. രണ്ടു വർഷത്തെ താമസത്തിനിടയിൽ പരമാവധി 6 മാസം വരെ നാട്ടിൽ ലീവിനു വന്നാലും ഈ കിഴിവിനെല്ലാം അർഹതയുണ്ട്.